- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അയോധ്യയിൽ നടപ്പാകുന്നത് സംഘപരിവാർ അജണ്ട; ലക്ഷ്യം വർഗ്ഗീയ ധ്രുവീകരണം; കോൺഗ്രസിന്റേത് രാഷ്ട്രീയ പാപ്പരത്തം; മൃദു ഹിന്ദുത്വ നിലപാട് ജനങ്ങൾ തള്ളിക്കളഞ്ഞു; മതനിരപേക്ഷത വാക്കുകളിൽ മാത്രമെന്നും എം വി ഗോവിന്ദൻ
തിരുവനന്തപുരം: അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്ന വിഷയത്തിൽ കോൺഗ്രസിനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോൺഗ്രസിന്റേത് രാഷ്ട്രീയ പാപ്പരത്തം വ്യക്തമാകുന്ന സമീപനമാണെന്ന് എം വി ഗോവിന്ദൻ വിമർശിച്ചു. വിശ്വാസം ജനാധിപത്യപരമായ അവകാശമാണെന്ന് പറഞ്ഞ അദ്ദേഹം അയോധ്യയിൽ നടപ്പാകുന്നത് സംഘപരിവാർ അജണ്ടയാണെന്നും വിമർശിച്ചു. വിശ്വാസത്തെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. പണി പൂർത്തിയാവുന്നതിന് മുന്നേ ഉദ്ഘാടനം നടത്തുന്നു. ലക്ഷ്യം വർഗ്ഗീയ ധ്രുവീകരണമാണെന്നും ഗോവിന്ദൻ വിമർശിച്ചു.
മൃദുഹിന്ദുത്വനിലപാട് സ്വീകരിച്ചുകൊണ്ട് തീവ്രഹിന്ദുത്വ അജണ്ടയെ പ്രതിരോധിക്കാൻ സാധിക്കില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ബിജെപി. ഉയർത്തുന്ന വർഗീയധ്രുവീകരണ മുദ്രാവാക്യത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ കോൺഗ്രസ് ശരിയായ നിലപാട് സ്വീകരിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പല കാര്യങ്ങളിലും വ്യക്തമായ നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
ചില ആളുകൾ വിശ്വാസത്തിന്റെ കുത്തകാവകാശികളെന്ന് അവകാശപ്പെടുകയാണ്. വർഗീയ വാദികൾ വിശ്വാസം ഉപകരണമായി ഉപയോഗിക്കുകയാണ്. വിശ്വാസികൾക്ക് വർഗീയവാദി ആകാനും പറ്റില്ല. അതുകൊണ്ട് വിശ്വാസത്തിന്റെ പേര് പറഞ്ഞു നടക്കുന്ന വർഗീയവാദികൾ യഥാർഥത്തിൽ വിശ്വാസികളല്ല. വിശ്വാസത്തെ ഉപകരണമായി ഉപയോഗിച്ച് രാഷ്ട്രീയാധികാരം നിലനിർത്താൻ വേണ്ടിയുള്ള ബോധപൂർവ്വമായ പ്രവർത്തനമാണ് നടത്തുന്നത്.
വ്യക്തമായ നിലപാടും രാജ്യത്തെ രക്ഷിക്കുന്നതിനുള്ള മുദ്രാവാക്യങ്ങളും ഉണ്ടെങ്കിൽ മാത്രമേ ഏതൊരുപാർട്ടിക്കും ശക്തിപ്പെട്ട് മുന്നോട്ടുപോകാൻ സാധിക്കൂ. ഈ അടിസ്ഥാനപരമായ ധാരണകളിൽനിന്ന് പിന്നോട്ടുപോകുന്ന കോൺഗ്രസ് സമീപനം ആപത്കരമാണെന്നും ഗോവിന്ദൻ വ്യക്തമാക്കി. എം.വി ഗോവിന്ദൻ പറഞ്ഞു.
വിദേശനയത്തിന്റെ കാര്യത്തിലും ഇന്ത്യ ഇപ്പോൾ തുടർന്നുവരുന്ന നിലപാടുകൾക്ക് സമാനമാണ് കോൺഗ്രസിന്റെ നിലപാടും. മതനിരപേക്ഷതയെപ്പോലെത്തന്നെ പ്രാധാന്യമുള്ളതാണ് വിദേശനയത്തിന്റെ കാര്യത്തിലുള്ള ഇന്ത്യയുടെ പാരമ്പര്യം കാത്തുനൂക്ഷിക്കുക എന്നത്. പലകാര്യങ്ങളിലും വ്യക്തമായ നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ലെന്ന് മാത്രമല്ല ഇതിന്റെ ഭാഗമായി ഉണ്ടാകുന്ന അപകടം എന്താണെന്ന് കോൺഗ്രസ് തിരിച്ചറിയുന്നില്ല, എം വി ഗോവിന്ദൻ പറഞ്ഞു.
സിപിഎം ജനറൽ സെക്രട്ടറി ക്ഷണം കിട്ടിയ ഉടൻ അത് നിരസിച്ചു. മതനിരപേക്ഷത പറയുന്ന കോൺഗ്രസിന് എന്തുകൊണ്ട് അതിൽ ഉറച്ചു നിൽക്കാനാവുന്നില്ലെന്നും ഗോവിന്ദൻ ചോദിച്ചു. മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ മൃദു ഹിന്ദുത്വ സമീപനമാണ് സ്വീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കോൺഗ്രസ് പരാജയത്തിൽ നിന്ന് ഇത് വ്യക്തമാകുന്നുണ്ട്. കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാട് ജനം തള്ളിക്കളഞ്ഞു എന്ന് ഗുജറാത്ത് തെരഞ്ഞെടുപ്പ് തന്നെ തെളിയിച്ചതാണ്. കോൺഗ്രസ് ശരിയായ നിലപാട് സ്വീകരിക്കണമെന്നും എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
അടിസ്ഥാനപരമായ നിലപാടിൽ നിന്ന് പിന്നോട്ട് പോകുന്ന കോൺഗ്രസ് നയം ആപത്കരമാണ്. തീവ്രവാദികൾക്കും വർഗീയവാദികൾക്കും വിശ്വാസമില്ല. വിശ്വാസത്തിന്റെ പേര് പറഞ്ഞു നടക്കുന്നവർക്ക് വിശ്വാസം ഇല്ല. അവർക്ക് രാഷ്ട്രീയ ലക്ഷ്യം മാത്രമാണുള്ളത്. കോൺഗ്രസിന് അകത്ത് തന്നെ പ്രശ്‌നം ഉണ്ട്. പോകരുത് എന്നും പോകണം എന്നും നിലപാട് ഉണ്ട്. അതേ സമയം, രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ക്ഷണം എന്ന് തിരിച്ചറിയുന്നവരും കോൺഗ്രസിൽ ഉണ്ട്. ഈ നിലപാടുമായി കോൺഗ്രസ് മുന്നോട്ട് പോയാൽ ഇന്ത്യ മുന്നണിക്ക് പ്രയാസമാകുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
സിപിഎം മന്ത്രിമാരുടെ വകുപ്പുകൾ മാറാൻ സാധ്യത ഇല്ലെന്നും പുതിയ മന്ത്രിമാരുടെ വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും ഗോവിന്ദൻ വിശദമാക്കി. അയോധ്യ വിഷയത്തിലെ ലീഗ് നിലപാട് മുന്നണിയുടെ ഭാഗമായതുകൊണ്ടാകാമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ബാബ്‌റി മസ്ജിദ് തകർത്തപ്പോഴും ലീഗ് സ്വീകരിച്ചത് സമാന നിലപാടാണ്. അത്തരം നിൽപാടുകൾ ലീഗിനെ ദുർബലപ്പെടുത്തും. ഇതിൽ ലീഗിന് ഉള്ളിൽ ഉള്ളവർക്കും ഒപ്പം നിൽക്കുന്ന സംഘടനകൾക്കും എതിർപ്പ് ഉണ്ടെന്നും എം വി ഗോവിന്ദൻ വിശദമാക്കി.




