കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വം ഉള്ളിടത്തോളം കാലം കേരളത്തിൽ സിപിഎം രക്ഷപ്പെടില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പിണറായി വിജയൻ തെറ്റിൽ നിന്നും തെറ്റിലേക്ക് സഞ്ചരിക്കുന്നുവെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. തൃശൂരിൽ ബിജെപിയെ വിജയിപ്പിച്ചത് സി പി എമ്മാണെന്നും സിപിഎമ്മിന്റെ ഉദ്യോഗസ്ഥർ 56000 വോട്ട് ബിജെപിക്ക് ചേർത്തുകൊടുത്തുവെന്നും അദ്ദേഹം ആരോപിച്ചു.

പിണറായി വിജയൻ തെറ്റുകൾ തിരുത്തുകയല്ല. കൂടുതൽ തെറ്റിലേക്ക് സഞ്ചരിക്കുകയാണ്. തെറ്റിൽ നിന്നും തെറ്റിലേക്ക് സഞ്ചരിക്കുന്ന പിണറായി വിജയന്റെ നേതൃത്വം ഉള്ളിടത്തോളം കാലം കേരളത്തിൽ സിപിഎം രക്ഷപ്പെടില്ല. തൃശ്ശൂരിൽ ബിജെപിക്ക് വഴിയൊരുക്കിയത് സിപിഎമ്മാണ്. 56,000 വോട്ടുകൾ ബിജെപിക്ക് തൃശ്ശൂരിൽ ചേർക്കാൻ കൂട്ടുനിന്നത് സിപിഎമ്മുകാരായ ഉദ്യോഗസ്ഥരാണ്. അത് കരുവന്നൂർ കേസിൽ നിന്ന് തലയൂരാൻ വേണ്ടിയുള്ള ശ്രമമാണ്. ഒരു ഭാഗത്ത് ബിജെപിയെ കുറ്റം പറയുകയും മറുഭാഗത്ത് ബിജെപിയെ സഹായിക്കുകയും ചെയ്യുന്ന പ്രവണതയാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്.

കരുവന്നൂർ കേസിൽ നിന്ന് തലയൂരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബിജെപിക്ക് വോട്ട് ചേർത്തുകൊടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഇഡി അന്വേഷണം നേരിടുന്ന എം കെ കണ്ണനെ ചെയർമാനാക്കിയാണ് സിപിഎം തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഒരു ഭാഗത്ത് ബിജെപിയെ കുറ്റം പറയുകയും മറുഭാഗത്ത് ബിജെപിയെ സഹായിക്കുകയും ചെയ്യുന്ന പ്രവണതയാണ് മുഖ്യമന്ത്രിയുടേത്. ടി പി കേസിൽ ഒരു പ്രതിയെയും രക്ഷപ്പെടാൻ യു ഡി എഫ് അനുവദിക്കില്ല. നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ഏത് ട്രെന്റിലാണ് കേരളത്തിൽ യു ഡി എഫ് വിജയിച്ചതെന്നും ഈ ട്രെന്റ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സഹായിക്കുമോയെന്നും യുഡിഎഫ് പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 2019 ലെ അനുഭവം മുന്നിലുണ്ട്. അന്ന് ഇതിനേക്കാൾ ഒരു സീറ്റ് അധികം കോൺഗ്രസ് ജയിച്ചിരുന്നു. എന്നാൽ പക്ഷേ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് തോറ്റു. ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയം പഠിച്ച് ഈ നേട്ടം അടുത്ത തിരഞ്ഞെടുപ്പിൽ ഉപയോഗപ്പെടുത്തുകയും വേണം വോട്ടർ പട്ടിക ഒരു പ്രധാന ഘടകമാണ്. ഇക്കാര്യത്തിൽ കോൺഗ്രസ് പ്രവർത്തകർ ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ടിപി കേസിലെ ഒരു പ്രതിയെയും രക്ഷപ്പെടാൻ അനുവദിക്കില്ല. നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും യു.ഡി.എഫ് നേരിടുമെന്നും കെ മുരളീധരൻ പറഞ്ഞു.