- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേന്ദ്ര കമ്മിറ്റി അംഗം അഞ്ച് മിനിട്ട് കൂടുതൽ സംസാരിച്ചതിന് വിമർശിച്ച മുഖ്യമന്ത്രിയാണ് അസഹിഷ്ണുതയെ കുറിച്ച് ക്ലാസെടുക്കുന്നത്; ആണ്ടി വലിയ അടിക്കാരനാണെന്ന് ആണ്ടി തന്നെ പറയുന്നതു പോലെയാണ് പിണറായി; പദവിക്ക് ചേരാത്ത വർത്തമാനം പറഞ്ഞാൽ അതേ നാണയത്തിൽ തിരിച്ചടി; പിണറായിക്ക് മറുപടിയുമായി വിഡി സതീശൻ
കോഴിക്കോട്: മുഖ്യമന്ത്രി കസേരയിൽ ഇരുന്ന് പദവിക്ക് ചേരാത്ത വർത്തമാനം പറഞ്ഞാൽ അതേ നാണയത്തിൽ മറുപടി നൽകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേന്ദ്ര കമ്മിറ്റി അംഗം അഞ്ച് മിനിട്ട് കൂടുതൽ സംസാരിച്ചതിന് വിമർശിച്ച മുഖ്യമന്ത്രിയാണ് അസഹിഷ്ണുതയെ കുറിച്ച് ക്ലാസെടുക്കുന്നത്. ആണ്ടി വലിയ അടിക്കാരനാണെന്ന് ആണ്ടി തന്നെ പറയുന്നതു പോലെയാണ് മുഖ്യമന്ത്രിയെന്നും വിഡി സതീശൻ പറഞ്ഞു. നേരത്തെ പ്രതിപക്ഷ നേതാവ് സ്ഥാനം മറന്നു സംസാരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി പ്രതികരിച്ചിരുന്നു. അതിനുള്ള മറുപടിയാണ് കോഴിക്കോട് സതീശൻ നൽകുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചുരുന്നു. ഇരിക്കുന്ന സ്ഥാനത്തെ മറന്നുകൊണ്ടുള്ള പ്രതികരണമാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്. അദ്ദേഹത്തിന്റെ രീതിയും ഉപയോഗിക്കുന്ന ഭാഷയും മാറി. നവകേരളസദസിനെ ജനങ്ങൾ ഏറ്റെടുത്തതിന്റെ അസഹിഷ്ണുത പ്രകടിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഭിക്കുന്ന പരാതികൾ തീർപ്പാക്കുന്നില്ല എന്നൊരു ആരോപണം പ്രതിപക്ഷ നേതാവ് പറയുന്നു. അദ്ദേഹത്തിന് എവിടെ നിന്നാണ് ഇത്തരം വിവരങ്ങൾ ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. പ്രതിപക്ഷ നേതാവിനെ ആരെങ്കിലും ദുർബോധനം നടത്തുന്നതാണെന്ന് പറയാൻ കഴിയില്ല. കാരണം എല്ലാ കാര്യങ്ങളെ പറ്റിയും അവഗാഹം ഉള്ളയാൾ എന്ന് സ്വയം ചിന്തിക്കുന്ന ആളാണ് സതീശനെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. ഇതിനാണ് അതിവേഗ മറുപടിയുമായി സതീശൻ എത്തുന്നത്.
സതീശന്റെ വാർത്ത സമ്മേളനത്തിൽ നിന്ന്
യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ അക്രമം ജീവൻരക്ഷാ പ്രവർത്തനമാണെന്നും അത് ഇനിയും തുടരണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. വധശ്രമം നടത്തിയ ക്രിമിനലുകളെ ന്യായീകരിക്കുകയും അഭിനന്ദിക്കുകയും ഇത്തരം പ്രവർത്തികൾ തുടരണമെന്ന് പറയുകയും ചെയ്തു. പൊലീസ് വധശ്രമത്തിന് കേസെടുത്ത സംഭവത്തിലാണ് മുഖ്യമന്ത്രി കലാപാഹ്വാനം നടത്തിയത്. ക്രിമിനൽ മനസുള്ള ആൾക്കല്ലാതെ ആർക്കാണ് ഇത്തരത്തിൽ സംസാരിക്കാൻ സാധിക്കുക. അതാണ് ചോദിച്ചത്. മത്സ്യത്തൊഴിലാളിയുടെ മകനായ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കേൾവിശക്തി നഷ്ടപ്പെട്ടു. മറ്റൊരാൾ ഐ.സിയുവിലാണ്. ഹെൽമറ്റ് കൊണ്ടുള്ള ആക്രമണത്തിൽ പെൺകുട്ടിയുടെ കൈ ഒടിഞ്ഞു. ഇത്രയും ക്രൂരമായി മർദ്ദിച്ചിട്ടും, ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാൻ ഉത്തരവാദിത്തപ്പെട്ട പൊലീസിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ആ കസേരയിൽ ഇരുന്ന് ഇതുപോലുള്ള വർത്തമാനം പറഞ്ഞപ്പോൾ സൗമ്യമായി സംസാരിക്കുന്ന എന്റെ ഭാഷയിൽ പോലും മാറ്റമുണ്ടായി. ഇനിയും ഇതുപോലെ പെരുമാറിയിൽ ഇതുപോലുള്ള കടുത്ത ഭാഷ പ്രയോഗിക്കേണ്ടി വരും-സതീശൻ കൂട്ടിച്ചേർത്തു.
ഒരു കാരണവും ഇല്ലാതെ കുട്ടികളെ കരുതൽ തടങ്കലിൽ ആക്കിയതിൽ പ്രതിഷേധിച്ചാണ് കല്യാശേരിയിൽ യൂത്ത് കോൺഗ്രസുകാർ പ്രതിഷേധിച്ചത്. ഖദർ ഇട്ടവരെയൊക്കെ കരുതൽ തടങ്കലിലാക്കാൻ പിണറായി എന്താ രാജാവാണോ. രാജ ഭരണമെന്നാണ് ധാരണ. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ കൊല്ലാൻ ശ്രമിച്ചവരാണ് ആത്മഹത്യാ സ്‌ക്വാഡെന്നും ചാവേർ എന്നുമൊക്കെ പറയുന്നത്. മുഖ്യമന്ത്രിക്ക് അസഹിഷ്ണുതയാണ്. ഒന്നും സഹിക്കാൻ പറ്റില്ല. സ്വന്തം കേന്ദ്ര കമ്മിറ്റി അംഗം അഞ്ച് മിനിട്ട് കൂടുതൽ സംസാരിച്ചതിന് വിമർശിച്ച മുഖ്യമന്ത്രിയാണ് എന്നെ വിമർശിക്കുന്നത്. നവകേരള സദസ് വലിയ വിജയമാണെന്നും പ്രതിപക്ഷത്തിന് വിഭ്രാന്തിയാണെന്നും മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരിക്കുകയാണ്. ആണ്ടി വലിയ അടിക്കാരനാണ്, ആണ്ടി വലിയ സംഭവമാണെന്ന് ആണ്ടി തന്നെ പറയുന്നതു പോലെയാണ് മുഖ്യമന്ത്രിയും സംസാരിക്കുന്നത്. നവകേരള യാത്ര വിജയമാണോയെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. ഡി.ഇ.ഒയെ പേടിപ്പിച്ച് സ്‌കൂൾ കുട്ടികളെയും കുടുംബശ്രീ പ്രവർത്തകരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ആശാവർക്കർമാരെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചാണ് നവകേരള സദസ് വൻവിജയമാണെന്ന് പറയുന്നത്.
നാലു ദിവസത്തിനിടെ 42000 പരാതിയാണ് ലഭിച്ചത്. പരാതി കൂടുമ്പോൾ മുഖ്യമന്ത്രിക്ക് വലിയ സന്തോഷമാണ്. ഒന്നും നടക്കാത്തതുകൊണ്ടാണ് പരാതിയുടെ എണ്ണം കൂടുന്നത്. ആ പരാതി പരിഹരിക്കാത്തിനെ കുറിച്ചല്ല ഞാൻ പറഞ്ഞത്. മുഖ്യമന്ത്രി അതിനെ ട്വിസ്റ്റ് ചെയ്തതാണ്. മെയ് രണ്ട് മുതൽ ജൂൺ നാല് വരെ മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തിയ അദാലത്തിൽ ലക്ഷക്കണക്കിന് പരാതികളാണ് ലഭിച്ചത്. അതിന്റെ കെട്ട് ഇതുവരെ അഴിച്ചിട്ടില്ല. ആ പരാതികൾ പരണത്ത് വച്ചിട്ടാണ് ജനങ്ങളെ കബളിപ്പിക്കാൻ അശ്ലീല നാടകവുമായി ഇറങ്ങിയിരിക്കുന്നത്. അഞ്ച് മാസം മുൻപ് ലഭിച്ച പരാതികളിൽ എന്ത് നടപടിയെടുത്തെന്ന് പറയണമെന്നാണ് ഞാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.
ഭരണസിരാകേന്ദ്രത്തിൽ മന്ത്രിമാർ ഇല്ലാത്ത അവസ്ഥയാണ്. പല ജില്ലകളിലും മഴപെയ്തിട്ടും രക്ഷാപ്രവർത്തനങ്ങൾ പോലും കൃത്യമായി നടക്കുന്നില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും ഇത്രയും ദിവസം ടൂർ പോയ സംഭവം കേരളത്തിലുണ്ടായിട്ടില്ല. രാവിലെ ബ്രേക്ക് ഫാസ്റ്റും കഴിച്ച് മ്യൂസിയത്തിൽ വയ്ക്കാൻ പോകുന്ന വണ്ടിയിൽ ഇരിക്കാമെന്നല്ലാതെ മന്ത്രിമാർക്ക് ഒരു പണിയുമില്ല. ആ വണ്ടി മ്യൂസിയത്തിൽ വയ്ക്കുന്നതിനും മുൻപ് അമേരിക്കയിലെ ടൈം സ്‌ക്വയറിൽ മുഖ്യമന്ത്രി ഇരുന്ന ഇരുമ്പ് കസേരയാണ് മ്യൂസിയത്തിൽ വയ്ക്കേണ്ടത്. അത് കാണാൻ വൻ ജനത്തിരക്കായിരിക്കും. ജനങ്ങളെ കബളിപ്പിക്കാനുള്ള നാടകമാണ് സർക്കാർ നടത്തുന്നത്.
വ്യാജ ഐ.ഡി കാർഡുകൾ ഏറ്റവും കൂടുതൽ ഉണ്ടാക്കിയത് സിപിഎമ്മാണ്. വ്യാജ ഐ.ഡി കാർഡുകളുണ്ടാക്കിയാണ് സഹകരണബാങ്കുകളിലെ ഭരണം സി.പിഎം പിടിച്ചെടുത്തത്. പത്തനംതിട്ടയിൽ മാത്രം 18 ബാങ്കുകൾ പിടിച്ചെടുത്തു. കെ സുരേന്ദ്രന്റെ പരാതിയിലാണ് യൂത്ത് കോൺഗ്രസുകാർക്കെതിരെ അന്വേഷണം നടക്കുന്നത്. കെ സുരേന്ദ്രനെതിരെ കുഴപ്പണ ഇടപാടിൽ കേസില്ല. കോടതയിൽ ഹാജരായാൽ ഉടൻ ജാമ്യം നൽകുന്നു. എന്നിട്ടാണ് സുരേന്ദ്രൻ കൊടുത്ത പരാതിയിൽ സ്പീഡിലുള്ള അന്വേഷണം. സുരേന്ദ്രന്റെ പരാതിയിൽ കേസെടുത്ത് ബിജെപിയും സിപിഎമ്മും തമ്മിൽ സന്ധി ചെയ്ത് കോൺഗ്രസിനെയും യൂത്ത് കോൺഗ്രസിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അതിനെ രാഷ്ട്രീയമായി നേരിടും.
കയ്യിൽ അഞ്ച് പൈസയും ഇല്ലാതെയാണ് നവകേരള സദസ് നടത്തുന്നത്. ഇന്നലെ വയനാട്ടിൽ നവകേരള ബസ് കുഴിയിൽ വീണു. ആദ്യം റോഡിലെ കുഴികളൊക്കെ അടയ്ക്കണം. ഇത് ചിത്രീകരിക്കാനെത്തിയ മാധ്യമ പ്രവർത്തകനെ എ.ഡി.ജി.പി കോളറിൽ തൂക്കിയെടുത്ത് റാസ്‌ക്കൽ എന്ന് വിളിച്ച് ഭീഷണിപ്പെടുത്തി. കെ.എസ്.യുക്കാർക്കും യൂത്ത് കോൺഗ്രസുകാർക്കും എതിരെ മാത്രമല്ല മാധ്യമ പ്രവർത്തകർക്കെതിരെയും ആക്രമണമുണ്ട്. സ്വയരക്ഷയ്ക്കുള്ള എന്തെങ്കിലും സംവിധാനം ഒരുക്കി നിങ്ങളും സൂക്ഷിച്ച് നിന്നോ എന്നും മാധ്യമ പ്രവർത്തകരോട് പ്രതിപക്ഷ നേതാവ് പറഞ്ഞു.




