തിരുവനന്തപുരം: കേരള സർക്കാർ നടത്തുന്ന സമരത്തിന് പിന്തുണ നൽകേണ്ട ആവശ്യം കർണാടക സർക്കാരിനില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കർണാടക നടത്തിയത് മറ്റൊരു സമരമാണ്. പതിനാലാം ധനകാര്യ കമ്മിഷനിൽ നിന്നും പതിനഞ്ചാം ധനകാര്യ കമ്മിഷനിലേക്ക് മാറിയപ്പോൾ 2.5 ശതമാനം നികുതി വിഹിതം 1.92 ആയി കുറച്ചതിനെ കേരളത്തിലെ പ്രതിപക്ഷവും എതിർക്കുന്നുണ്ട്. യു.ഡി.എഫ് എംപിമാർ കേന്ദ്ര ധനകാര്യമന്ത്രിക്ക് നൽകിയ നിവേദനത്തിലും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് നൽകിയ കത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന്റെ ധനപ്രതിസന്ധിക്കെല്ലാം കാരണം കേന്ദ്രാവഗണനയാണെന്ന നരേറ്റീവ് ഉണ്ടാക്കിയെടുത്ത് സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയും ധൂർത്തും മറച്ചു വയ്ക്കാനാണ് ശ്രമം. അതുകൊണ്ടാണ് പ്രതിപക്ഷ ഡൽഹി സമരത്തിന് പോകാത്തതെന്നും സതീശൻ പറഞ്ഞു.

കോടതിയിലും നിയമസഭയിലും ഡൽഹിയിലും പരസ്പരവിരുദ്ധമായാണ് സർക്കാർ സംസാരിക്കുന്നത്. 57800 കോടി രൂപ കേന്ദ്രത്തിൽ നിന്നും കിട്ടാനുണ്ടെന്ന് പറയുന്നത് പച്ചക്കള്ളമാണ്. ഊതിപ്പെരുപ്പിച്ച ഈ കണക്ക് നിയമസഭയിൽ പ്രതിപക്ഷം പൊളിച്ചതാണ്. നികുതി പിരിവിലെ പരാജയവും ധൂർത്തും അഴിമതിയും കെടുകാര്യസ്ഥതയുമാണ് രൂക്ഷമായ ധനപ്രതിസന്ധിക്ക് കാരണം. അനേകം കാരണങ്ങളിൽ ഒന്നു മാത്രമാണ് കേന്ദ്രാവഗണന. 1995-ലെ പത്താം ധനകാര്യ കമ്മിഷനെയും പതിനഞ്ചാം ധനകാര്യ കമ്മിഷനെയും താരതമ്യപ്പെടുത്തിയുള്ള കണക്കാണ് സർക്കാർ പറയുന്നത്. 14, 15 ധനകാര്യ കമ്മിഷന്റെ പ്രശ്നങ്ങളാണ് കർണാടക ചൂണ്ടിക്കാട്ടുന്നത്. അവർക്ക് വരൾച്ച ദുരിതാശ്വാസം ഇതുവരെ കിട്ടിയിട്ടില്ല. എട്ട് മാസത്തിനിടെ 2000 രൂപ സ്ത്രീകൾക്ക് നൽകുന്നത് ഉൾപ്പെടെയുള്ള നാല് പദ്ധതികളാണ് കർണാടക സർക്കാർ നടപ്പാക്കിയത്. കേരളത്തിൽ പെൻഷൻ പോലും നൽകാത്ത സർക്കാരാണ്. ജീവനക്കാർക്കും കരാറുകാർക്കും ഉൾപ്പെടെ ആർക്കും പണം നൽകുന്നില്ല. വികസന- സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളും കേരളത്തിൽ നടക്കുന്നില്ല. എന്നിട്ടാണ് വീണ്ടും കടമെടുക്കണമെന്ന് ആവശ്യപ്പെടുന്നത്. കടമെടുപ്പിന് പരിധി നിശ്ചയിക്കരുതെന്നാണ് കേരളം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കടമെടുപ്പിന്റെ പരിധി കൂടി മാറ്റിയാൽ സംസ്ഥാനം എവിടെ പോയി നിൽക്കും? കേരളത്തെ രൂക്ഷമായ പ്രതിസന്ധിയിലേക്കാണ് സർക്കാർ തള്ളിവിട്ടിരിക്കുന്നത്. ധനപ്രതിസന്ധി സംബന്ധിച്ച് പ്രതിപക്ഷം രണ്ടു തവണ ഇറക്കിയ ധവളപത്രത്തിൽ ഉൾപ്പെടെ മുന്നറിയിപ്പ് നൽകിയതാണ്. സംസ്ഥാന വിഹിതം 1.92 ശതമാനമാക്കിയിട്ട് അഞ്ച് വർഷം കഴിഞ്ഞു. അന്നൊന്നും സമരം ഇല്ലായിരുന്നു. ഈ കമ്മിഷന്റെ കാലാവധി തീരാറായപ്പോഴാണ് സമരവുമായി ഇറങ്ങിയിരിക്കുന്നത്. നിലയില്ലാക്കയത്തിലായപ്പോൾ ജനങ്ങളെ കബളിപ്പിക്കാൻ നുണ ആവർത്തുച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ ഉമ്മൻ ചാണ്ടിയുടെ കാലത്ത് 18 മാസം പെൻഷൻ മുടങ്ങിയെന്ന നുണ നിയമസഭയിൽ പ്രതിപക്ഷം പൊളിച്ചു. അതുപോലുള്ള പച്ചക്കള്ളമാണ് 57800 കോടി രൂപ കേന്ദ്രത്തിൽ നിന്നും കിട്ടാനുണ്ടെന്നത്. ഇതും ഞങ്ങൾ പൊളിച്ചുകൊണ്ടിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണം ഏത് രീതിയിലാണ് നടക്കുന്നതെന്ന് യു.ഡി.എഫ് നിരീക്ഷിക്കുകയാണ്. ലൈഫ് മിഷൻ കോഴക്കേസ് അന്വേഷിച്ച കേന്ദ്ര ഏജൻസി മിഷൻ ചെയർമാനായ മുഖ്യമന്ത്രിയുടെ മൊഴി പോലും എടുത്തില്ല. ഇതേക്കുറിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന് എന്തെങ്കിലും പറയാനുണ്ടോ? എക്സാലോജിക്കിനും സി.എം.ആർ.എല്ലിനും കെ.എസ്‌ഐ.ഡി.സിക്കും എതിരെ അന്വേഷണം നടത്തുന്നതിനൊപ്പം മുഖ്യമന്ത്രിക്കെതിരെയും അന്വേഷണം നടത്തണം. ഉന്നത സ്ഥാനത്തിരിക്കുന്ന ഒരാളുമായുള്ള ബന്ധമാണ് പണം നൽകാൻ കാരണമെന്നാണ് സ്റ്റാറ്റിയൂട്ടറി ബോഡിയുടെ കണ്ടെത്തൽ. മുഖ്യമന്ത്രിയാണ് ഉന്നത സ്ഥാനത്ത് ഇരിക്കുന്നത്. ശരിയായി അന്വേഷിച്ചാൽ മുഖ്യമന്ത്രി കൂടി കേസിൽ പ്രതിയാകും. പക്ഷെ എട്ട് മാസത്തേക്ക് അന്വേഷണ കാലാവധി നിശ്ചയിച്ചത് എന്തിനെന്ന് മാത്രം വ്യക്തമാകുന്നില്ല. എട്ട് മാസം അന്വേഷിക്കേണ്ട എന്ത് വിഷയമാണ് ഇതിലുള്ളതെന്ന് വ്യക്തമാകുന്നില്ല.

മുഖ്യമന്ത്രിയുടെ മകളിലേക്ക് അന്വേഷണം എത്തുമോയെന്ന് കാത്തിരുന്ന് കാണാം. എല്ലാ കേസുകളും ഒത്തുതീർപ്പിലേക്കാണ് എത്തുന്നത്. ഒത്തുതീർപ്പിനുള്ള ഇടനിലക്കാർ ഇപ്പോഴെ ഇറങ്ങിയിട്ടുണ്ട്. കരുവന്നൂർ കേസ് ഒത്തുതീർപ്പിലേക്ക് നീങ്ങുകയാണെന്ന് നേരത്തെ തന്നെ ഞങ്ങൾ പറഞ്ഞിരുന്നു. കേസ് ഇപ്പോൾ ഇഴഞ്ഞ് നീങ്ങുകയാണ്. അവസാനം തൃശൂർ പാർലമെന്റ് സീറ്റിൽ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തുതീർപ്പിൽ കരുവന്നൂർ കേസും അവസാനിക്കും. ഇവർ ഒന്നിച്ചാണ് മത്സരിക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തും. മതേതര മനസുള്ള കേരളം ഈ ഒത്തുതീർപ്പിനെതിരെ ശക്തിയായി പ്രതികരിക്കും. പാർലമെന്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഉജ്ജ്വല വിജയമുണ്ടാകും.

രാത്രിയാകുമ്പോൾ പിണറായി വിജയനുമായി സംസാരിച്ച് ഒത്തുതീർപ്പുകൾക്ക് ഇടനില നിൽക്കുന്ന ആളാണ് വി. മുരളീധരൻ. കേന്ദ്രത്തിലെ സംഘപരിവാറും കേരളത്തിലെ സിപിഎമ്മും തമ്മിലുള്ള ഒത്തുതീർപ്പിന്റെ ഇടനിലക്കാരനായാണ് മുരളീധരൻ പ്രവർത്തിക്കുന്നത്. അങ്ങനെയുള്ള ആളാണ് രാവിലെ വന്ന് യു.ഡി.എഫിനെതിരെ സംസാരിക്കുന്നത്. പിണറായിക്കെതിരെ ഏത് കേന്ദ്ര ഏജൻസി അന്വേഷിച്ചാലും അതെല്ലാം ഒത്തുതീർപ്പിലാക്കിക്കൊടുക്കുന്നത് വി. മുരളീധരനാണ്. ഇതിനു പകരമായി മുരളീധരന്റെ വലംകൈ ആയ സുരേന്ദ്രനെ കുഴൽപ്പണക്കേസിൽ നിന്നും പിണറായി രക്ഷിച്ചു. മുരളീധരൻ പകൽ ഒന്നും രാത്രിയിൽ മറ്റൊന്നും പറയുന്ന ആളാണ്.

സ്വകാര്യ സർവകലാശാലകൾ പാടില്ലെന്ന് ഒരു മാസം മുൻപാണ് സിപിഎം കേന്ദ്ര നേതൃത്വം പറഞ്ഞത്. കേന്ദ്ര നേതൃത്വവും എൽ.ഡി.എഫും സിപിഎമ്മും അറിയാതെ എങ്ങനെയാണ് ഇത്തരമൊരു തീരുമാനം എടുത്തത്? ഉന്നതവിദ്യാഭ്യാസ മന്ത്രി പോലും ഇക്കാര്യം അറിഞ്ഞില്ലെന്നത് അവരുടെ പ്രതികരണത്തിൽ വ്യക്തമാണ്. ആരും അറിയാതെ എവിടെ നിന്നാണ് സ്വകാര്യ സർവകലാശാല കെട്ടിയിറക്കിയത്. എന്തൊരു സമരമായിരുന്നു സ്വകാര്യ സർവകലാശാലയ്ക്കെതിരെ. ഉമ്മൻ ചാണ്ടിയുടെ കാലത്ത് സ്വകാര്യ സർവകലാശാലയെ കുറിച്ച് ആലോചന വന്നപ്പോൾ ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനായിരുന്ന ടി.പി ശ്രീനിവാസനെ കൊച്ചുമകനാകാൻ പ്രായമുള്ള ഒരുത്തനെക്കൊണ്ട് കരണത്തടിപ്പിച്ച പാർട്ടിയാണ് സിപിഎം. ടി.പി ശ്രീനിവാസന്റെ കാലിൽ വീണ് മാപ്പപേക്ഷ നടത്തുകയാണ് സിപിഎം ആദ്യം ചെയ്യേണ്ടത്. അതിനായി മുഖ്യമന്ത്രിയോ പാർട്ടി സെക്രട്ടറിയോ പോയാലും കുഴപ്പമില്ല. സിപിഎം തീവ്രവലതുപക്ഷ പാർട്ടിയായി മാറിയിരിക്കുകയാണ്.

വിദേശ സർവകലാശാലകളിൽ ആവശ്യമായ നിബന്ധനകളും നിയന്ത്രണങ്ങളും സംസ്ഥാന സർക്കാരിന് ഉണ്ടാകണമെന്നതാണ് യു.ഡി.എഫ് നിലപാട്. സ്വാശ്രയ കോളജ് കൊണ്ടു വരാൻ ശ്രമിച്ചപ്പോൾ പോലും എന്തൊക്കെ സമരങ്ങളാണ് കേരളത്തിൽ നടത്തിയത്. പുഷ്പനെ അറിയാമോയെന്ന് ചോദിച്ചുള്ള പാട്ടും വെടിവയ്പുമായി സമരം നടത്തിയവരാണ് വിദേശ സർവകലാശാലകൾക്ക് പച്ചപ്പരവതാനി വിരിക്കുന്നത്. ഇനിയും എന്തെല്ലാം കാണണം-സതീശൻ പറഞ്ഞു.