- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹകരണ മേഖലയിൽ അഴിമതിയുണ്ടെന്ന് മുഖ്യമന്ത്രി, ഇ.ഡിക്ക് വിമർശനം
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ മേഖലയിൽ അഴിമതി പ്രശ്നങ്ങളുണ്ടെന്ന് തുറന്നു സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതിയെ ഗൗരവമായി കാണണം. സഹകരണ മേഖല കരുത്താർജിച്ചപ്പോൾ ദുഷിച്ച പ്രവണതകൾ പൊങ്ങിവന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അഴിമതിക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ കോൺഗ്രസിലാണ് മുഖ്യമന്ത്രിയുടെ തുറന്നുപറച്ചിൽ.
മനുഷ്യന്റെ ആർത്തിയാണ് അഴിമതിയിലേക്ക് നയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തിൽ പലർക്കും വല്ലാത്ത ആർത്തിയാണെന്നും ഉള്ളതുപോര കൂടുതൽ വരുമാനം വേണം എന്ന് ചിന്തിക്കുന്ന ആളുകളാണ് അഴിമതിയുടെ ഭാഗമായി മാറുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കരുവന്നൂർ സഹകരണബാങ്കിന്റെ പേര് പരാമർശിക്കാതെയായിരുന്നു മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.
കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിൽ ഇ.ഡി നടത്തുന്ന അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പരോക്ഷ വിമർശനം ഉന്നയിച്ചു. സഹകരണ മേഖലയുടെ വളർച്ചയിൽ ചിലർക്ക് അസ്വസ്ഥതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പാർട്ടികൾ തമ്മിൽ തർക്കമുണ്ടാകാറുണ്ട്. പക്ഷേ സർക്കാർ കാര്യത്തിൽ അതു പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് പുറത്തുള്ള ഏജൻസികൾ ഇവിടെ ഇടപെടുന്നു.സ്വർണ കള്ളകടത്ത് നടന്നപ്പോൾ കേന്ദ്ര ഏജൻസി അന്വേഷിക്കാൻ സംസ്ഥാന സർക്കാരാണ് ആവശ്യപ്പെട്ടത്.പിന്നെ നടന്നതൊന്നും പറയുന്നില്ല.
ഏതെങ്കിലും ഒരു സ്ഥാപനത്തിന് ദുഷിപ്പ് ഉണ്ടായാൽ അത് ആ സ്ഥാപനത്തെ മാത്രമല്ല, കേരളത്തിന്റെ സഹകരണമേഖലയുടെ വിശ്വാസ്യതെയാണ് ബാധിക്കുക- മുഖ്യമന്ത്രി പറഞ്ഞു. സഹകരണമേഖലയിൽ എല്ലാകാര്യങ്ങളും കൂട്ടമായി നടക്കുന്നതുകൊണ്ട് വ്യക്തിപരമായി അഴിമതിനടത്താൻ അത്രകണ്ട് പറ്റില്ല. എന്നാൽ, കുറേക്കാലം തുടരുമ്പോൾ ചിലർ ഈ പറഞ്ഞ ദുഷിച്ച പ്രവണതയ്ക്ക് ഇരയാവുകയാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അഴിമതിയുടെ വിഷയത്തിൽ യാതൊരുതരത്തിലുള്ള വിട്ടുവീഴ്ചയും സർക്കാരിന്റെ ഭാഗത്തുനിന്നോ വകുപ്പിന്റെ ഭാഗത്തുനിന്നോ ഉണ്ടാകില്ലെന്നും കർക്കശമായ നടപടിയിലേക്ക് സർക്കാർ നീങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഴിമതി ഏത് ഭാഗത്ത്നിന്നുണ്ടായാലും അവർക്ക് ഒരു തരത്തിലുള്ള പരിരക്ഷയും വകുപ്പിൽ നിന്നോ സർക്കാരിന്റെ ഭാഗത്തുനിന്നോ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു
"കേരളത്തിനു പുറത്തുള്ള ഏജൻസികൾ ഇവിടെ ഇടപെടുന്നുണ്ട്. സ്വർണ കള്ളകടത്ത് നടന്നപ്പോൾ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത് സംസ്ഥാന സർക്കാരാണ്. പിന്നെ നടന്നതൊന്നും പറയുന്നില്ല. ഒരു സ്ഥാപനത്തിൽ ക്രമക്കേടു നടന്നു. അവിടെ കേന്ദ്ര ഏജൻസി എത്തി. പക്ഷേ പ്രധാന കുറ്റാരോപിതന്നെ അവർ മാപ്പുസാക്ഷിയാക്കി. രാഷ്ട്രീയ പ്രചരണത്തിനാവശ്യമായ കാര്യങ്ങൾ ഇയാളിൽ നിന്നും ലഭിക്കണം. അതിനു വേണ്ടിയാണ് പ്രധാന പ്രതിയെ മാപ്പു സാക്ഷിയാക്കിയത്.
"ഒരു ജീവനക്കാരും അനർഹമായി വായ്പയെടുക്കരുത്. ബോർഡ് അംഗങ്ങളോ ബന്ധുക്കളോ വായ്പയെടുത്തിട്ടുണ്ടോയെന്ന് ജനറൽ ബോഡി പരിശോധിക്കണം. ഓഡിറ്റ് നടത്തി കുറ്റക്കാരയവരെ കണ്ടെത്തിയാൽ പൊലിസിനു കൈമാറും. കരുവന്നൂരിൽ നടക്കാൻ പാടില്ലാത്തതു നടന്നു. പക്ഷേ കർശനമായ നടപടി എടുത്തു. 2011ൽ നടന്ന ക്രമക്കേട് അടുത്തിടെയാണ് കണ്ടെത്തിയത്. സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥർ അറിയാതെ ഇതു നടക്കില്ല. അതിനാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു." മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ വലിയ തോതിലുള്ള സ്വർണ കള്ളക്കടത്ത് നടന്നു. ആ സമയത്ത്, കുറ്റവാളികളെ കണ്ടെത്തുന്നതിനുള്ള ഫലപ്രദമായ ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ തന്നെ പ്രധാനമന്ത്രിക്ക് കത്തെഴുതി. എന്നാൽ അതിന്റെ പിന്നീട് ഉണ്ടായ ഇടപെടൽ എന്താണെന്ന് പറയുന്നില്ലെന്നും ഇത് ഇന്ന് രാജ്യം നേരിടുന്ന ദുരവസ്ഥയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.



