തൃശൂർ: സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'സന്ദേശം' എന്ന സിനിമ തന്റെ ജീവിതത്തെ സ്വാധീനിച്ചതിനെക്കുറിച്ച് വേദിയിൽ തുറന്നുപറഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എൽഎൽബി പൂർത്തിയാക്കി എന്റോൾ ചെയ്‌തെങ്കിലും കെഎസ്‌യു വിടാനുള്ള മടി കാരണം ജോലിക്കു പോകാതെ ഉഴപ്പി നടന്ന താൻ 'സന്ദേശം' സിനിമ കണ്ടതിന്റെ പിറ്റേന്നു മുതൽ ജോലിക്കു പോയിത്തുടങ്ങിയെന്ന് സതീശൻ വെളിപ്പെടുത്തി.

കോൺഗ്രസിന്റെ 139ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി യൂത്ത് കോൺഗ്രസിന്റെ ജില്ലയിലെ പ്രഥമ ജനറൽ സെക്രട്ടറി എൻ.ജി.ജയചന്ദ്രനെ ആദരിച്ച ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു സതീശൻ. സത്യൻ അന്തിക്കാട് വേദിയിലിരിക്കെയായിരുന്നു വി ഡി സതീശന്റെ തുറന്നുപറച്ചിൽ.

സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുകെട്ടിലിറങ്ങിയ, ക്ലാസിക് എന്ന് വിശേഷണമുള്ള ചിത്രമായിരുന്നു സന്ദേശം. മലയാളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യചിത്രം കൂടിയാണിത്. ഈ ചിത്രം തന്റെ ജീവിതത്തിൽ കൊണ്ടുവന്ന മാറ്റങ്ങളേക്കുറിച്ചാണ് സത്യൻ അന്തിക്കാട് വേദിയിലിരിക്കെ വി.ഡി. സതീശൻ തുറന്നുപറഞ്ഞത്.

''പരീക്ഷയൊക്കെ നല്ല മാർക്കോടെയൊക്കെ പാസായി ഞാൻ എന്റോൾ ചെയ്തു. എന്റോൾ ചെയ്‌തെങ്കിലും കെഎസ്‌യു വിടാനുള്ള മടി കാരണം പ്രാക്ടീസ് ചെയ്യാൻ പോയില്ല. വീട്ടിലൊക്കെ പറഞ്ഞെങ്കിലും ഞാൻ മൊത്തതിൽ ഉഴപ്പി കുറേക്കാലം നടന്നപ്പോഴാണ് ഇദ്ദേഹത്തിന്റെ സന്ദേശം എന്ന സിനിമ കാണുന്നത്. സന്ദേശം എന്ന സിനിമയുടെ അവസാനം ശ്രീനിവാസൻ എല്ലാ രാഷ്ട്രീയ പ്രവർത്തനവും നിർത്തിവച്ച് പ്രാക്ടീസ് ചെയ്യാൻ പോവുകയാണ്.

എനിക്കാണെങ്കിൽ വക്കീൽ ഓഫിസ് എല്ലാം നേരത്തേ പറഞ്ഞുവച്ചിരിക്കുകയാണ്. എല്ലാം റെഡിയാക്കിയിരുന്നു. പക്ഷേ, ഞാൻ അഞ്ചാറു മാസമായി അവിടേക്കു പോകുന്നുണ്ടായിരുന്നില്ല. ഈ സിനിമ കണ്ടതിന്റെ പിറ്റേ ദിവസം ഞാൻ വക്കീൽ ഓഫിസിൽ പോയിത്തുടങ്ങി. ഈ സംഭവം ഞാൻ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല.

ഇന്ന് രാഷ്ട്രീയക്കാരനെന്ന നിലയിൽ എന്റെ ഏറ്റവും വലിയ പിൻബലം കുറച്ചുകാലമാണെങ്കിലും അഭിഭാഷകൻ എന്ന നിലയിൽ പ്രാക്ടീസ് ചെയ്തതിന്റെ പരിചയസമ്പത്തും സന്തോഷവുമാണ്. നിയമപരമായ കാര്യങ്ങൾ സംസാരിക്കുമ്പോഴും അത്തരം കാര്യങ്ങളിൽ ഇടപെടുമ്പോഴും നിയമനിർമ്മാണത്തിൽ ഇടപെടുമ്പോഴും ആ 58 വർഷം പ്രാക്ടീസ് ചെയ്തത് നമുക്ക് വലിയ അനുഭവമാണ് നൽകുന്നത്.

അതിന്റെ കാരണഭൂതനാണ് ഈ ഇരിക്കുന്നതെന്ന് ഞാൻ ഈ നാട്ടിൽവച്ച് പ്രത്യേകം പറയുകയാണ്. ഈ സംഭവം ഞാൻ പലതവണ പറയണമെന്നു കരുതിയാണ്. ഇതുവരെ പറഞ്ഞിട്ടില്ല. ആ സിനിമ കണ്ടതിന്റെ പിറ്റേന്നു മുതൽ ഞാൻ ഓഫിസിൽ ഹാജരാണ്. പിന്നീട് ഞാൻ ആ ഓഫിസിൽ വളരെ ആത്മാർഥമായി ജോലി ചെയ്തു. രാത്രി ഒരു മണി വരെയൊക്കെ ഇരുന്നും പിറ്റേന്നു രാവിലെ എട്ടിനു തന്നെ ഓഫിസിലെത്തിയും ജോലി ചെയ്യാൻ സാധിച്ചു. അതിന്റെ സന്തോഷം കൂടി ഇവിടെ പങ്കുവയ്ക്കുന്നു.'' സതീശൻ പറഞ്ഞു. യുഡിഎഫ് കൺവീനർ എം.എം.ഹസൻ, ടി.എൻ.പ്രതാപൻ എംപി, ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, സുനിൽ അന്തിക്കാട്, കെ.ബി.രാജീവ് എന്നിവരും പ്രസംഗിച്ചു.