- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആഹ്വാനം ചെയ്താൽ ജനങ്ങൾ വിട്ടുനിൽക്കുമെന്ന് കരുതിയവർക്ക് നിരാശയും മനോവിഭ്രാന്തിയും; ഇരിക്കുന്ന സ്ഥാനത്തെ മറന്നുള്ള പ്രതികരണമാണ് പ്രതിപക്ഷ നേതാവിന്റേത്; അദ്ദേഹത്തിന്റെ രീതിയും ഉപയോഗിക്കുന്ന ഭാഷയും മാറിയെന്നും വിമർശനം; പിണറായി എല്ലാം നിഷേധിക്കുമ്പോൾ
കൽപ്പറ്റ: നവകേരളസദസ് ഏറ്റവും വലിയ സംവാദ സദസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ സദസിന് സമാനതകളില്ലാത്ത ജന പങ്കാളിത്തമാണുണ്ടായത്. ആഹ്വാനം ചെയ്താൽ ജനങ്ങൾ വിട്ടുനിൽക്കുമെന്ന് കരുതിയവർക്ക് നിരാശയും വല്ലാത്ത മനോവിഭ്രാന്തിയുമാണിപ്പോൾ എന്നും അദ്ദേഹം പറഞ്ഞു. നാടിന്റയാകെ നന്മയ്ക്കുവേണ്ടിയാണ് കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഇത്തരത്തിൽ പൊതുപരിപാടികൾ നടത്തുന്നത്. എന്നാൽ നവകേരള സദസിനെതിരേ ചിലർ വലിയ അപവാദ പ്രചാരണം നടത്തുന്നു. പക്ഷേ നവകേരളസദസിനെ തകർക്കാൻ ശ്രമിക്കുന്നവർ വലിയ പരാജയം ഏറ്റുവാങ്ങേണ്ടിവരുമെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേയും മുഖ്യമന്ത്രി ആഞ്ഞടിച്ചു. ഇരിക്കുന്ന സ്ഥാനത്തെ മറന്നുകൊണ്ടുള്ള പ്രതികരണമാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്. അദ്ദേഹത്തിന്റെ രീതിയും ഉപയോഗിക്കുന്ന ഭാഷയും മാറി. നവകേരളസദസിനെ ജനങ്ങൾ ഏറ്റെടുത്തതിന്റെ അസഹിഷ്ണുത പ്രകടിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഭിക്കുന്ന പരാതികൾ തീർപ്പാക്കുന്നില്ല എന്നൊരു ആരോപണം പ്രതിപക്ഷ നേതാവ് പറയുന്നു. അദ്ദേഹത്തിന് എവിടെ നിന്നാണ് ഇത്തരം വിവരങ്ങൾ ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.
പ്രതിപക്ഷ നേതാവിനെ ആരെങ്കിലും ദുർബോധനം നടത്തുന്നതാണെന്ന് പറയാൻ കഴിയില്ല. കാരണം എല്ലാ കാര്യങ്ങളെ പറ്റിയും അവഗാഹം ഉള്ളയാൾ എന്ന് സ്വയം ചിന്തിക്കുന്ന ആളാണ് സതീശനെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ കൽപ്പറ്റയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ നിന്ന്
ഇന്നലെ രാത്രി സംസ്ഥാനത്തിന്റെ പല മേഖലകളിലും കനത്ത മഴ പെയ്തിട്ടുണ്ട്. ഇന്നും നാളെയും ഉച്ചക്ക് ശേഷം മഴ പ്രതീക്ഷിക്കുന്നുണ്ട്. ചക്രവാതചുഴി നിലനിൽക്കുന്നതിനാലാണ് ഇത്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത ഉള്ളതിനാൽ മഴ തുടരുമെന്നും റിപ്പോർട്ടുണ്ട്.
തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങളിലാണ് ബുദ്ധിമുട്ടുള്ളത്. കൊല്ലത്ത് മുൻകരുതൽ എന്ന നിലക്ക് 38 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഓരോ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ക്യാമ്പുകൾ തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ ആ സ്ഥലങ്ങൾ മുൻകൂട്ടി നിശ്ചയിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലാ എമർജൻസി ഓപ്പറേഷൻ സെൻന്ററുകൾക്ക് പുറമേ താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററുകളും പ്രവർത്തനക്ഷമമാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ശബരിമല തീർത്ഥാടനം തടസ്സമില്ലാതെ പുരോഗമിക്കുന്നു. ശബരിമല ദർശനത്തിനായി കടന്നുവരേണ്ട നാല് ജില്ലകളിലുള്ള മേഖലകൾ കേന്ദ്രീകരിച്ച് പ്രത്യേക ജാഗ്രത പുലർത്തുന്നുണ്ട്. തൃശ്ശൂരിൽ ചില ഭാഗങ്ങളിൽ അല്പം വെള്ളക്കെട്ടുണ്ട്. പത്തനംതിട്ടയിൽ കൃഷിനാശം ഉണ്ടായി. 15 പ്രദേശങ്ങളിൽ കഴിഞ്ഞ എട്ടു മണിക്കൂറിനുള്ളിൽ 100 മില്ലിമീറ്ററിൽ അധികം മഴ പെയ്തിട്ടുണ്ട്. പ്രധാന അണക്കെട്ടുകൾ തുറക്കേണ്ട സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. തിരുവനന്തപുരം, ഇടുക്കി ജില്ലകളിലെ ചെറിയ അണക്കെട്ടുകൾ മാത്രമാണ് ഇപ്പോൾ തുറന്നിട്ടുള്ളത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 135 അടി ആയി ഉയർന്നിട്ടുണ്ട്. എന്നാൽ അപകടകരമായ അവസ്ഥ ഇല്ല. തിരുവനന്തപുരം, ഇടുക്കി ജില്ലകളിലെ ചെറിയ ഡാമുകൾ തുറക്കേണ്ടിവന്നിട്ടുണ്ട്. ഇന്ന് രാവിലെ റവന്യൂ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്.
നവകേരള സദസ്സ് രണ്ടു ജില്ലകൾ പിന്നിട്ട് ഇന്ന് വയനാട് ജില്ലയിൽ പര്യടനം നടത്തുകയാണ്. കാസർകോട്, കണ്ണൂർ ജില്ലകളിലെ ചരിത്രം സൃഷ്ടിച്ച ജനപങ്കാളിത്തവും സ്വീകാര്യതയും സമാനതകളില്ലാത്ത ബഹുജന മുന്നേറ്റം എന്ന നിലയിലേയ്ക്ക് നവകേരള സദസ്സിനെ മാറ്റിയിരിക്കുന്നു. 140 നിയോജക മണ്ഡലങ്ങളിലെയും പര്യടനം ഡിസംബർ 23 നു തിരുവനന്തപുരത്ത് പൂർത്തിയാക്കുമ്പോൾ കേരളം കണ്ട ഏറ്റവും വലിയ ബഹുജനസംവാദ പരിപാടി എന്ന റെക്കോർഡിലേക്കാണ് നവകേരള സദസ്സ് ഉയരുക.
16 മണ്ഡലങ്ങളിലാണ് ഇതുവരെ നവകേരള സദസ്സ് ചേർന്നത്. ഇതിൽ നാല് മണ്ഡലങ്ങളിലെ എം എൽ എ മാർ പങ്കെടുത്തിരുന്നില്ല. രാഷ്ട്രീയ എതിർപ്പുന്നയിച്ച് എം എൽ എ മാർ ബഹിഷ്‌കരിച്ച ആ നാല് മണ്ഡലങ്ങളിലുൾപ്പെടെ സംഘാടകസമിതികൾ പ്രതീക്ഷിച്ചതിന്റെ പലമടങ്ങ് ജനങ്ങളാണെത്തിയത്. ഒരു ബഹിഷ്‌കരണാഹ്വാനവും ഏശിയില്ല. എന്ന് മാത്രമല്ല, വലിയ തോതിൽ അപവാദം പ്രചരിപ്പിച്ചവർ അപഹാസ്യരാവുകയും ചെയ്തു. ബഹിഷ്‌കരണാഹ്വാനവും അടിസ്ഥാന രഹിതമായ പ്രചാരണങ്ങളും തള്ളിക്കളഞ്ഞുകൊണ്ട് മഹാപ്രവാഹമായി ജനങ്ങൾ എത്തുമ്പോൾ മനക്കോട്ട തകർന്നതിന്റെ മനോവിഭ്രാന്തിയാണ് ചിലർക്ക്. നാടിന്റെയാകെ നന്മയ്ക്കുവേണ്ടി, കക്ഷിരാഷ്ട്രീയത്തിനതീതമായി നടത്തുന്ന പൊതുപരിപാടിയെ തകർക്കാൻ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ടവരുടെ മനോനില നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. പ്രതിപക്ഷനേതാവിന്റെ തുടർച്ചയായുള്ള പ്രതികരണങ്ങളുടെ സ്വഭാവം അത്തരമൊരു അവസ്ഥയാണ് വ്യക്തമാക്കുന്നത്.
എന്തുതരം ഭാഷയാണ് അദ്ദേഹം ഉപയോഗിക്കുന്നത്? എന്തൊക്കെ ആരോപണങ്ങളാണുന്നയിക്കുന്നത്? 'ഉദ്യോഗസ്ഥരെക്കൊണ്ട് കള്ളപ്പിരിവ് നടത്തിയാണോ' എന്നാണദ്ദേഹം ചോദിക്കുന്നത്. ഈ പരിപാടിയിൽ എവിടെയാണ് കള്ളപ്പിരിവ്? അങ്ങനെ നേടിയ പണം? ജനങ്ങൾ പങ്കെടുക്കുന്നതിലെ അസഹിഷ്ന്നുതയാണ് കാണിക്കുന്നത്. ഇത് ജനങ്ങളുടെ, നാടിന്റെ പരിപാടിയാണ്. ഇതിൽ പങ്കെടുക്കുന്നതിൽ നിന്ന് പ്രതിപക്ഷ നേതാവിനെ ആരെങ്കിലും വിലക്കിയോ? എം എൽ എ മാർ പ്രതിപക്ഷത്താണോ ഭരണ പക്ഷത്താണോ എന്നത് നോക്കിയല്ല സർക്കാർ നാടിന്റെ വികസനം സാധ്യമാക്കുന്നത്. എല്ലാ പ്രദേശങ്ങൾക്കും തുല്യ പരിഗണയാണ് സർക്കാർ നൽകുന്നത്. പിന്നെന്തിനാണ് ഈ ബഹിഷ്‌കരണവും ആക്രോശവും എന്ന് ജനങ്ങളോട് വിശദീകരിക്കണം.
ലഭിക്കുന്ന പരാതികൾ തീർപ്പാക്കുന്നില്ല എന്നാണ് പ്രതിപക്ഷ നേതാവ് ആക്ഷേപിക്കുന്നത്. ആരാണ് അദ്ദേഹത്തിന് ഇത്തരം നുണകൾ പറഞ്ഞുകൊടുക്കുന്നത് എന്ന് എനിക്കറിയില്ല. ജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കാനും അവ പരിശോധിച്ച് തീർപ്പു കൽപ്പിക്കാനുമുള്ള സംവിധാനം ഫലപ്രദമായി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. അതിൽ പരാതിയുണ്ടെങ്കിൽ അതാണ് പറയേണ്ടത്. അല്ലാതെ, ഈ സുപ്രധാന പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുകയും ഇതിനെതിരെ ആക്രമണോത്സുകമായ ആക്രോശങ്ങൾ മുഴക്കുകയല്ല.
എന്ത് കണക്കിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവ് പരാതികൾ തീർപ്പാക്കുന്നില്ല എന്ന് പറയുന്നത്? കഴിഞ്ഞ അഞ്ചു ദിവസങ്ങളിൽ 16 കേന്ദ്രങ്ങളിൽ നിന്നായി ലഭിച്ച നിവേദനകളുടെ എണ്ണം 42,862 ആണ്. കണ്ണൂർ ജില്ലയിൽ 28,630. കാസർകോട്ട് 14,232. ഇങ്ങനെ ലഭിക്കുന്ന നിവേദനങ്ങൾ പരിശോധിച്ച് ഇടപെടൽ നടത്താനും പ്രശ്‌നപരിഹാരം ഉറപ്പാക്കാനുമുള്ള സംവിധാനം ഒരുക്കുന്നുണ്ട്. എന്തുകൊണ്ടാണ്, തങ്ങളുടെ വിഷയങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താൻ ജനങ്ങൾ ഇങ്ങനെ മുന്നോട്ടു വരുന്നത്? അവ ശ്രദ്ധിക്കപ്പെടും; പരിഹരിക്കപ്പെടും എന്ന ഉറച്ച വിശ്വാസമുള്ളതു കൊണ്ടാണ്.
ജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കുന്നതും അവ പരിഹരിക്കുന്നതും തുടർച്ചയായി നടക്കുന്ന പ്രക്രിയയാണ്.
കഴിഞ്ഞ എൽഡിഎഫ് സർക്കാറിന്റെ കാലത്ത് ആരംഭിച്ച പരാതിപരിഹാര സെല്ലിൽ നാളിതുവരെ 5,40,722 പരാതികളാണ് ലഭിച്ചത്. അതിൽ 5,36,525 പരാതികളിൽ തീർപ്പ് കൽപ്പിച്ചു. അതായത്, 99.2 ശതമാനം പരാതികളിലും പരിഹാരമുണ്ടായിരിക്കുന്നു. ബാക്കിയുള്ള 4,197 പരാതികളിലുള്ള നടപടികൾ പുരോഗമിക്കുകയാണ്. അവയും സമയബന്ധിതമായി പരിഹരിക്കും.
നവകേരള സദസ്സിന് മുൻപ് നടന്ന 'കരുതലും കൈത്താങ്ങും' താലൂക്കുതല അദാലത്തുകളിലും ജനങ്ങളുടെ വിവിധ വിഷയങ്ങളിലുള്ള പരാതികളിലും വേഗത്തിലുള്ള പരിഹാരം ഉണ്ടായിട്ടുണ്ട്. അദാലത്തുകളിൽ 76,551 പരാതികളാണ് ആകെ ലഭിച്ചത്. അതിൽ 69,413 പരാതികളിലും തീർപ്പുണ്ടായി. ബാക്കിയുള്ള 7,138 പരാതികൾ പരിശോധനയിലാണ്. ഹിയറിങ് അടക്കമുള്ള തുടർനടപടികൾ വേണ്ട പരാതികളാണ് അവശേഷിക്കുന്നതിലേറെയും.
വയനാട് ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലെ നവകേരള സദസ്സ് ഇന്ന് പൂർത്തിയാകും. നാളെ കോഴിക്കോട് ജില്ലയിലാണ്. ഇന്നലെ തലശ്ശേരിയിൽ മന്ത്രിസഭാ യോഗം ചേർന്നിരുന്നു. മന്ത്രിസഭയാകെ ജനങ്ങൾക്കിയടയിലൂടെ 35 ദിവസം സഞ്ചരിക്കുന്ന അതിവിപുലമായ പരിപാടിയാണ് നവകേരള സദസ്സ്. ഇങ്ങനെ സഞ്ചരിക്കുമ്പോൾ ഭരണം സ്തംഭിക്കില്ലേ എന്നായിരുന്നു ആദ്യം ചിലർ ചോദിച്ചത്. ഭരണം കൃത്യമായി മുന്നോട്ടു പോകുന്നു, സെക്രട്ടറിയേറ്റ് പതിവുപോലെ പ്രവർത്തിക്കുന്നു ; മന്ത്രിസഭാ യോഗം സഞ്ചാരമധ്യേ കൃത്യമായി ചേരുന്നു. അപ്പോൾ പുതിയ ആക്ഷേപം ഒരു കൂട്ടർ ഇന്ന് എഴുതിയത്, 'ഹോട്ടലിൽ മന്ത്രിസഭാ യോഗം' എന്നാണ്. ക്ഷീരമുള്ള അകിടിൽ ചോര തേടുന്ന സ്വഭാവം എന്നേ ഇതിനെ വിളിക്കാനാവൂ. അത്തരം വിലകുറഞ്ഞ ആക്ഷേപങ്ങൾക്ക് മറുപടി നൽകുന്നില്ല.
ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ. എറണാകുളം ജില്ലയിലെ പറവൂർ നഗരസഭ നവകേരള സദസ്സിന് തുക അനുവദിക്കാൻ ഏകകണ്ഠമായി തീരുമാനിച്ചിരുന്നു. പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലുള്ള നഗരസഭയാണത്. അദ്ദേഹത്തിന്റെ പാർട്ടിയാണ് അവിടെ ഭരണത്തിൽ.
കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് പരസ്യമായി പറഞ്ഞത്, യു ഡി എഫ് തീരുമാനം ലംഘിക്കുന്നവർ ആ സ്ഥാനത്തുണ്ടാകില്ല എന്നാണ്. അതായത്, ജന പ്രതിനിധികൾക്ക് ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നീതിപൂർവകമായ തീരുമാനങ്ങളെടുക്കാൻ സ്വാതന്ത്ര്യമില്ല എന്ന്. ഈ ഭീഷണിയിൽ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ് ആ നഗരസഭയെ. ജനാധിപത്യത്തിന്റെ ഏതളവുകോൽ വച്ചാണ് ഇതിനെ അളക്കുക? ജനങ്ങൾ കക്ഷിരാഷ്ട്രീയത്തിന്റെ അതിർവരമ്പുകളില്ലാതെ നാടിനു വേണ്ടി ഒന്നിച്ച് നിൽക്കുമ്പോൾ, നാടൊന്നായി ഒരേ വികാരം പങ്കിടുമ്പോൾ യുഡിഎഫിന്റെ ജനപ്രതിനിധികളെ ഭീഷണിപ്പെടുത്തി അകറ്റി നിർത്തുകയാണ്. എന്നിട്ടും ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നതാണ് കൗതുകമുള്ള കാര്യം. നേരത്തെ സൂചിപ്പിച്ച അസഹിഷ്ണുതയും അസ്വസ്ഥതയും അദ്ദേഹത്തെ എത്രമാത്രം ബാധിച്ചു എന്നുകൂടി തെളിയിക്കുന്ന അനുഭവമാണിത്.




