കോഴിക്കോട്: കെപിസിസി. അധ്യക്ഷൻ കെ. സുധാകരൻ ചികിത്സാ ആവശ്യത്തിനായി രണ്ടാഴ്ച പാർട്ടിയിൽനിന്ന് അവധിയെടുത്തത് കഴിഞ്ഞ ദിവസമാണ്. കെപിസിസി. നിർവാഹകസമിതി യോഗത്തിൽ അദ്ദേഹം ഇക്കാര്യമറിയിച്ചു. അധ്യക്ഷച്ചുമതല പകരം ആർക്കും കൈമാറിയിട്ടില്ല. ഡിസംബർ 31-നാണ് ചികിത്സയ്ക്ക് അമേരിക്കയിലേക്ക് പോകുന്നത്. അതിവേഗം തിരിച്ചു വരും. അതിനിടെ കെപിസിസി പ്രസിഡന്റ് നയിക്കുമെന്ന് പ്രഖ്യാപിച്ച കേരളയാത്രയിൽ ഒടുവിൽ പ്രതിപക്ഷ നേതാവ് ക്യാപ്റ്റനായി എന്നതും ചർച്ചകളിൽ നിറയുന്നു.

കെ സുധാകരൻ പക്ഷം കെപിസിസിയിൽ പിടിമുറുക്കുന്നുവെന്ന സാഹചര്യം വന്നതോടെയാണ് പ്രതിപക്ഷ നേതാവിനെയും ഇറക്കിയുള്ള എതിർപക്ഷത്തിന്റെ നീക്കം. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഇടപടെലാണ് ഇതിന് കാരണം. സുധാകരൻ മാത്രമല്ല കേരളത്തിലെ കോൺഗ്രസിന്റെ നായകനെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. പ്രതിപക്ഷ നേതാവിന്റെ സൗകര്യം പോലും കണക്കിലെടുക്കാതെയാണ് ഇരുനേതാക്കളെ നായകരാക്കിയുള്ള യാത്രാ പ്രഖ്യാപനമെന്നാണ് സൂചന.

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നയിക്കുന്ന യാത്രയെന്നായിരുന്നു ആദ്യ പ്രഖ്യാപനം. പോസ്റ്ററിൽ പ്രതിപക്ഷനേതാവും നായകനാണ്. മാറ്റം വന്നത് പാർട്ടിയിലെ പോരിന്റെ ഭാഗമായി. കെ സുധാകരൻ പക്ഷം കെപിസിസി കയ്യടക്കിവച്ചിരിക്കുന്നുവെന്ന പരാതി എ,ഐ ഗ്രൂപ്പുകൾക്കും വിഡി സതീശൻ പക്ഷത്തിനുമെല്ലാം ഉണ്ട്. കെ സുധാകരൻ യാത്രയുടെ ക്യാപ്റ്റനായാലും കാര്യങ്ങൾ കൈകാര്യം ചെയ്യുക അനുയായി സംഘമാണെന്ന് എതിർ ഗ്രൂപ്പുകളെല്ലാം കരുതുന്നു. ഇത് മനസ്സിലാക്കിയാണ് നേട്ടം. ഇതോടെ രണ്ടു പേർ ചേർന്ന് നയിക്കുന്ന യാത്രയായി അതുമാറി.

ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്ന കെ സുധാകരൻ രണ്ടാഴ്ച സമയമാണ് അവധി പറഞ്ഞത്. ഡോക്ടർമാരുടെ നിർദ്ദേശംകൂടി കണക്കിലെടുത്താവും യാത്ര ഉൾപ്പടെ സാധ്യമാണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം വരിക. എന്നിട്ടും നേരത്തെ തന്നെ സമരാഗ്നി എന്നപേരിൽ യാത്ര പ്രഖ്യാപിച്ചത് കെപിസിസിയിലെ ചിലരുടെ കളിയായിരുന്നു. യാത്ര തുടങ്ങുന്നത് അടുത്തമാസം 21 ന് കാസർകോട് ആണ്. നിയമസഭാ ബജറ്റ് സമ്മേളനവും പിന്നാലെ തുടങ്ങും. അതുകൊണ്ട് തന്നെ പ്രതിപക്ഷ നേതാവിന് യാത്രയിൽ മുഴുനീളം പങ്കെടുക്കാനാകില്ല.

ജനുവരി 21-ന് കാസർഗോഡ് ജില്ലയിൽ നിന്ന് ആരംഭിക്കുന്ന ജാഥ ഫെബ്രുവരി അവസാനം തിരുവനന്തപുരത്ത് സമാപിക്കും. 140 നിയമസഭാ മണ്ഡലങ്ങളിലും ജാഥ പര്യടനം നടത്തും. ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ഊർജ്ജിതമാക്കാനും കെപിസിസി യോഗം തീരുമാനിച്ചു. തിരഞ്ഞെടുപ്പിനെ ശക്തമായി നേരിടാൻ 20 വാർ റൂമുകൾ ലോക്‌സഭാ മണ്ഡലാടിസ്ഥാനത്തിൽ തുറക്കും. കെപിസിസിയിൽ സെൻട്രൽ വാർ റൂമും പ്രവർത്തിക്കും.

ജനുവരി ഏഴിന് വണ്ടിപ്പെരിയാറിൽ 'മകളെ മാപ്പ്' എന്ന പേരിൽ 5000 വനിതകൾ പങ്കെടുക്കുന്ന ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. വണ്ടിപ്പെരിയാറിൽ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ആറു വയസ്സുകാരിയുടെ കുടുംബത്തിന് നീതിയും പ്രതിക്ക് ശിക്ഷയും ഉറപ്പാക്കുക എന്നതാണ് പ്രധാന ആവശ്യം. 7ന് ഉച്ചയ്ക്ക് രണ്ടിന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യും.

സാമൂഹ്യ ക്ഷേമപെൻഷൻ ഉൾപ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും സർക്കാർ തടഞ്ഞുവെച്ചിരിക്കുകയാണ്. മറിയക്കുട്ടിയെ പോലുള്ള 50 ലക്ഷത്തിലധികം പേരാണ് ഇപ്പോൾ നരകയാതന അനുഭവിക്കുന്നത്. സർക്കാരിൽനിന്ന് ആനുകൂല്യം ലഭിക്കാത്തതുമൂലം വലിയൊരു ജനവിഭാഗം കൊടിയ ദുരിതത്തിലൂടെയാണ് കടന്നുപോകുന്നത്. ഇക്കാര്യത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ തുടർസമരങ്ങൾക്ക് രൂപം നൽകാൻ യോഗം തീരുമാനിച്ചു.

കേരളത്തിന്റെ യഥാർത്ഥ സാമ്പത്തിക വസ്തുത അറിയാൻ സർക്കാർ അടിയന്തരമായി ധവളപത്രം പുറപ്പെടുവിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, കെ.എസ്.യു എന്നീ പോഷകസംഘടനകൾ നടത്തിയ ഉജ്വല പോരാട്ടത്തെ കെപിസിസി. അഭിനന്ദിച്ചു.