തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പുവയ്ക്കുന്ന കാര്യത്തിൽ തർക്കം തുടരുന്നതിനിടെ, ഗവർണർ ഒരു ബില്ലിൽ ഒപ്പുവച്ചു. എന്നാൽ, വിവാദ ബില്ലുകൾ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചില്ല. ലൈവ് സ്റ്റോക് നിയമ ഭേദഗതി ബില്ലിനാണ് ഗവർണർ അംഗീകാരം നൽകിയത്. രണ്ട് പിഎസ്‌സി അംഗങ്ങളുടെ നിയമനവും ഗവർണർ അംഗീകരിച്ചു. പ്രിൻസി കുര്യാക്കോസ്, ബാലഭാസ്‌ക്കർ എന്നിവരുടെ നിയമനത്തിന് ആണ് അനുമതി നൽകിയത്. അതേസമയം, 2 അംഗങ്ങളുടെ നിയമന ശുപാർശ ഇപ്പോഴും ഗവർണർ അംഗീകരിച്ചില്ല.

ഓർഡിനൻസുകൾ അംഗീകരിക്കാത്തതു സംബന്ധിച്ച് ഗവർണർക്കെതിരേ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിനുപിന്നാലെയാണ് നടപടി. എന്നാൽ അംഗീകാരം കാത്തിരിക്കുന്ന വിവാദ ബില്ലുകളിൽ ഗവർണർ ഒപ്പുവെച്ചിട്ടില്ല. ഇതിനുള്ള അംഗീകാരം വൈകുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

മറ്റു സംസ്ഥാനങ്ങളിൽനിന്നുവരുന്ന കാലിത്തീറ്റ, കോഴിത്തീറ്റ എന്നിവയിൽ മാലിന്യം കണ്ടെത്തുന്ന കേസുകളിൽ സംസ്ഥാനസർക്കാരിന് പരിശോധനയ്ക്കും നടപടിക്കും പരിമിതികളുണ്ടായിരുന്നു. ഇത് മറികടക്കാൻ കൊണ്ടുവന്ന ഓർഡിനൻസിനാണ് ഗവർണർ അംഗീകാരം നൽകിയത്.

താൻ റബ്ബർ സ്റ്റാമ്പല്ലെന്നായിരുന്നു ബില്ലുകളിൽ ഒപ്പിടാത്ത വിഷയത്തിൽ ഗവർണർ പ്രതികരിച്ചത്. താൻ ഒപ്പിടാതെ വച്ചിരിക്കുന്ന ബില്ലുകളിലെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി വിശദീകരണം നൽകണമെന്നും അദ്ദേഹം ആവർത്തിച്ചു. രാജ്ഭവന്റെ അറ്റകുറ്റപ്പണികൾ ചെയ്യേണ്ടത് സർക്കാരാണ്. രാജ്ഭവനിലേക്ക് മാർച്ച് നടത്തുമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം സമ്മർദ്ദ തന്ത്രമാണെന്നും അക്രമത്തിന്റെ ഭാഷയാണെന്നും ഗവർണർ വിമർശിച്ചു.

ഗവർണർ സംസാരിക്കുന്നത് പ്രതിപക്ഷ നേതാവിന്റെ അസിസ്റ്റന്റിനെ പോലെയെന്നായിരുന്നു ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വിമർശനം. കേരള സർക്കാർ ധൂർത്ത് നടത്തുകയാണെങ്കിൽ സി എ ജി കണ്ടുപിടിക്കട്ടെയെന്നും സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നു. ഗവർണർക്കെതിരെ മുഖ്യമന്ത്രി ഇന്നലെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരുന്നു.