കോട്ടയം: കേരളത്തിലെ സാമൂഹിക യാഥാർഥ്യങ്ങൾ തുറന്നു പറയുന്നതിന്റെ പേരിൽ രക്തസാക്ഷിയാകാനും തയ്യാറെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇടതു വലതു മുന്നണികൾ അതിരുവിട്ട മുസ്‌ളിം പ്രീണനം നടത്തുകയാണെന്ന വിമർശനവും വെള്ളാപ്പള്ളി എസ്എൻഡിപി മുഖമാസികയായ യോഗനാദത്തിന്റെ എഡിറ്റോറിയലിൽ ആവർത്തിച്ചു. മതേതര മുഖംമൂടികൾ അഴിഞ്ഞുവീഴുമ്പോൾ രാഷ്ട്രീയപാർട്ടികൾ നടത്തുന്ന വെല്ലുവിളികൾ നേരിടാൻ തയാറാണ്. മതവിവേചനവും മതവിദ്വേഷവും തിരിച്ചറിഞ്ഞ ക്രിസ്ത്യാനികളാണ് തൃശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ചതെന്നും ലേഖനത്തിൽ വെള്ളാപ്പള്ളി വ്യക്തമാക്കുന്നു.

കേരളത്തിൽ ഒഴിവുവന്ന 3 രാജ്യസഭാ സീറ്റുകളിലേക്ക് എൽഡിഎഫ് രണ്ട് മുസ്ലിംകളെയും യുഡിഎഫ് ഒരു ക്രിസ്ത്യാനിയെയും നോമിനേറ്റ് ചെയ്തതിലെ അനീതി ചൂണ്ടിക്കാണിച്ചതാണ് താൻ ചെയ്ത പാതകമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ലോക്‌സഭ തിരഞ്ഞടുപ്പു ഫലപ്രഖ്യാപനത്തിനു പിന്നാലെ ഇടത് വലത് മുന്നണികൾക്കെതിരെ തിരിഞ്ഞ വെള്ളാപ്പള്ളി നിലപാട് കടുപ്പിക്കുകയാണ് യോഗനാദത്തിന്റെ ഏറ്റവും പുതിയ ലക്കത്തിന്റെ മുഖപ്രസംഗത്തിൽ.

"ഹൈന്ദവ ഭൂരിപക്ഷ മണ്ഡലങ്ങളിൽ വരെ ന്യൂനപക്ഷങ്ങളെ സ്ഥാനാർത്ഥികളാക്കുമ്പോൾ മലപ്പുറത്തും കോട്ടയത്തും മറിച്ചു ചിന്തിക്കാൻ ഇവർക്ക് ധൈര്യമില്ല. എറണാകുളത്ത് കെ.ജെ. ഷൈനിനെയും മലപ്പുറത്ത് വസീഫിനെയും കോട്ടയത്ത് തോമസ് ചാഴികാടനെയും മത്സരിപ്പിക്കുന്ന ഇടതുപക്ഷം, ഹിന്ദു ഭൂരിപക്ഷമുള്ള ആലപ്പുഴയിൽ ആരിഫിനെ സ്ഥാനാർത്ഥിയാക്കുമ്പോൾ മാത്രമാണ് മതേതരരാകുന്നത്. കമ്യൂണിസ്റ്റ് പാർട്ടികളുടെ തുടക്കം മുതൽ അവർക്കൊപ്പം നിന്ന പിന്നാക്ക, പട്ടികവിഭാഗ സമൂഹത്തിന്റെ വിശ്വാസത്തെ സിപിഎമ്മും സിപിഐയും ന്യൂനപക്ഷ പ്രീണനത്തിനായി ബലികഴിച്ചു. എന്നിട്ടും പഠിക്കാതെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാൻ വീണ്ടും കണ്ടെത്തിയത് മുസ്ലിം നേതാക്കളെ.

"ചില മുസ്ലിം നേതാക്കൾ എനിക്കെതിരെ കേസെടുക്കണമെന്നും ജയിലിലടയ്ക്കണമെന്നും പ്രസ്താവന നടത്തിയത് ഖേദകരമാണ്. കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ വരെ കടുത്തവാക്കുകളുപയോഗിച്ച് പ്രതികരിച്ചത് ദൗർഭാഗ്യകരമായിപ്പോയി. "തൃശൂരിൽ സുരേഷ് ഗോപി ജയിച്ചത് എങ്ങനെയാണെന്ന് എന്നെ ക്രൂശിക്കാൻ വരുന്നവർ ചിന്തിക്കണം. മതവിവേചനവും മതവിദ്വേഷവും തിരിച്ചറിഞ്ഞ ക്രിസ്ത്യാനികളുടെ വോട്ടാണ് സുരേഷ് ഗോപിയുടെ തുറുപ്പുചീട്ട്. ഇരുമുന്നണികളുടെയും മുസ്ലിം പ്രീണനവും മുസ്ലിം ലീഗിന്റെയും കുറേ മുസ്ലിം സംഘടനകളുടെയും അഹങ്കാരവും സഹിക്കാനാകാതെ വന്നപ്പോൾ ക്രിസ്ത്യാനികൾ ബിജെപിയെ രക്ഷകരായി കണ്ടു. തെറ്റു തിരുത്താതെയാണ് മുന്നണികൾ മുന്നോട്ടുപോകുന്നതെങ്കിൽ നാളെ ഹൈന്ദവരും, പ്രത്യേകിച്ച് പിന്നാക്ക, പട്ടികവിഭാഗങ്ങളും ക്രൈസ്തവരുടെ പാത പിന്തുടരും.

കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ തുടക്കം മുതൽ പാർട്ടിക്കൊപ്പം പാറപോലെ ഉറച്ചുനിന്ന പിന്നാക്ക, പട്ടികവിഭാഗ സമൂഹത്തിന്റെ വിശ്വാസത്തെ സിപിഎമ്മും സിപിഐയും ന്യൂനപക്ഷ പ്രീണനത്തിനായി ബലികഴിച്ചു. തനിക്കെതിരെ കേസെടുക്കണമെന്നും ജയിലിൽ അടയ്ക്കണമെന്നും പറഞ്ഞ മുസ്‌ളിം നേതാക്കൾ സ്വന്തം മതക്കാരുടെ അനീതികൾക്കെതിരെ സൗമ്യ നിലപാടാണ് സ്വീകരിച്ചതെന്നും വെള്ളാപ്പള്ളി പറയുന്നു.

മറ്റുമതസ്ഥരിലെ മനസുകളിലെ മാറ്റം തിരിച്ചറിഞ്ഞ് നിലപാടുകൾ പരിഷ്‌കരിക്കാൻ മുസ്‌ളിം ലീഗിന്റെയും മുസ്‌ളിം സമുദായങ്ങളുടെ നേതൃത്വം ഇനിയെങ്കിലും ചിന്തിക്കണമെന്നും ലേഖനത്തിൽ എസ്എൻഡിപി യോഗം നേതാവ് ആവശ്യപ്പെടുന്നു.കേരളത്തിലെ ഹൈന്ദവ പിന്നാക്ക വിഭാഗങ്ങൾ നേരിടുന്ന അസമത്വം വ്യക്തമാകാൻ സാമ്പത്തിക സർവേ നടത്തണമെന്ന ആവശ്യം കൂടി മുന്നോട്ടു വച്ചാണ് വെള്ളാപ്പള്ളി ലേഖനം അവസാനിപ്പിക്കുന്നത്.