കോഴിക്കോട്: സംവിധായകൻ രാമസിംഹൻ അബൂബക്കർ (അലി അക്‌ബർ) ബിജെപിയിൽ നിന്ന് രാജിവെച്ചു. പാർട്ടി സംസ്ഥാന സമിതി അംഗമായിരുന്ന അദ്ദേഹം നേരത്തെ എല്ലാ സ്ഥാനങ്ങളും ഒഴിഞ്ഞിരുന്നു. ഇപ്പോൾ ഫേസ്‌ബുക്കിലൂടെയാണ് പാർട്ടി ബന്ധം പൂർണമായും ഉപേക്ഷിച്ചതായി രാമസിംഹൻ പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റിനായി അയച്ച കത്തിലാണ് അദ്ദേഹം രാജി വിവരം അറിയിച്ചത്.

ഇപ്പോൾ ഒരു രാഷ്ട്രീയത്തിനും അടിമയല്ലെന്നും തികച്ചും സ്വതന്ത്രനാണെന്നും അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. പണ്ട് കുമ്മനം രാജശേഖരൻ തോറ്റപ്പോൾ വാക്ക് പാലിച്ച് മൊട്ടയടിച്ച താൻ ഇനി ആർക്കു വേണ്ടിയും മൊട്ടയടിക്കില്ലെന്നും തല മൊട്ടയടിച്ച ചിത്രം പങ്കുവെച്ചുകൊണ്ട് രാമസിംഹൻ പറഞ്ഞു. ഈ കുറിപ്പിന് താഴെയാണ് ബിജെപി വിട്ട കാര്യം അദ്ദേഹം വ്യക്തമാക്കിയത്.

പിന്നാലെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു കൊണ്ടും രാമസിംഹൻ രംഗത്തുവന്നു. സംസ്ഥാന ബിജെപി അധ്യക്ഷന് സംവിധായകൻ രാജിക്കത്ത് ഇമെയിൽ ആയി കൈമാറി. ബിജെപിയിൽ താൻ രാജി വച്ചിട്ട് കുറച്ച് ദിവസമായി, ഇപ്പോഴാണ് വാർത്തകൾ വന്നത് എന്നാണ് രാമസിംഹൻ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്. ബിജെപി കലാകാരന്മാർക്ക് അർഹമായ പരിഗണന നൽകുന്നില്ലെന്ന് രാമസിംഹൻ നേരത്തെ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പുകളിലെ പ്രദർശന വസ്തു അല്ല കലാകാരന്മാരെന്നും കലാകാരന്മാരാണ് ലോകത്തെ മുന്നോട്ട് നയിച്ചതെന്ന ബോധം ഉണ്ടാകണമെന്നും സംവിധായകൻ പറഞ്ഞിരുന്നു.

രാമസിംഹന്റെ കുറിപ്പ്:

ഞാനെങ്ങോട്ടും പോയിട്ടില്ല, പോകുന്നുമില്ല അതിനെ ചൊല്ലി കലഹം വേണ്ട, ഇവിടെത്തന്നെ ഉണ്ട്, ഒരു കച്ചവടത്തിനും ഇല്ല, ഒന്നും നേടാനുമില്ല, പഠിച്ച ധർമ്മത്തോടൊപ്പം ചലിക്കുക. അത്രേയുള്ളൂ. അതിന് ഒരു സംഘടനയും വേണ്ട സത്യം മാത്രം മതി.. ഇന്ന് രാവിലെ മുതൽ പത്രക്കാർ വിളിക്കുന്നുണ്ട് ആർക്കും ഒരു ഇന്റർവ്യൂവും ഇല്ല.. രാജി വച്ചിട്ട് കുറച്ചു ദിവസമായി..

ഇപ്പോൾ പുറത്തു വന്നു അത്രേയുള്ളൂ... ധർമ്മത്തോടൊപ്പം ചലിക്കണമെങ്കിൽ ഒരു ബന്ധനവും പാടില്ല എന്നത് ഇപ്പോഴാണ് ബോധ്യമായത്, അതുകൊണ്ട് കെട്ടഴിച്ചു മാറ്റി, അത്രേയുള്ളൂ... കലഹിക്കേണ്ടപ്പോൾ മുഖം നോക്കാതെ കലഹിക്കാലോ... സസ്നേഹം, രാമസിംഹൻ, ഹരി ഓം.

നേരത്തെ സംവിധായകൻ രാജസേനനയും നടൻ ഭീമൻ രഘുവും അടുത്തിടെ ബിജെപി വിട്ടിരുന്നു. ഇതിനുപിന്നാലെയാണ് സിനിമാ രംഗത്തുനിന്നുള്ള രാമസിംഹനും ബിജെപിയിൽനിന്ന് രാജിവെച്ചത്.