തിരുവനന്തപുരം: കെഎസ്ആർടിസിയെ നഷ്ടത്തിൽ നിന്നും കരകയറ്റാൻ ജീവനക്കാരോട് നിർദേശങ്ങളുമായി ഗതാഗതമന്ത്രി ഗണേശ് കുമാർ. കെഎസ്ആർടിയുടെ വരുമാന വർദ്ധനവിനും മുന്നേറ്റത്തിനും സഹായകരമാകുന്ന ചില നിർദേശങ്ങൾ എന്ന മുഖവുരയോടെയാണ് കെഎസ്ആർടിസിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ വീഡിയോ സന്ദേശവുമായി ഗണേശ് എത്തിയത്.

കെഎസ്ആർടിസി ബസിലെ യാത്രക്കാരനോട് സഹയാത്രികരെ കുറിച്ചുള്ള അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്നത് ഒഴിവാക്കണം. കൂടെയുള്ളത് സഹോദരിയാണോ, ഭാര്യയാണോ, കാമുകിയാണോ എന്ന് ചോദിക്കുന്ന കണ്ടക്ടർമാരുടെ നടപടികൾ തെറ്റാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരൻ തമ്മിലുള്ള ബന്ധം അറിയേണ്ട കാര്യം കെഎസ്ആർടിസി ജീവനക്കാർക്കില്ലെന്നും യാത്രക്കാർ വണ്ടിയിൽ കയറണം എന്നുള്ളത് മാത്രമാണ് കെഎസ്ആർടിസിയുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ആർടിസി സേവനം മെച്ചപ്പെടുത്തുന്നതിനായി ജീവനക്കാരെ ഉപദേശിച്ചുകൊണ്ടും യാത്രക്കാരുടെ പരാതികൾ പങ്കുവച്ചുകൊണ്ടുള്ള മന്ത്രിയുടെ റീൽ പരമ്പരകളുടെ ഭാഗമാണ് ഈ നിർദേശവും. ബുക്ക് ചെയ്ത് ബസിൽ കയറിയ സഹോദരിയെയും സഹോദരനെയും ചോദ്യം ചെയ്യുകയും വീണ്ടും ടിക്കറ്റ് എടുപ്പിക്കുകയും ചെയ്ത കണ്ടക്ടറെ കുറച്ചുനാൾ മുൻപ് സസ്‌പെൻഡ് ചെയ്തിരുന്നു.

കെഎസ്ആർടിസിയെ സംബന്ധിച്ച് യാത്രക്കാരാണ് യജമാനനെന്നും റീലിൽ മന്ത്രി പറയുന്നുണ്ട്. സ്വിഫ്റ്റിലെയും കെഎസ്ആർടിസിയിലെയും കണ്ടക്ടർമാർ അവരോട് സ്‌നേഹത്തിൽ പെരുമാറണം. ഇത്തരം പെരുമാറ്റം കെഎസ്ആർടിസി സേവനം മെച്ചപ്പെടുത്തുമെന്നും വരുമാനം വർധിപ്പിക്കും അത് ജീവനക്കാർക്ക് അന്തസ്സായ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിന് സഹായിക്കുകയും ചെയ്യുമെന്ന് മന്ത്രി പറയുന്നു. സ്ത്രീകളോടും കുട്ടികളോടും ഭിന്നശേഷിക്കാരോടും സ്‌നേഹത്തോടെ പെരുമാറണമെന്നും മന്ത്രി പറയുന്നു.

"കെഎസ്ആർടിയുടെ വരുമാന വർദ്ധനവിനും മുന്നേറ്റത്തിനും സഹായകരമാകുന്ന ചില നിർദേശങ്ങളാണ് ഞാൻ മുന്നിൽ വയ്ക്കുന്നത്. കെഎസ്ആർടിസിയെ സംബന്ധിച്ച് യജമാനൻ യാത്രക്കാരാണ്. ഈ സന്ദേശം സ്വിഫ്റ്റിലേയും കെഎസ്ആർടിസിയിലേയും കണ്ടക്ടർമാരോടാണ്. ബസിൽ കയറുന്നവരോട് മര്യാദയുടെ ഭാഷയിൽ പെരുമാറണം. സ്ത്രീകളോടും കുട്ടികളോടും ഭിന്നശേഷിക്കാരോടുമെല്ലാം സ്‌നേഹത്തോടെ പെരുമാറണം.

സ്ത്രീയും പുരുഷനും ഒരുമിച്ച് യാത്ര ചെയ്യുമ്പോൾ അവർ തമ്മിലുള്ള റിലേഷൻ എന്താണെന്ന് ചോദിക്കേണ്ട കാര്യം കണ്ടക്ടർക്കില്ല. അത്തരം ചോദ്യങ്ങൾ ചോദിക്കരുത്. മദ്യപിച്ചുകൊണ്ടും ഡ്യൂട്ടിക്ക് വരരുത്. രാത്രി എട്ട് മണി കഴിഞ്ഞാൽ സ്ത്രീകൾ പറയുന്നിടത്ത് ബസ് നിറുത്തികൊടുക്കണം.

അതിന്റെ പേരിൽ ഏതെങ്കിലും മേലുദ്യോഗസ്ഥൻ നിങ്ങൾക്കെതിരെ നടപടി എടുത്താൽ അയാൾക്കെതിരെ ഞാൻ നടപടിയെടുക്കും. റോഡിൽ നിന്ന് കൈകാണിക്കുന്ന എല്ലാവരെയും വണ്ടിയിൽ കയറ്റണം. സ്വിഫ്റ്റിലെ ജീവനക്കാരുടെ പെരുമാറ്റത്തെ കുറിച്ച് വളരെ മോശമായ അഭിപ്രായമാണ് കേൾക്കുന്നത്. ജനങ്ങളോട് മാന്യമായി പെരുമാറണം".

എല്ലാ മാസവും ഒന്നാം തീയതി തന്നെ ജീവനക്കാർക്ക് ശമ്പളം ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ഗതാഗതമന്ത്രി അറിയിച്ചു. കുറച്ചു മാസത്തിനുള്ളിൽ ഇത് ഉറപ്പായും നടപ്പാകുമെന്നും ഗണേശ് കുമാർ അറിയിച്ചു. മുഖ്യമന്ത്രി ഇക്കാര്യത്തിൽ എല്ലാ പിന്തുണയും നൽകിയിട്ടുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട യോഗം ഉടനെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുമെന്നും ഗണേശ് കുമാർ വ്യക്തമാക്കി.

നേരത്തെ മദ്യപിച്ച് ജോലിക്കെത്തിയ 100 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടിയെടുത്തിരുന്നു. 74 സ്ഥിരം ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. സ്വിഫ്റ്റിലെ താൽക്കാലിക ജീവനക്കാരും കെഎസ്ആർടിസിയിലെ ബദൽ ജീവനക്കാരുമായ 26 പേരെ സർവീസിൽ നിന്നും നീക്കി. 49 ഡ്രൈവർമാരും പരിശോധനയിൽ കുടുങ്ങിയിരുന്നു.

ഡ്യൂട്ടിക്കായെത്തുന്ന വനിതകൾ ഒഴികെയുള്ള മുഴുവൻ ജീവനക്കാരെയും ബ്രീത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിച്ച് ജീവനക്കാർ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ഡ്യൂട്ടിക്ക് നിയോഗിക്കുവാൻ പാടുള്ളൂവെന്ന ഗതാഗത വകുപ്പുമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പരിശോധന നടന്നത്.

കെഎസ്ആർടിസിയുടെ പ്രവർത്തനം മികച്ചതാക്കാനും വരുമാനം വർധിപ്പിക്കാനും നിർദേശവുമായി മന്ത്രി ഗണേശ് കുമാർ നേരത്തെയും രംഗത്ത് വന്നിരുന്നു. ഒരാളെ ഉള്ളുവെങ്കിൽ പോലും യാത്രക്കാർ കൈ കാണിച്ചാൽ കൃത്യമായി ബസ് നിർത്തി അവരെ കയറ്റാൻ ശ്രദ്ധിക്കണം. വാഹനങ്ങൾ നമ്മുടെ സ്വന്തം വാഹനം പോലെ ശ്രദ്ധിച്ചും സൂക്ഷിച്ചും ഓടിക്കണം. നിരത്തിലെ ചെറുവാഹനങ്ങലെയും കാൽനട യാത്രക്കാരെയും കരുതലോടെ കാണണം. മുതിർന്ന സ്ത്രീകളും കുട്ടികളും വൃദ്ധജനങ്ങളും ബസ്സിന്റെ ഉയരമുള്ള പടി കയറുവാൻ വിഷമത അനുഭവിക്കുന്നത് കണ്ടാൽ കണ്ടക്ടർമാർ അവരെ കൈപിടിച്ച് കയറുവാൻ സഹായിക്കണം. രാത്രി 10 മണി മുതൽ രാവിലെ 6 വരെ സ്ത്രീകളെയും കുട്ടികളെയും അവർ ആവശ്യപ്പെടുന്ന സ്ഥലത്ത് നിർത്തിക്കൊടുക്കാതെ ഇരുട്ടിൽ ഇറക്കിവിടുന്ന പരാതിയുണ്ടാകരുത് -എന്നായിരുന്നു കത്തിൽ പറഞ്ഞത്.