തിരുവനന്തപുരം: നവകേരള സദസിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാർക്കും പരിവാരങ്ങൾക്കും യാത്ര ചെയ്യുന്നതിനായി ഒരുകോടിയിലേറെ ചെലവിട്ട് വാങ്ങിയ ആഡംബര ബസിനെ വിമർശിച്ചും കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുന്ന റോബിൻ ബസിനെ അനുകൂലിച്ചും യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. 'സാധാരണക്കാരുടെ ബസും കൊള്ളക്കാരുടെ ബസും ഒരുമിച്ച് ഓടുന്ന നവകേരളം' എന്നായിരുന്നു രാഹുലിന്റെ പരിഹാസം. ഒന്ന് റോബിൻ ബസെന്നും മറ്റേത് റോബറി ബസ് എന്നും രാഹുൽ സമൂഹമാധ്യമത്തിൽ കുറിച്ചു.

പത്തനംതിട്ടയിൽനിന്ന് ഇന്ന് രാവിലെ കോയമ്പത്തൂരിലേക്കു സർവീസ് ആരംഭിച്ച റോബിൻ ബസ് ആർടിഒ തടഞ്ഞിരുന്നു. ആദ്യം പത്തനംതിട്ടയിൽ തടഞ്ഞ് 7500 രൂപ പിഴ ചുമത്തി. തുടർന്ന് പാലായിലെത്തിയപ്പോഴും ആർടിഒ ബസ് തടഞ്ഞു. എന്നാൽ നാട്ടുകാർ പ്രതിഷേധിച്ചതോടെ ആർടിഒ കൂടുതൽ പരിശോധനകൾക്കുനിന്നില്ല. ബസ് യാത്ര തുടരുകയായിരുന്നു. എന്നാൽ അങ്കമാലി എത്തിയപ്പോൾ വീണ്ടും തടഞ്ഞ് പരിശോധന നടത്തിയിരുന്നു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്

രണ്ട് ബസ്സുകൾ ഓടിത്തുടങ്ങി.
ഒന്ന്. ഒരു സാധാരണക്കാരനായ അംഗപരിമിതൻ തന്റെ കൈയിലെ സമ്പാദ്യവും ബാങ്ക് ലോണുമൊക്കെയെടുത്ത് ഒരു ബസ് വാങ്ങുന്നു. ആ ബസിനു സർക്കാർ ഉദ്യോഗസ്ഥർ വഴിനീളെ ഫൈൻ നൽകുന്നു.
റോബിൻ ബസ്.

രണ്ട്. ഒരു ധൂർത്തനായ, ഹൃദയശൂന്യനായ മുഖ്യമന്ത്രി നാട്ടുകാരുടെ നികുതിപ്പണം കൊണ്ട് സർവ ചട്ടങ്ങളും ലംഘിച്ച് ഒരു ആഡംബര ബസ് വാങ്ങുന്നു. ആ ബസിന് വഴിനീളെ സർക്കാർ ഉദ്യോഗസ്ഥർ സല്യൂട്ട് നൽകുന്നു.
റോബറി ബസ്.

സാധാരണക്കാരുടെ ബസും കൊള്ളക്കാരുടെ ബസും ഒരുമിച്ച് ഓടുന്ന നവകേരളം.

എന്നാൽ നവകേരള സദസ്സിനായി ഉപയോഗിക്കുന്ന ബെൻസിന്റെ ആഡംബര ബസ് മ്യൂസിയത്തിൽ വച്ചാൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച വാഹനം എന്ന നിലയിൽ അത് കാണാൻ ലക്ഷക്കണക്കിന് ആളുകളെത്തുമെന്നായിരുന്നു സിപിഎം. കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ പറഞ്ഞത്. ബസ് വിൽക്കാൻ സർക്കാർ തീരുമാനിച്ചാൽ വാങ്ങിയതിന്റെ ഇരട്ടി വില കിട്ടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.