- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന നിലപാട് ശരിയല്ല; ആരെങ്കിലും എന്തെങ്കിലും കാണിച്ചാൽ അത് മുഴുവൻ മോദിയാണ്, ബിജെപിയാണ് എന്ന് ചാപ്പകുത്തുന്നതിനോട് യോജിപ്പില്ല'; നിലപാട് വ്യക്തമാക്കി ഓർത്തഡോക്‌സ് മെത്രപ്പൊലീത്ത

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും പിന്തുണച്ച് ഓർത്തഡോക്‌സ് സഭ കുന്നംകുളം മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ യൂലിയോസ്. ബഹുസ്വരതയുള്ള നാട്ടിൽ ചില ഉരസലുകൾ ഉണ്ടാകാം. ആരെങ്കിലും എന്തെങ്കിലും കാണിച്ചാൽ അത് മുഴുവൻ മോദിയാണ്, ബിജെപിയാണ് എന്ന് ചാപ്പകുത്തുന്നതിനോട് തനിക്കും തന്റെ സഭയ്ക്കും യോജിപ്പില്ലെന്ന് മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ യൂലിയോസ് പറഞ്ഞു
ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന നിലപാട് ശരിയല്ല. കൽക്കത്തയിൽ കന്യാസ്ത്രീ ആശ്രമത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ താനടക്കമുള്ളവർ പ്രതിഷേധം സംഘടിപ്പിച്ചു. എന്നാൽ അക്രമികൾ മഠത്തിൽ നിന്ന് പുറത്താക്കപ്പെട്ട ബംഗ്ലാദേശികളാണെന്ന് പിന്നീട് തെളിഞ്ഞുവെന്നും മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ യൂലിയോസ് പറഞ്ഞു.
ആളുകളുടെ വ്യക്തിത്വ വികസനമാണ് ആർഎസ്എസ് ലക്ഷ്യമെന്നാണ് താൻ മനസിലാക്കുന്നതെന്നും സ്ത്രീകളെ സംരക്ഷിക്കാനാണ് ആർ.എസ്. എസ് പഠിപ്പിക്കുന്നതെന്നും യൂലിയോസ് മെത്രോപ്പൊലീത്ത വ്യക്തമാക്കി. ബിജെപി നേതാവ് എൻ. ഹരിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഓർത്തഡോക്‌സ് മെത്രാപ്പൊലീത്തയുടെ മോദിയെ പ്രകീർത്തിച്ച് രംഗത്ത് എത്തിയത്. .
ഉത്തരേന്ത്യയിലെ ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കെതിരായ ആക്രമണത്തിൽ കേന്ദ്ര സർക്കാരിനെ ഓർത്തഡോക്‌സ് സഭ അധ്യക്ഷൻ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. ക്രൈസ്തവ വിഭാഗങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ നിന്ന് സംരക്ഷണമൊരുക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ഓർത്തഡോക്‌സ് സഭ അധ്യക്ഷൻ ആവശ്യപ്പെട്ടത്. ബിജെപിയുടെ നിശബ്ദ പിന്തുണ അക്രമങ്ങൾക്ക് പിന്നിലുണ്ടെന്ന് സഭകൾ സംശയിക്കുന്നുണ്ടെന്നും ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സഭയിൽ നിന്ന് ഈ വിഷയത്തിൽ ഭിന്നാഭിപ്രായം ഉയരുന്നത്.


