തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ, സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ചോദ്യംചെയ്യലിന് ഹാജരായി. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് ഹാജരായത്. കേസിൽ സാക്ഷിയായാണ് തന്നെ വിളിപ്പിച്ചിരിക്കുന്നത് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

ചോദ്യം ചെയ്യുന്നതിൽ തനിക്ക് ആശങ്കയില്ലെന്ന് രാഹുൽ പറഞ്ഞു. ഈ സർക്കാർ എന്തു ചെയ്യുമെന്നറിയില്ല. കേസിൽ തുറന്ന മനസ്സാണെന്നും ഒളിച്ചുകളിക്കാൻ ഇല്ലെന്നും രാഹുൽ പ്രതികരിച്ചു. ഏത് ചോദ്യത്തിനും മറുപടി നൽകാൻ തയ്യാറാണ്. തന്നെ വിളിപ്പിക്കുമോയെന്ന് അഭിഭാഷകൻ മുഖേന ചോദിച്ചപ്പോൾ അങ്ങനെയൊരു നീക്കമില്ലെന്ന് പറഞ്ഞ പൊലീസ്, മാധ്യമങ്ങളോട് തന്നെ വിളിപ്പിക്കുമെന്ന് വിവരം നൽകി. അതിൽ പൊലീസിനോട് പരിഭവമുണ്ട്. നേരത്തെ ഏറ്റ പരിപാടികൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാവാതിരിക്കാമായിരുന്നു, എന്നാൽ, അന്വേഷണത്തോട് സഹകരിക്കുക എന്ന മുമ്പേ പ്രഖ്യാപിച്ച് നിലപാടിന്റെ ഭാഗമായാണ് പരിപാടികൾ മാറ്റി വളരെ കുറിച്ച് സമയത്തിൽ നോട്ടീസ് നൽകിയിട്ടുപോലും ഹാജരാവുന്നതെന്നും രാഹുൽ വ്യക്തമാക്കി.

ഒളിക്കാനും മറയ്ക്കാനും ഒന്നുമില്ലെന്ന ഉത്തമവിശ്വാസത്തിലാണ് പൊലീസിന്റെ ചോദ്യങ്ങൾ മറുപടി പറയാൻ എത്തുന്നത്. പ്രതി ചേർക്കുകയാണെങ്കിൽ കോടതികളുണ്ടല്ലോ? കോടതികളിലും നിയമവ്യവസ്ഥയിലും വിശ്വാസമുള്ളതുകൊണ്ടല്ലേ ഈ നാട്ടിലെ പൗരന്മാരായി തുടരുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.

ഇന്നലെയാണ് നോട്ടീസ് ലഭിച്ചത്. വേണമെങ്കിൽ ഒഴിവാകാമായിരുന്നു. തനിക്ക് തന്നത് കുറച്ച് സമയമാണ്. സിപിഎമ്മും കോടതിയും പറയുന്ന കാര്യങ്ങൾ മാത്രമാണ് റിപ്പോർട്ടിലുള്ളത്. അതിനാൽ ആരുടെ പേരിലും ഇപ്പോൾ നടപടിയെടുക്കേണ്ടതില്ല. കോടതിക്ക് പോലും കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടില്ല. സാക്ഷിയായിട്ടാണ് നോട്ടീസ് നൽകിയതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

അതേസമയം, യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചിട്ടുണ്ട് എന്ന് പൊലിസ് തെരെഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകി. വിവിധ സ്ഥലങ്ങളിൽ പല രൂപത്തിലാണ് ക്രമക്കേട് നടന്നിരിക്കുന്നത്. അതിനാൽ വിശദമായ അന്വേഷണം നടന്നു വരുകയാണെന്നും കമ്മീഷനെ അറിയിച്ചു. നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം നൽകിയ സിജെഎം കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ പൊലീസ് തീരുമാനിച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇന്ന് ജില്ലാ കോടതിയിൽ അപ്പീൽ നൽകും. അന്വേഷണ സംഘത്തിനെതിരായ പരാമർശം റദ്ദാക്കണമെന്നും അപ്പീലിൽ പ്രോസിക്യൂഷൻ ആവശ്യപ്പെടും.