കൽപ്പറ്റ: മുസ്ലിം ലീഗ് യുഡിഎഫ് വിട്ടേക്കുമെന്ന പ്രചരണങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ .ലീഗ് ഒരിഞ്ചുപോലും മാറി നടക്കില്ല. മുന്നണിയെ ശക്തിപ്പെടുത്തും. മുന്നണി മാറാൻ ഏതെങ്കിലും ബാങ്ക് വഴി പോകേണ്ടതില്ല. മുന്നണി മാറുമെന്ന പ്രതീക്ഷയിൽ ആരെങ്കിലും അടുപ്പത്ത് വെള്ളം വെച്ചിട്ടുണ്ടെങ്കിൽ അത് കളഞ്ഞേക്കുക. മുസ്ലിം ലീഗ് വയനാട് ജില്ലാ കൗൺസിൽ സംഘടിപ്പിച്ച തളിര് പഠന ക്യാമ്പിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കളെ വേദിയിലിരുത്തിയായിരുന്നു തങ്ങൾ പാർട്ടിനേതൃത്വത്തിന്റെ നിലപാട് വ്യക്തമാക്കിയത്.

'മൂന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിലിൽ കൂടി കടക്കേണ്ട കാര്യം മുസ്ലിം ലീഗിനില്ല. മുന്നണി മാറണമെങ്കിൽ കാര്യകാരണ സഹിതം തുറന്നുപറയും. ഇപ്പോൾ അതിന്റെ സാഹചര്യം ഇല്ല. മുന്നണി ഉറപ്പിക്കാനാള്ള കാര്യകാരണങ്ങളാണ് ഇവിടെയുള്ളത്. കൂടാതെ മുന്നണിയിലെ നിലനിർത്താനുള്ള ഉത്തരവാദിത്വമാണ് ഇപ്പോൾ മുസ്ലിം ലീഗിനുള്ളത്. അതുകൊണ്ടുതന്നെ ഐക്യമുന്നണിയെ ശക്തിപ്പെടുത്തണം. വെറേ ആരെങ്കിലും വല്ല വെള്ളവും അടുപ്പത്ത് വച്ചിട്ടുണ്ടെങ്കിൽ ആത് മാറ്റിവയ്ക്കണം. ആ തീ കത്താൻ പോകുന്നില്ല'- പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു.

പികെ കുഞ്ഞാലിക്കുട്ടി ഉൾപ്പടെയുള്ള നേതാക്കളെ വേദിയിലിരുത്തിയാണ് തങ്ങളുടെ പരാമർശമെന്നതും ശ്രദ്ധേയമാണ്. മുസ്ലിം ലീഗിന്റെ നിലപാടാണ് ഇതാണെന്ന് തങ്ങൾ ആവർത്തിച്ച് പറയുകയും ചെയ്തു. സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം നിലനിർത്തുകയെന്നത് മുസ്ലിം ലീഗിന്റെ ലക്ഷ്യമെന്നും പറഞ്ഞ തങ്ങൾ നവകേരള സദസിനെതിരെയും രംഗത്തെത്തി.

മുന്നണിയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന മുസ്ലിം ലീഗ് വിശ്വാസതയുടെ കാര്യത്തിൽ വഞ്ചന കാണിക്കില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാർട്ടികൾക്ക് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാം. അത് മുന്നണി ബന്ധത്തെ ബാധിക്കില്ല .വർഷങ്ങളായി തുടരുന്ന കോൺഗ്രസ്-ലീഗ് ബന്ധം കൂടുതൽ കെട്ടുറപ്പോടെ സ്വാദിഖലി തങ്ങളുടെ നേതൃത്വത്തിൽ മുന്നോട്ടു കൊണ്ടുപോകും. യുഡിഎഫിന്റെ നെടുംതൂണായി മുന്നിൽ തന്നെ ലീഗുണ്ടാകും. മോശം പെർഫോമെൻസുള്ള സംസ്ഥാന സർക്കാരിനെ മാറ്റാൻ ലീഗ് മുന്നിലുണ്ടാകും. മുന്നണി മാറ്റം ഉണ്ടാകില്ലെന്നു സാദിഖ് തങ്ങൾ പ്രസംഗിച്ച അതെ വേദിയിൽ തന്നെയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

മുസ്ലിം ലീഗ് മുന്നണി മാറ്റത്തിന്റെ സൂചനയിലെന്ന പരാമർശത്തിൽ എ കെ ബാലന് പി കെ കുഞ്ഞാലിക്കുട്ടി നൽകി. പൊതുവെ കടുത്ത പ്രയോഗങ്ങൾ നടത്താത്ത കുഞ്ഞാലിക്കുട്ടി, പക്ഷേ ബാലന് ഭാന്താണെന്നാണ് അഭിപ്രായപ്പെട്ടത്. മുസ്ലിം ലീഗ് മുന്നണി മാറുന്നു എന്നത് മാധ്യമ സൃഷ്ടിയാണെന്നും യു ഡി എഫും ലീഗും തമ്മിലുള്ളത് പൊക്കിൾകൊടി ബന്ധമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തുമ്മിയാൽ തെറിക്കുന്ന മൂക്കല്ല യു ഡി എഫും ലീഗും തമ്മിലുള്ള മുന്നണി ബന്ധമെന്നും അദ്ദേഹം വിവരിച്ചു.

കേരള ബാങ്ക് ഡയറക്ടർ ബോർഡ് സ്ഥാനം ലീഗ് എൽഡിഎഫിലേക്ക് എന്ന സൂചനയാണെന്ന എ കെ ബാലന്റെ പരാമർശത്തോട്, ബാലന് ശുദ്ധ ഭ്രാന്താണെന്നാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. കേരള ബാങ്ക് ഡയറക്ടർ സ്ഥാനം കേസ് കൊടുത്താലും ലീഗിന് കിട്ടുമെന്നും ലീഗിന് അർഹതയുള്ള പദവിയാണ് അതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുനർവിചിന്തനം നടത്തുമോ എന്നതിൽ ഇപ്പോൾ ഒന്നും പറയാനില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി വിവരിച്ചു.