മലപ്പുറം: മുത്തലാഖ് നിരോധനത്തിനുശേഷം മുസ്ലിം സ്ത്രീകളുടെ പിന്തുണ ബിജെപി.ക്കെന്നു പറഞ്ഞതിൽ പ്രതികരണവുമായി മുസ്ലിംലീഗ് എംപി. പി.വി. അബ്ദുൽവഹാബ്. രാജ്യസഭയിൽ പരിഹാസ രൂപേണ പറഞ്ഞത് വിവാദമാക്കുകയായിരുന്നെന്ന് വഹാബ് പറഞ്ഞു. ബിജെപി.യെ വളരെ പരസ്യമായി എതിർത്തതാണ്. പ്രസംഗത്തിന്റെ ഒരുഭാഗം മാത്രം അടർത്തിമാറ്റി തനിക്കെതിരായി ഉപയോഗിക്കുകയായിരുന്നെന്നും വഹാബ് വ്യക്തമാക്കി.

മുത്തലാഖ് എന്ന് എപ്പോഴും പറയുന്നവരാണ് ബിജെപി.ക്കാർ. മുസ്ലിം വനിതകളെ വിമോചിതരാക്കിയവരാണെന്ന ക്രെഡിറ്റ് അവകാശപ്പെടുന്ന സമയത്ത്, മുസ്ലിം സ്ത്രീകളൊക്കെ നിങ്ങളുടെ കൂടെയാണല്ലോ, അതുകൊണ്ട് സ്ത്രീകൾക്ക് സംവരണവും കൊടുക്കൂ എന്നാണ് പറഞ്ഞത്. ഈ വാക്കുകൾ അടർത്തി മാറ്റുകയായിരുന്നുവെന്നും വഹാബ് പറഞ്ഞു.

മുത്തലാഖ് നിരോധനത്തോടെ മുസ്ലിം വനിതകൾ ബിജെപി.യെ പിന്തുണയ്ക്കുന്നു എന്നായിരുന്നു രാജ്യസഭയിൽ വഹാബ് പറഞ്ഞത്. രാജ്യസഭയിൽ വനിതാ സംവരണ ബിൽ ചർച്ചയ്ക്കിടെയായിരുന്നു വഹാബിന്റെ പരാമർശം. മുത്തലാഖ് നിരോധനത്തിനായി വാദിച്ച സ്ത്രീകൾ പാർലമെന്റിൽ എത്തുന്നതുകാണാൻ ആഗ്രഹിക്കുന്നുവെന്നും വഹാബ് പറഞ്ഞിരുന്നു.

വിജയസാധ്യതയുള്ള 33 ശതമാനം സീറ്റുകളിൽ ബിജെപി സ്ത്രീകളെ മൽസരിപ്പിക്കണം. മുത്തലാഖ് നിരോധനത്തിനായി വാദിച്ച സ്ത്രീകൾ പാർലമെന്റിൽ എത്തുന്നത് കാണാൻ ആഗ്രഹിക്കുന്നതായും അബ്ദുൽ വഹാബ് പറഞ്ഞു.