കൊച്ചി: പെരുമ്പാവൂർ എംഎൽഎയായ എൽദോസ് കുന്നപ്പള്ളിയെ കയ്യേറ്റം ചെയ്‌തെന്ന് പരാതി. എംഎൽഎയുടെ ഡ്രൈവർക്ക് മർദനമേറ്റു. ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദിച്ച കോൺഗ്രസ് പ്രവർത്തകരെ ആശുപത്രിയിൽ സന്ദർശിക്കുന്നതിനിടെയാണ് കയ്യേറ്റമുണ്ടായത്. നവകേരള യാത്രയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ മർദനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. ആശുപത്രി മുറ്റത്തുവച്ചാണ് ഒരു സംഘമാളുകൾ എംഎൽഎയെ കയ്യേറ്റം ചെയ്യുകയും ഡ്രൈവറെ മർദിക്കുകയും ചെയ്തത്.

ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് എംഎൽഎയെ കയ്യേറ്റം ചെയ്തതെന്ന് കോൺഗ്രസ് ആരോപിച്ചു. എൽദോസ് കുന്നപ്പിള്ളിയും ഡ്രൈവർ അഭിജിത്തും ആശുപത്രിയിൽ ചികിത്സയിലാണ്. എംഎൽഎയുടെ ഡ്രൈവറുടെ മുഖത്ത് അടിച്ചെന്നും കോൺഗ്രസ് ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകർക്ക് ഇന്നും ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ മർദ്ദനമേറ്റു. പെരുമ്പാവൂരിലും കോതമംഗലത്തുമാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകർക്കും മർദ്ദനമേറ്റത്. പെരുമ്പാവൂരിൽ പൊലീസ് നോക്കി നിൽക്കെയാണ് യൂത്ത് കോൺഗ്രസ്-കെഎസ്‌യു പ്രതിഷേധക്കാരെ ഡിവൈഎഫ്‌ഐ പ്രവർത്തകർ വളഞ്ഞിട്ടു തല്ലിയത്. കോതമംഗലം ഇരുമലപ്പടി കനാൽ ജംഗ്ഷനിലും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദ്ദിച്ചു. പെരുമ്പാവൂർ ഓടക്കാലിയിയിൽ നവകേരള ബസിന് നേർക്ക് കെഎസ്‌യു പ്രവർത്തകർ ഷൂ ഏറിഞ്ഞു.

തിങ്കളാഴ്ച നിയോജക മണ്ഡലങ്ങളിൽ പൊലീസ് സ്റ്റേഷൻ മാർച്ച്

കേരളത്തിൽ നവകേരള ഗുണ്ടാരാജാണ് നടക്കുന്നതെന്നും ഭരണത്തണലിൽ ഗുണ്ടകൾ അഴിഞ്ഞാടുകയാണെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. എൽദോസ് കുന്നപ്പിള്ളി എം എൽ എ യെ പോലും മർദിക്കാൻ സി പി എം ക്രിമിനലുകൾക്ക് ധൈര്യം നൽകിയത് മുഖ്യമന്ത്രിയുടെ വാക്കുകളാണ്. പാർട്ടി സെക്രട്ടറിയെ പോലെയാണ് മുഖ്യമന്ത്രി പെരുമാറുന്നത്. മുഖ്യമന്ത്രി അക്രമികളെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോതമംഗലത്തും പെരുമ്പാവൂരും സി പി എം ക്രിമിനലുകൾ അഴിഞ്ഞാടുകയാണ്. നിരവധി കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും പരിക്കേറ്റു. അക്രമം തുടരാനാണ് സി പി എം തീരുമാനമെങ്കിൽ പ്രതിരോധം തീർക്കാൻ കോൺഗ്രസ് രംഗത്തിറങ്ങുമെന്നും ഷിയാസ് മുന്നറിയിപ്പ് നൽകി. പ്രതിഷേധിക്കുന്നവരെ തല്ലിയൊതുക്കുന്ന സി പി എം ക്രിമിനലുകളെ പൊലീസും സർക്കാരും സംരക്ഷിക്കുകയാണെന്നാരോപിച്ച് കോൺഗ്രസ് ഇന്ന് 14 നിയോജക മണ്ഡലങ്ങളിലും സംയുക്ത ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തുമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.