തിരുവനന്തപുരം: കുട്ടനാട്ടിലെ കർഷക ആത്മഹത്യക്ക് സംസ്ഥാന സർക്കാരിനെ വിമർശിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. കർഷക ആത്മഹത്യക്ക് കാരണം സംസ്ഥാന സർക്കരാണ്. സംഭരിച്ച നെല്ലിന്റെ പണം നൽകേണ്ടത് സംസ്ഥാന സർക്കാരാണെന്നും അത് നേരിട്ട് അക്കൗണ്ടിൽ ഇട്ടുനൽകണമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. ആറ്റിങ്ങലിൽ വായ്പ വ്യാപന മേളയുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

കേന്ദ്രഫണ്ട് സംബന്ധിച്ച് സംസ്ഥാനത്ത് തെറ്റായ പ്രചരണമാണ് നടക്കുന്നത്. സംസ്ഥാനങ്ങളുടെ കേന്ദ്ര വിഹിതത്തിനായി കൃത്യമായ പ്രപ്പോസൽ സമർപ്പിക്കാൻ ധനകാര്യ വകുപ്പിനോട് അവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി നൽകിയില്ല. ധനകാര്യ കമ്മീഷൻ നിർദ്ദേശം പാലിച്ചവർക്ക് കൃത്യമായി ഗ്രാന്റ് നൽകിയിട്ടുണ്ട്. കേരളത്തിന് കിട്ടാതെ വന്നിട്ടുണ്ടെങ്കിൽ അത് നിർദ്ദേശം പാലിക്കാഞ്ഞിട്ടാകുമെന്നും നിർമ്മല പറഞ്ഞു. കേന്ദ്ര വിഹിതങ്ങൾ കിട്ടിയതിനുശേഷം കേരളം പദ്ധതികളുടെ പേര് മാറ്റുകയാണെന്നും മന്ത്രി പറഞ്ഞു.

വിധവ- വാർധക്യ പെൻഷനുകൾക്ക് ആവശ്യമായ തുക നൽകുന്നില്ല എന്നാണ് പ്രചാരണം. എല്ലാ സംസ്ഥാനങ്ങൾക്കും കൃത്യമായ സമയത്ത് പണം നൽകുന്നുണ്ട്. ഒക്ടോബർ വരെയുള്ള എല്ലാ അപേക്ഷകൾക്കും ഉള്ള തുക നൽകിയിട്ടുണ്ട്. അതിന് ശേഷം ഒരു അപേക്ഷയും വന്നിട്ടില്ല. മാധ്യമങ്ങളോട് ഈ കാര്യം പറയുന്നത് യഥാർത്ഥ വസ്തുത ജനങ്ങൾ അറിയാനാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ദൃശ്യ മാധ്യമങ്ങളെല്ലാം ക്യാമറകൾ ഓൺ ചെയ്ത് താൻ പറയാൻ പോകുന്നതെല്ലാം റെക്കോർഡ് ചെയ്യണം എന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സംസ്ഥാന പ്രചാരണത്തിനെതിരെ കണക്കുകൾ നിരത്തിയുള്ള കേന്ദ്ര ധനമന്ത്രിയുടെ വാദം.

കൂടാതെ കേന്ദ്രവിഹിതം ലഭിച്ച ശേഷം കേരളം പദ്ധതികളുടെ പേര് മാറ്റുന്നതായും നിർമ്മല പറഞ്ഞു. ഏജി വഴി കൃത്യമായ കണക്കുകൾ എത്തിയാൽ മാത്രമെ സംസ്ഥാനത്തിന് ജിഎസ്ടി നഷ്ടപരിഹാരം നൽകാൻ സാധിക്കുകയുള്ളുവെന്നും അവർ കൂട്ടിച്ചേർത്തു.