തിരുവനന്തപുരം: സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അധിക്ഷേപിച്ച് കേരള സർവകലാശാല സെനറ്റ് ഹൗസിന്റെ പ്രധാന കവാടത്തിനു കുറുകെ എസ്എഫ്‌ഐ കെട്ടിയ ബാനർ അടിയന്തരമായി നീക്കണമെന്നു രജിസ്റ്റ്രാർക്ക് കർശന നിർദ്ദേശം നൽകി വൈസ് ചാൻസലർ ഡോ.മോഹൻ കുന്നുമ്മേൽ.

ബാനർ ഉടൻ നീക്കണമെന്നാണ് ഔദ്യോഗികമായി നൽകിയ നിർദ്ദേശം. സർവകലാശാലയുടെ പ്രതിഛായ നശിപ്പിക്കുന്നതാണ് ബാനറെന്നും വിസി കുറ്റപ്പെടുത്തി. എല്ലാ കോളജ് കവാടത്തിനു മുന്നിലും ഗവർണർക്കെതിരായി ബാനർ കെട്ടാൻ എസ്എഫ്‌ഐ ആഹ്വാനം ചെയ്തിരുന്നു.

സർവകലാശാല ക്യാമ്പസിൽ 200 മീറ്റർ ചുറ്റളവിൽ അധികൃതർക്കെതിരെ അനൗദ്യോഗിക ബാനർ, ബോർഡ് എന്നിവ പ്രദർശിപ്പിക്കുന്നത് വിലക്കികൊണ്ടുള്ള ഹൈക്കോടതി വിധി നിലനിൽക്കവേയാണ് ബാനർ പ്രദർശനം തുടരുന്നതെന്ന് വി സി. ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസമാണ് ഗവർണർക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കേരള സർവകലാശാല ആസ്ഥാനത്തിന് മുന്നിൽ എസ് എഫ് ഐ ബാനർ സ്ഥാപിച്ചത്.

ബാനർ തിങ്കളാഴ്ചയാണ് സർവകലാശാല ആസ്ഥാനത്തിന് മുന്നിൽ സ്ഥാപിച്ചത്. ചൊവ്വാഴ്ച തൃശൂർ ആരോഗ്യ സർവകലാശാലയിൽ നിന്ന് കേരള സർവകലാശാലയിൽ എത്തിയപ്പോഴാണ് ബാനർ വി സിയുടെ ശ്രദ്ധയിൽപ്പെട്ടതും തുടർന്ന് ബാനർ മാറ്റാനുള്ള നിർദ്ദേശം രജിസ്ട്രാർക്കു നൽകിയതും. സർവ്വകലാശാലയുടെ പ്രതിച്ഛായ നശിപ്പിക്കുന്ന ബാനർ ഉടനടി അഴിച്ചു മാറ്റാൻ നടപടിയെടുക്കണമെന്നാണ് വി സിയുടെ ഉത്തരവ്.