- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദേവഗൗഡയുടെ പ്രസ്താവന അസംബന്ധം; സ്വന്തം രാഷ്ട്രീയ മലക്കം മറിച്ചിലുകൾക്ക് ന്യായീകരണം കണ്ടെത്താൻ അദ്ദേഹം അസത്യം പറയുന്നു; ഗൗഡയുടെ വാക്കുകേട്ട് 'അവിഹിത ബന്ധം' അന്വേഷിച്ച് നടന്ന് കോൺഗ്രസ്സ് സ്വയം അപഹാസ്യരാകരുത്; ഗൗഡയുടെ പ്രസ്താവന തള്ളി പിണറായി
തിരുവനന്തപുരം: ജെഡിഎസ്-ബിജെപി സഖ്യം തന്റെ പൂർണ സമ്മതത്തോടെയെന്ന എച്ച്.ഡി.ദേവഗൗഡയുടെ വെളിപ്പെടുത്തൽ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ദേവഗൗഡയുടേതായി വന്ന പ്രസ്താവന വാസ്തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണെന്ന് പിണറായി ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. സ്വന്തം രാഷ്ട്രീയ മലക്കം മറിച്ചിലുകൾക്ക് ന്യായീകരണം കണ്ടെത്താൻ അദ്ദേഹം അസത്യം പറയുകയാണ്. ജനതാദൾ എസ് കാലങ്ങളായി കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടൊപ്പം നിലകൊള്ളുന്ന കക്ഷിയാണ്. ദേശീയ നേതൃത്വം വ്യത്യസ്ത നിലപാട് പ്രഖ്യാപിച്ചപ്പോൾ ആ ബന്ധം വിച്ഛേദിച്ച് കേരളത്തിൽ എൽഡിഎഫിന് ഒപ്പം നിലയുറപ്പിച്ച പാരമ്പര്യമാണ് അവരുടെ സംസ്ഥാന നേതൃത്വത്തിനുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തങ്ങൾ ബിജെപിക്കെതിരാണെന്നും ദേവഗൗഡക്കൊപ്പമല്ല എന്നുമാണ് ജെഡിഎസ് കേരള ഘടകം സ്വീകരിച്ചിരിക്കുന്ന നിലപാട്. ദേവഗൗഡയുടെ പ്രസ്താവന തെറ്റാണെന്ന് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസും മന്ത്രി കെ കൃഷ്ണൻകുട്ടിയും അസന്നിഗ്ദമായി വ്യക്തമാക്കിയിട്ടുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേവഗൗഡയുടെ വാക്കുകേട്ട് 'അവിഹിതബന്ധം' അന്വേഷിച്ച് നടന്ന് കോൺഗ്രസ്സ് സ്വയം അപഹാസ്യരാകരുതെന്നും പിണറായി വ്യക്തമാക്കി.
പിണറായി വിജയന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
ദേവഗൗഡയുടേതായി വന്ന പ്രസ്താവന വാസ്തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണ്. സ്വന്തം രാഷ്ട്രീയ മലക്കം മറിച്ചിലുകൾക്ക് ന്യായീകരണം കണ്ടെത്താൻ അദ്ദേഹം അസത്യം പറയുകയാണ്. ജനതാദൾ എസ് കാലങ്ങളായി കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടൊപ്പം നിലകൊള്ളുന്ന കക്ഷിയാണ്. ദേശീയ നേതൃത്വം വ്യത്യസ്ത നിലപാട് പ്രഖ്യാപിച്ചപ്പോൾ ആ ബന്ധം വിച്ഛേദിച്ച് കേരളത്തിൽ എൽഡിഎഫിന് ഒപ്പം നിലയുറപ്പിച്ച പാരമ്പര്യമാണ് അവരുടെ സംസ്ഥാന നേതൃത്വത്തിനുള്ളത്.
ആ പാർട്ടിയുടെ ആഭ്യന്തരപ്രശ്‌നങ്ങളിൽ ഏതെങ്കിലും തരത്തിൽ അഭിപ്രായം പറയാനോ ഇടപെടാനോ സിപിഐ എം ഒരു ഘട്ടത്തിലും ശ്രമിച്ചിട്ടില്ല. മുഖ്യമന്ത്രി എന്ന നിലയിലും അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ട ആവശ്യം ഉണ്ടായിട്ടില്ല. അത് ഞങ്ങളുടെ രീതിയല്ല. ആരുടെയെങ്കിലും വെളിപാടിന് ഞങ്ങളാരും ഉത്തരവാദികളല്ല.
ദേവഗൗഡയുടെ അസംബന്ധ പ്രസ്താവന തിരുത്തുന്നതാണ് ഔചിത്യവും രാഷ്ട്രീയ മര്യാദയും. തങ്ങൾ ബിജെപിക്കെതിരാണെന്നും ദേവഗൗഡക്കൊപ്പമല്ല എന്നുമാണ് ജെഡിഎസ് കേരള ഘടകം സ്വീകരിച്ചിരിക്കുന്ന നിലപാട്. ദേവഗൗഡയുടെ പ്രസ്താവന തെറ്റാണെന്ന് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസും മന്ത്രി കെ കൃഷ്ണൻകുട്ടിയും അസന്നിഗ്ദമായി വ്യക്തമാക്കിയിട്ടുമുണ്ട്.
ദേവഗൗഡ ബിജെപിക്കൊപ്പം പോകുന്നത് ഇതാദ്യമല്ല. 2006 ൽ ജെഡിഎസ് ബിജെപിക്കൊപ്പം ചേർന്ന സാഹചര്യം എല്ലാവർക്കും ഓർമ്മ കാണും. മകന് മുഖ്യമന്ത്രി കസേര ലഭിക്കാൻ ബിജെപിക്കൊപ്പം കൂട്ടുകൂടി സ്വന്തം പാർട്ടിയുടെ പ്രത്യയശാസ്ത്രത്തെ പോലും വഞ്ചിച്ച നിലപാട് സ്വീകരിച്ചയാളാണ് ഗൗഡ. ദേവഗൗഡയുടെ രാഷ്ട്രീയ നിലപാടിൽ പ്രതിഷേധിച്ചുകൊണ്ട് ദേശീയ നേതാവ് സുരേന്ദ്രമോഹന്റെ നേതൃത്വത്തിൽ ജെഡിഎസ് വിട്ടുവന്നവരാണ് കേരളത്തിലെ ജനതാദൾ നേതൃത്വവും അണികളും.
രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ദേവഗൗഡയുടെ പ്രസ്താവനയിൽ പ്രതികരിക്കാനിറങ്ങിയ കോൺഗ്രസ്സിന്റേത് തരാതരം പോലെ ബിജെപിയെ സഹായിച്ച പാരമ്പര്യമാണ്. കേരളത്തിൽ ബിജെപിയുമായി കൂട്ടുകൂടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അധികാരം പങ്കിടുന്നവരാണ് അവർ. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ കർണാടകയിലെ മാണ്ഡ്യയിൽ കോൺഗ്രസ്സും ബിജെപിയും ഒരുമിച്ചു നിന്ന് ചലച്ചിത്ര നടി സുമലതയെ വിജയിപ്പിച്ച കഥ ആരും മറന്നിട്ടില്ല. സുമലത ഇപ്പോൾ ബിജെപിക്കൊപ്പമാണ്.
ദേവഗൗഡയുടെ വാക്കുകേട്ട് 'അവിഹിതബന്ധം' അന്വേഷിച്ച് നടന്ന് കോൺഗ്രസ്സ് സ്വയം അപഹാസ്യരാകരുത്. അതിന്റെ പേരിൽ ഒരു മനക്കോട്ടയും കെട്ടേണ്ടതില്ല. ബിജെപിയുമായി ബന്ധമുണ്ടാക്കിയവരും അതിന്റെ മറവിൽ ആനുകൂല്യം പറ്റിയവരും കോൺഗ്രസ്സിലുണ്ടാവും. അവരാണ് ഇപ്പോൾ പ്രസ്താവനകളുമായി ഇറങ്ങിയിരിക്കുന്നത്.
ബിജെപിയുമായുള്ള സഖ്യത്തിന് ജെഡിഎസ് കേരളഘടകത്തിന് പിണറായി അനുമതി നൽകിയെന്നായിരുന്നു ദേവഗൗഡയുടെ വെളിപ്പെടുത്തൽ. ഇതുകൊണ്ടാണ് ഇടത് സർക്കാരിൽ ഇപ്പോഴും ജെഡിഎസിന് മന്ത്രിയുള്ളതെന്നും ദേവഗൗഡ പറഞ്ഞു. പാർട്ടിയെ രക്ഷിക്കാനാണ് തങ്ങൾ ബിജെപിയുമായി സഖ്യത്തിന് തയാറായതെന്ന് പിണറായിക്ക് ബോധ്യപ്പെട്ടിരുന്നു. അതുകൊണ്ട് സഖ്യത്തിന് അദ്ദേഹം പൂർണസമ്മതം നൽകിയെന്നും ദേവഗൗഡ കൂട്ടിച്ചേർത്തു. കേരളത്തിൽ വലിയ രാഷ്ട്രീയ ചർച്ചയാണ് ദേവഗൗഡയുടെ വാക്കുകൾ.




