- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'നവകേരള സദസിനായി ഇനി വിദ്യാർത്ഥികളെ ഉപയോഗിക്കില്ല; വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഇറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ പിൻവലിക്കും'; വിവാദങ്ങൾക്കിടെ ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി സർക്കാർ
കൊച്ചി : നവകേരള സദസിനായി ഇനി വിദ്യാർത്ഥികളെ ഉപയോഗിക്കില്ലെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ. വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഇറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ പിൻവലിക്കും. നവകേരള സദസ്സിന് ആളുകളെ എത്തിക്കാൻ സ്‌കൂൾ ബസുകൾ വിട്ടു നൽകണമെന്ന് നിർദ്ദേശം നൽകിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവും പിൻവലിക്കും.
കഴിഞ്ഞ ദിവസം നവകേരള സദസ്സിനു അഭിവാദ്യമർപ്പിക്കാനായി വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിറുത്തി മുദ്രാവാക്യം വിളിപ്പിച്ചതടക്കമുള പെറ്റിഷനുകൾ പരിഗണിച്ചപ്പോഴാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. സ്‌കൂൾ ബസുകൾ വിട്ടു നൽകണം എന്നു നിർദ്ദേശം നൽകിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ചോദ്യം ചെയ്തു കാസർഗോഡ് കോട്ടോടി സ്വദേശി ഫിലിപ്പ് ജോസഫ് നൽകിയ ഹർജി, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചപ്പോഴാണ് സർക്കാർ നിലപാട് അറിയിച്ചത്.
കുട്ടികളെ വെയിലത്ത് നിർത്തിയതിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് കഴിഞ്ഞ ദിവസം ഉയർന്നത്. തലശ്ശേരിയിൽ സ്‌കൂൾ കുട്ടികളെ വെയിലത്ത് നിർത്തിയത് വിവാദമായതോടെ, മന്ത്രിമാരുടെ ബസിന് കൈകാണിക്കാൻ കുട്ടികളെ ഇറക്കിനിർത്തേണ്ടെന്ന് മുഖ്യമന്ത്രി ഇന്നലെ നിർദ്ദേശം നൽകിയിരുന്നു. പ്രത്യേക സമയത്ത് സ്‌കൂൾ കുട്ടികളെ ഇറക്കി നിർത്തുന്നത് ഗുണകരമല്ലെന്നായിരുന്നു മാധ്യമങ്ങളെ കണ്ട വേളയിൽ പിണറായി വിജയന്റെ വിശദീകരണം.
വഴിനീളെ കുട്ടികളുടെ പങ്കാളിത്തം നവകേരള സദസ്സിന്റെ വിജയമായി മുഖ്യമന്ത്രി അവതരിപ്പിക്കുമ്പോഴാണ് എൽപി സ്‌കൂൾ കുട്ടികളെ വെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിക്കുന്ന അദ്ധ്യാപകരുടെ ദൃശ്യങ്ങൾ തലശ്ശേരി ചമ്പാട്ട് നിന്നും വന്നത്. പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടപ്പോൾ, കുട്ടികളെ റോഡരികിൽ നിർത്തിയെന്നായിരുന്നു കുട്ടികളെ വെയിലത്ത് നിർത്തിയതിൽ അദ്ധ്യാപകരുടെ വിശദീകരണം.
പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ ബാലാവകാശ കമ്മീഷനടക്കം പരാതി നൽകിയിരുന്നു. വിവാദമായതോടെ സ്‌കൂളിന് കുട്ടികളെ ഇറക്കിയുള്ള അഭിവാദ്യം ആവർത്തിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയും നിലപാടെടുത്തു. വെയിലത്ത് അസംബ്ലിയിൽ പോലും നിർത്തരുതെന്ന് നിർദേശമുള്ളപ്പോഴായിരുന്നു നിർബന്ധിതമായി അഭിവാദ്യം അർപ്പിക്കൽ. ഇതുൾപ്പെടെ നവകേരള സദസ്സിൽ കുട്ടികളെ ഉപയോഗിക്കുന്നതിന് എതിരെ ഹൈക്കോടതിയിൽ കെ എസ് യു അടക്കം ഹർജി നൽകിയിരുന്നു.
നവകേരള സദസിലേക്ക് സ്‌കൂളുകളിൽനിന്ന് വിദ്യാർത്ഥികളെ എത്തിക്കാൻ കർശന നിർദേശമാണ് നൽകിയിരുന്നത്. മലപ്പുറം തിരൂരങ്ങാടി ഡിഇഒ വിളിച്ചുചേർത്ത പ്രധാനാധ്യാപകരുടെ യോഗത്തിൽ പരസ്യമായി നിർദ്ദേശം നൽകിയിരുന്നു. ഓരോ സ്‌കൂളിൽനിന്നും കുറഞ്ഞത് 200 കുട്ടികളെയെങ്കിലും എത്തിക്കണമെന്നായിരുന്നു ആവശ്യം. താനൂർ മണ്ഡലത്തിൽനിന്ന് 200 ഉം തിരൂരങ്ങാടി, വേങ്ങര മണ്ഡലങ്ങളിൽനിന്ന് കുറഞ്ഞത് 100 കുട്ടികളെ വീതമെങ്കിലും എത്തിക്കണമെന്നാണ് ഡിഇഒ നിർദേശിച്ചത്. എന്നാൽ, ഇതുസംബന്ധിച്ച് ഓദ്യോഗിക നിർദ്ദേശം പുറത്തിറക്കിയിരുന്നില്ല.
യോഗത്തിൽ പ്രധാന അദ്ധ്യാപകർ അതൃപ്തി അറിയിച്ചപ്പോൾ എല്ലാം മുകളിൽനിന്നുള്ള നിർദേശമാണ് ഇതെന്നാണ് ഡിഇഒ നൽകിയ മറുപടി. കുട്ടികളെ എത്തിക്കുന്നതിന് വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ സമ്മതപത്രം ആവശ്യമാണ് എന്നകാര്യം ചൂണ്ടിക്കാട്ടിയപ്പോൾ, അത് സ്‌കൂളുകൾ സ്വന്തം നിലയ്ക്ക് കൈകാര്യം ചെയ്യണമെന്നാണ് അധികൃതർ നിർദേശിച്ചത് എന്നാണ് വിവരം. കുട്ടികളെ കൂട്ടമായി കൊണ്ടുപോകുന്ന കാര്യത്തിലും സ്‌കൂൾ ബസ് ഉപയോഗിക്കുന്നതിലും ഉള്ള ബുദ്ധിമുട്ട് അറിയിച്ചപ്പോൾ വേണമെങ്കിൽ പ്രാദേശിക അവധി നൽകാം എന്നും ഡിഇഒ മറുപടി നൽകിയിരുന്നു.
നവകേരള യാത്രയ്ക്കായി സ്‌കൂൾ ബസുകൾ വിട്ടുനൽകാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. കോടതിയുടെ അനുമതിയില്ലാതെ ബസുകൾ വിട്ടുനൽകരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ സ്‌കൂൾ ബസുകൾ ഉപയോഗിക്കാറുണ്ടോയെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചിരുന്നു
സ്‌കൂളുകളുടെ പ്രവർത്തി ദിവസം ബസ് നവകേരള സദസിന് വേണ്ടി വിട്ടുകൊടുത്താൽ അത് വിദ്യാലയങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും, മോട്ടോർ വാഹന ചട്ടങ്ങൾ പ്രകാരം സ്‌കൂൾ ബസുകൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നുണ്ടെന്നും ഹർജിയിൽ പറയുന്നു.
നവകേരള സദസ് പരിപാടിയിൽ പങ്കെടുക്കുന്നതിനായി എത്തുന്ന പൊതുജനങ്ങളുടെ യാത്രാസൗകര്യം പരിഗണിച്ച് സ്‌കൂൾ ബസുകൾ വിട്ടുനൽകണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നേരത്തെ ഉത്തരവിറക്കിയിരുന്നു. നവംബർ പതിനെട്ടിനും ഡിസംബർ ഇരുപത്തിമൂന്നിനുമിടയിൽ നവകേരള സദസിന്റെ സംഘാടകർ ആവശ്യപ്പെട്ടാൽ സ്‌കൂൾ ബസ് വിട്ടുനൽകണമെന്നായിരുന്നു ഉത്തരവിലുണ്ടായിരുന്നത്. ഇത് വിവാദമാകുകയും ചെയ്തിരുന്നു. ബസുകളുടെ ഇന്ധനച്ചെലവടക്കം സംഘാടക സമിതി വഹിക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു.




