- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുഖ്യമന്ത്രി ക്രിമിനൽ; അക്രമം തുടരാൻ ആഹ്വാനം ചെയ്ത നികൃഷ്ട മനസുള്ള പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യതയില്ല; പിണറായിക്കെതിരെ നിയമ നടപടിക്ക് പ്രതിപക്ഷം; കലാപാഹ്വാനമെന്ന് ആരോപണം
ആലുവ: മുഖ്യമന്ത്രി ക്രിമിനലാണെന്നും അക്രമം തുടരാൻ ആഹ്വാനം ചെയ്ത നികൃഷ്ട മനസുള്ള പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉദ്യോഗസ്ഥരെക്കൊണ്ട് കള്ളപ്പിരിവ് നടത്തി സർക്കാർ ചെലവിലല്ല രാഷ്ട്രീയ പ്രചരണം സംഘടിപ്പിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതിനിടെ മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് നിയമ നടപടിക്ക് ഒരുങ്ങുമെന്നാണ് സൂചന. പൊലീസിലും കോടതിയിലും പരാതി നൽകും.
കണ്ണൂരിൽ കരിങ്കൊടി കാട്ടിയ കെ.എസ്.യു- യൂത്ത്കോൺഗ്രസ് പ്രവർത്തകരെ സിപിഎം-ഡിവൈഎഫ്ഐ ഗുണ്ടകൾ ക്രൂരമായി മർദ്ദിച്ചത് രക്ഷാപ്രവർത്തനമാണെന്നും രക്ഷാപ്രവർത്തനം നടന്നില്ലായിരുന്നെങ്കിൽ അവരുടെ ജീവൻ അപകടത്തിലാകുമെന്നും അത് ഇനിയും തുടരണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ മാരകായുധങ്ങളുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചെന്നും ഇതിന് കാരണം മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിലുള്ള വിരോധമാണെന്നുമാണ് പൊലീസ് എ.എഫ്.ഐ.ആറിൽ പറയുന്നത്. ജീവൻരക്ഷാ പ്രവർത്തനമെന്ന് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വിശേഷിപ്പിച്ച സംഭവത്തെയാണ് വധശ്രമമെന്ന് എഫ്.ഐ.ആറിൽ പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. എഫ്.ഐ.ആർ പുറത്ത് വന്ന സാഹചര്യത്തിൽ നിയമനടപടിയെ കുറിച്ച് ആലോചിക്കും. ഇത് സംബന്ധിച്ച് നിയമവിദഗ്ധരുമായി ചർച്ച ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.
ചെടിച്ചട്ടിയും ഇരുമ്പ് വടിയും ഹെൽമറ്റും കൊണ്ടുള്ള വധശ്രമം ഇതുപോലെ തുടരണമെന്ന് ആഹ്വാനം ചെയ്ത പിണറായി വിജയന് ഒരു നിമിഷം പോലും മുഖ്യമന്ത്രി പദത്തിൽ ഇരിക്കാൻ യോഗ്യതയില്ല. മുഖ്യമന്ത്രിക്ക് ഇറങ്ങിപ്പോകാൻ മടിയാണെങ്കിൽ കേരള ജനതയോട് മാപ്പ് പറയണം. ഒരു മുഖ്യമന്ത്രിമാരും ഉപയോഗിക്കാത്ത സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനാൽ ഇറങ്ങിപ്പോകാൻ പിണറായി വിജയന് മടി കാണും. മാപ്പ് പറഞ്ഞ് രാജി വച്ച് ഇറങ്ങിപ്പോകുന്നതാണ് നല്ലത്. മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്ന പിണറായി വിജയൻ ക്രിമിനൽ മനസുള്ളയാൾ മാത്രമല്ല, ക്രിമിനൽ കൂടിയാണ്-സതീശൻ പറഞ്ഞു.
ആക്രമണത്തിൽ പരിക്കേറ്റ സഞ്ജു സന്തോഷിന്റെ കേൾവിശക്തി നഷ്ടപ്പെട്ടു. ഒരാൾ ഗുരുതര പരിക്കോടെ ഐ.സി.യുവിലാണ്. ഹെൽമറ്റ് കൊണ്ട് അടിയേറ്റ പെൺകുട്ടിയുടെ കൈ ഒടിഞ്ഞു. ഇതിനെയാണ് മുഖ്യമന്ത്രി ജീവൻ രക്ഷാപ്രവർത്തനമെന്ന് വിശേഷിപ്പിച്ചത്. ഈ അക്രമം തുടരണമെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ മനസ് എത്ര നികൃഷ്ടമാണ്. ക്രിമിനലുകളെ തോൽപ്പിക്കുന്ന ക്രൂരമനസാണ് ഈ മുഖ്യമന്ത്രിക്ക്. ഇതുപോലെ ചെയ്യാൻ ഇയാൾക്കല്ലാതെ മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്ന ആർക്കും പറ്റില്ല. എത്രവലിയ മനുഷ്യർ ഇരുന്ന കസേരയിൽ ഇരുന്നുകൊണ്ടാണ് പിണറായി വൃത്തികേട് പറയുന്നത്. അധികാരത്തിന്റെ ധാർഷ്ട്യം മുഖ്യമന്ത്രിയുടെ തലയ്ക്ക് പിടിച്ചിരിക്കുകയാണ്. ആയിരം പൊലീസുകാരുടെ നടുവിൽ 42 വാഹനങ്ങളുടെ അകമ്പടിയിൽ എന്നും നടക്കാമെന്നാണ് പിണറായി കരുതുന്നത്. കേരളത്തിൽ രാജഭരണമല്ല നടക്കുന്നത്. ക്രിമിനലുകൾ സംസാരിക്കുന്നത് പോലെ കേരള ചരിത്രത്തിൽ ഒരു മുഖ്യമന്ത്രി പോലും സംസാരിച്ചിട്ടില്ല. കരിങ്കൊടി കാണിക്കുന്നവരെ കൊല്ലണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. വധശ്രമം തുടരണമെന്ന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രി ക്രിമിനലാണ്. പഴയ സ്വഭാവം ഇപ്പോഴുമുണ്ട്. ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ് കൊല്ലാൻ ശ്രമിച്ചതിന് നേതൃത്വം നൽകിയ ഇ.പി ജയരാജൻ അടക്കമുള്ള നേതാക്കളാണ് ആത്മഹത്യയാണെന്നും ആത്മഹത്യാ സ്‌ക്വാഡെന്നും പറയുന്നത്.
നാട്ടുകാരുടെ ചെലവിൽ, നാണം ഇല്ലാതെ ഉദ്യോഗസ്ഥരെക്കൊണ്ട് കള്ളപ്പിരിവ് നടത്തിയാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്. ചീഫ് സെക്രട്ടറിയെ കൊണ്ട് സ്വാഗതം പറയിപ്പിച്ച ശേഷം മുഖ്യമന്ത്രി രാഷ്ട്രീയം പ്രസംഗിക്കുന്നത് എന്ത് സർക്കാർ പരിപാടിയാണ്. ഇതാണോ നവകേരള സദസ്? ഈ പരിപാടി നടത്തേണ്ടിയിരുന്നത് സ്വന്തം കയ്യിലെ പണം ഉപയോഗിച്ചാണ്. അഴിമതി നടത്തി കുറെ പണം ഉണ്ടാക്കിയിട്ടുണ്ടല്ലോ. അല്ലെങ്കിൽ പാർട്ടിയുടെ പണം ഉപയോഗിച്ച് പരിപാടി സംഘടിപ്പിക്കണമായിരുന്നു. ഉദ്യോഗസ്ഥരെക്കൊണ്ട് പണം പിരിപ്പിച്ച് നടത്തുന്ന പരിപാടിയിലാണ് രാഷ്ട്രീയം പറയുന്നതും കലാപ ആഹ്വാനം നടത്തുന്നതും.
പാർലമെന്റ് തെരഞ്ഞെടുപ്പിന് മുൻപുള്ള എൽ.ഡി.എഫ് മുന്നേറ്റ പരിപാടിയായി നവകേരളം മാറ്റണമെന്നാണ് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പുറത്തിറക്കിയ സർക്കുലറിൽ നിർദ്ദേശിച്ചിരിക്കുന്നത്. സർക്കാർ പരിപാടി ആണെങ്കിലും തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് എൽ.ഡി.എഫിന്റെ ബഹുജന അടിത്തറ വിപുലീകരിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കണമെന്നും ആഹ്വാനമുണ്ട്. രാഷ്ട്രീയ പ്രചരണമാണ് നവകേരള സദസ് എന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് എൽ.ഡി.എഫ് സർക്കുലർ. ഉദ്യോഗസ്ഥരെക്കൊണ്ട് കള്ളപ്പിരിവ് നടത്തിയാണോ സർക്കാർ ചെലവിൽ പാർട്ടി പരിപാടി നടത്തേണ്ടത്. പാർട്ടി പരിപാടിയാണെങ്കിൽ അന്തസോടെ നടത്തണം. സിപിഎം ഏരിയാ സെക്രട്ടറിയുടെ വാട്സാപ് ഗ്രൂപ്പിലേക്ക് ഫ്ളക്സ് ബോർഡുകളുടെ കണക്ക് നൽകലാണ് വില്ലേജ് ഓഫീസർമാരുടെയും തഹസീൽദാർമാരുടെയും പഞ്ചായത്ത് സെക്രട്ടറിമാരുടെയും പണി. എന്തൊരു നാണംകെട്ട പരിപാടിയാണ് നവകേരള സദസ്.
നവകേരള സദസ് എന്ന അശ്ലീല നാടകം കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. പെൻഷനും ശമ്പളവും കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള പണവും നൽകാനാകാതെ പ്രതിസന്ധിയിലായ സർക്കാർ ഓരോ ദിവസവും കോടികളാണ് ചെലവഴിക്കുന്നത്. ബസിൽ മുഖ്യമന്ത്രിയുടെ ഒപ്പം ഇരിക്കാം എന്നല്ലാതെ മന്ത്രിമാർക്ക് ഒരു പണിയും ഇല്ല. ബ്രേക്ക് ഫാസ്റ്റിന് പോലും പല മന്ത്രിമാരെയും വിളിക്കുന്നില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നേകാൽ കോടിയുടെ ബസ് ഉണ്ടാക്കി ടൂർ പോകുകയാണെന്ന് പറഞ്ഞാൽ മതിയായിരുന്നു. ഒരു പരാതി പോലും മന്ത്രിമാർ സ്വീകരിക്കുന്നില്ല. 5 മാസം മുൻപ് അദാലത്തിൽ വാങ്ങിയ പരാതികൾ ഇപ്പോഴും അഴിച്ചു പോലും നോക്കാതെ കെട്ടിവച്ചിരിക്കുകയാണ്.
പിണറായി വിജയനുമായി ലാവലിൻ, കുഴൽപ്പണ ഇടപാടുകളിൽ സന്ധി ചെയ്തവരാണ് കേരളത്തിലെ ബിജെപി നേതാക്കൾ. കരുവന്നൂർ ബാങ്കിലും ഒത്തുതീർപ്പുണ്ടാക്കും. സിപിഎമ്മിനെ സഹായിക്കാനാണ് സുരേന്ദ്രൻ ഇപ്പോൾ സംസാരിക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.




