കണ്ണൂര്‍: പിവി അന്‍വര്‍ എംഎല്‍എ നടത്തുന്നത് ഗുരുതരമായ വഴി തെറ്റിക്കലാണെന്നും വലതു പക്ഷത്തിന്റെ നാവായി അന്‍വര്‍ മാറിയെന്നും സിപിഎം നേതാവ് പി ജയരാജന്‍ പറയുമ്പോള്‍ ചര്‍ച്ചയാക്കുന്നത് മാതൃഭൂമി വാര്‍ത്തിയിലെ വിശദാംശങ്ങളും. കഴിഞ്ഞവര്‍ഷമാണ് ഞാന്‍ ഗള്‍ഫില്‍ പോയത്. അന്‍വറിനെ കണ്ടിട്ടില്ല. അന്‍വറിന് പിന്നില്‍ താന്‍ ആണെന്നുള്ളത് കള്ളപ്രചരണമാണ്. പാര്‍ട്ടി സമ്മേളനങ്ങളെ ലക്ഷ്യമിട്ടാണ് അന്‍വര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്നാണ് സംശയം. ഇടുക്കിയിലെ റിസോര്‍ട്ട് ഉദ്ഘാടനത്തിന് താന്‍ മാത്രമല്ല എംഎം മണി അടക്കമുള്ള നേതാക്കള്‍ എത്തിയിരുന്നുവെന്നും പി ജയരാജന്‍ പറഞ്ഞു. കേരളത്തിലെ ഒരു നേതാവ് ഗള്‍ഫില്‍ ചില കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് അന്‍വറിന്റെ കടന്നാക്രമണം എന്ന തരത്തില്‍ സിപിഎമ്മിനുള്ളില്‍ പ്രചരണമുണ്ടായിരുന്നു. ഒരു സംസ്ഥാന സമിതി നേതാവിനെതിരെയാണ് ഈ ആരോപണം എന്നതായിരുന്നു മാതൃഭൂമി വാര്‍ത്ത.

ഈ സാഹചര്യത്തിലാണ് ജയരാജന്റെ വിശദീകരണം ശ്രദ്ധേയമാകുന്നത്. ഇടുക്കിയിലെ റിസോര്‍ട്ട് ഉദ്ഘാടനത്തിലും ഈ സംസ്ഥാന സമിതി നേതാവിനെതിരെ വിമര്‍ശനമുണ്ടെന്ന് മാതൃബൂമി വാര്‍ത്ത പറഞ്ഞിരുന്നു. ഇത് സോഷ്യല്‍ മീഡിയയിലാകെ ചര്‍ച്ചയ്ക്ക് വഴിയൊരുക്കി. ഗള്‍ഫിലേക്ക് പോയ നേതാവിന്റെ കേക്ക് മുറിക്കുന്ന ചിത്രങ്ങളെ കുറിച്ചും വാര്‍ത്തയില്‍ പരാമര്‍ശമുണ്ടായിരുന്നു. ഇതിനിടെയാണ് അന്‍വര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് രംഗത്ത് എത്തുന്നത്. പിന്നാലെ തന്നെ അന്‍വറിനെ ജയരാജന്‍ തള്ളി പറയുന്നു. അതും അതിരൂക്ഷമായി. ഇതിനൊപ്പമാണ് തന്റെ ഗള്‍ഫ് യാത്രയ്ക്കും അന്‍വറുമായി ബന്ധമില്ലെന്ന് പി ജയരാജന്‍ പറഞ്ഞു വയ്ക്കുന്നത്. ഇടുക്കി റിസോര്‍ട്ടുമായി ബന്ധപ്പെട്ടും തന്നെ ആര്‍ക്കും തളയ്ക്കാന്‍ കഴിയില്ലെന്ന് പറയാന്‍ കൂടിയാണ് എംഎം മണിയുടെ സാന്നിധ്യവും ചര്‍ച്ചയാക്കുന്നത്.

അന്‍വറിനെ കടന്നാക്രമിക്കുകയായിരുന്നു പി ജയരാജന്‍. വലതുപക്ഷത്തിന്റെ രാഷ്ട്രീയ ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയാണ് അന്‍വര്‍. അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിന്നെ എന്തിനാണ് തുടര്‍ച്ചയായി വാര്‍ത്താസമ്മേളനം നടത്തുന്നതെന്നും പി ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു. ഇതിനുപിന്നില്‍ ഗൂഢാലോചന ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആരോപണങ്ങള്‍ എഴുതി കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുകയാണ്. ആരോപണങ്ങളിലെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ അന്‍വര്‍ മര്യാദ പാലിക്കേണ്ടിയിരുന്നുവെന്നും ജയരാജന്‍ പറഞ്ഞു. ശശിയെ പോലും ജയരാജന്‍ പിന്തുണയ്ക്കുന്നു. ശശിക്കെതിരെയുള്ള ആരോപണത്തേയും പിജെ ചോദ്യം ചെയ്യുന്നു. കോടിയേരിയുടെ വിവാദം ചര്‍ച്ചയാക്കുന്നതും പിജെ അംഗീകരിക്കില്ല.

പി ശശ്ശിക്കെതിരെയുള്ള ആരോപണത്തില്‍ പ്രഥമദൃഷ്ടിയില്‍ മുഖ്യമന്ത്രി കഴമ്പില്ലെന്ന് പറഞ്ഞാല്‍ അങ്ങനെതന്നെയാണ്. തെളിവുകളെ അടിസ്ഥാനപ്പെടുത്തി ആക്ഷേപിക്കേണ്ട. ശശിക്കെതിരെ തെളിവുകളൊന്നുമില്ലല്ലോ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടി കൂടിയാലോചിച്ച് തീരുമാനിച്ച കാര്യമാണ് കോടിയേരിയുടെ വിലാപയാത്ര. ഇപ്പോള്‍ അതില്‍ ആരോപണം ഉന്നയിക്കേണ്ട കാര്യമെന്താണ്. ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെയും പിന്തുണ അന്‍വറിനുണ്ടാവില്ലെന്ന് പിജെ പറയുന്നു. ജയരാജനെ പിന്തുണയ്ക്കുന്ന സോഷ്യല്‍ മീഡീയാ സഖാക്കളില്‍ ചിലര്‍ അന്‍വറിനെ ഇപ്പോഴും വാഴ്ത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പിജെ നിലപാട് വിശദീകരിക്കുന്നത്.

ചില പ്രവാസി സാംസ്‌കാരിക സംഘടനകളുടെ പരിപാടിയിലാണ് താന്‍ പങ്കെടുത്തത്. ചില വ്യവസായ സംരഭകരും മറ്റു മറ്റു ചിലപാര്‍ട്ടി നേതാക്കളും അവിടെയുണ്ടായിരുന്നു. എന്നാല്‍ ദുബായിയില്‍ നടന്ന പരിപാടികളില്‍ അവിടെയൊന്നും അന്‍വറിനെ കണ്ടിട്ടില്ല. ദുബായിയില്‍ നിന്നതും മുതിര്‍ന്ന സംസ്ഥാന കമ്മിറ്റി അംഗവുമായാണ് കൂടിക്കാഴ്ച്ച നടത്തിയതെന്ന് നിങ്ങള്‍ അദ്ദേഹത്തോട് തന്നെ ചോദിക്കണം ആരാണെങ്കിലും പേര് പറയാമല്ലോയെന്നും ജയരാജന്‍ പറഞ്ഞു. അന്‍വറിന്റെത് ഗുരുതരമായ വഴി തെറ്റലാണ്. അന്‍വര്‍ വലതുപക്ഷത്തിന്റെ നാവായി മാറിയിരിക്കുന്നു-പിജെ പറഞ്ഞിരുന്നു.

ആര്‍.എസ്.എസിനെ സഹായിക്കുന്ന രീതിയിലാണ് അന്‍വറിന്റെ പ്രതികരണങ്ങള്‍ പുറത്തുവരുന്നത്. ഈക്കാര്യത്തില്‍ ഗുഡാലാചനയുണ്ടോയെന്ന കാര്യം സംശയിക്കുന്നുണ്ട്. അന്‍വര്‍ എ.ഡി.ജി.പി എം. ആര്‍ അജിത്ത് കുമാറിനെതിരെ ഉന്നയിച്ച രണ്ട് ആരോപണങ്ങളിലും സര്‍ക്കാര്‍ അന്വേഷണം നടക്കുന്നുണ്ട്. ഒന്ന് അഴിമതി ആരോപണവും മറ്റേത് ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയതുമാണ്. രണ്ടു വിഷയങ്ങളിലും ഡി.ജി.പിയും വിജിലന്‍സും അന്വേഷണം നടത്തിവരികയാണ് എന്നാല്‍ ഇതില്‍ അന്വേഷണ റിപ്പോര്‍ട്ട് വരാന്‍ കാത്തു നില്‍ക്കാന്‍ അന്‍വര്‍ തയ്യാറല്ലെ. വീണ്ടും വാര്‍ത്താ സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ത്ത് മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി.പി.ശശിക്കെതിരെ യാതൊരു തെളിവുമില്ലാതെയാണ് അന്‍വര്‍ രോപണം ഉന്നയിക്കുന്നത്. കോടിയേരിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ എങ്ങനെ നടത്തണമെന്നത് പാര്‍ട്ടി നേതൃത്വം കൂട്ടായി എടുത്ത തീരുമാനമാണ്. വരുന്ന ഒക്ടോബര്‍ ഒന്നിന് കോടിയേരിയുടെ ഒന്നാം ചരമവാര്‍ഷികം ആചരിക്കുകയാണ്. ഒരു വര്‍ഷത്തിന് ശേഷം അന്‍വര്‍ ഇത്തരം ആരോപണങ്ങള്‍ എന്തിനാണ് ഉന്നയിക്കുന്നത് എന്തിനാണെന്നും പി.ജയരാജന്‍ ചോദിച്ചു. ഇത്തരം കാര്യങ്ങള്‍ പറയാന്‍ അനുഭാവി മാത്രമായഅന്‍വറിന് അവകാശമില്ല.

വലതുപക്ഷത്തിനെതിരെ പോരാടുന്ന പാര്‍ട്ടിക്കെതിരെ അന്‍വര്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ രാഷ്ട്രീയ എതിരാളികളെ സഹായിക്കാനാണ്. ഇതില്‍ ഒരു പാര്‍ട്ടി നേതാവിന്റെയോ പ്രവര്‍ത്തകന്റെയോ പിന്‍തുണ അന്‍വറിനില്ലെന്നും ജയരാജന്‍ വ്യക്തമാക്കി.