- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശ്രീക്കുട്ടന് നിരാശ; കേരളവർമ യൂണിയൻ ചെയർമാൻ സ്ഥാനത്തേക്കുള്ള റീക്കൗണ്ടിംഗിൽ എസ്എഫ്ഐക്ക് വിജയം; അനിരുദ്ധൻ ജയിച്ചത് മൂന്നുവോട്ടുകൾക്ക്; ഹൈക്കോടതി നിർദ്ദേശപ്രകാരം നടന്ന വോട്ടെണ്ണലിൽ അനിരുദ്ധന്റെ ലീഡ് കുറഞ്ഞു
തൃശൂർ: കേരള വർമ കോളേജ് യൂണിയൻ ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിലെ റീക്കൗണ്ടിംഗിൽ എസ്എഫ്‌ഐ സ്ഥാനാർത്ഥിക്ക് വിജയം. മൂന്നുവോട്ടുകൾക്കാണ് അനിരുദ്ധൻ ജയിച്ചത്. കെഎസ്‌യു ചെയർമാൻ സ്ഥാനാർത്ഥി എസ് ശ്രീക്കുട്ടൻ നൽകിയ ഹർജിയിൽ ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് വീണ്ടും വോട്ടെണ്ണിയത്.
റീക്കൗണ്ടിങ്ങിൽ കെ.എസ്.അനിരുദ്ധിന് 892 വോട്ടും കെഎസ്‌യു സ്ഥാനാർത്ഥി എസ്.ശ്രീക്കുട്ടന് 889 വോട്ടും ലഭിച്ചു. നേരത്തെ, കെ.എസ്. അനിരുദ്ധൻ റീകൗണ്ടിംഗിൽ 11 വോട്ടിനു ജയിച്ചെന്നായിരുന്നു പ്രഖ്യാപനം. ഹൈക്കോടതി നിർദ്ദേശപ്രകാരം നടത്തിയ റീകൗണ്ടിങ്ങിൽ ലീഡ് മൂന്നു വോട്ടായി കുറഞ്ഞു.
രാവിലെ ഒൻപതിന് പ്രിൻസിപ്പലിന്റെ ചേംബറിൽ ആണ് വോട്ടെണ്ണൽ തുടങ്ങിയത്. വോട്ടെണ്ണൽ നടപടികൾ പൂർണമായും വീഡിയോയിൽ പകർത്തി. വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു കെഎസ്‌യു കോടതിയെ സമീപിച്ചിരുന്നത്. ഹർജി പരിഗണിച്ച കോടതി, അസാധുവോട്ടുകളടക്കം കൂട്ടിച്ചേർത്ത് എണ്ണിയതിൽ അപകാതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം ഒന്നിന് ആയിരുന്നു തിരഞ്ഞെടുപ്പ്.
കോളേജിൽ എസ്.എഫ്.ഐയുടെ 41 വർഷത്തെ ചരിത്രം തിരുത്തി ഒരു വോട്ടിന് കെ.എസ്.യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ വിജയിച്ചിരുന്നു. ആദ്യം വോട്ടെണ്ണിയപ്പോൾ ശ്രീക്കുട്ടന് 896 വോട്ടും എസ്എഫ്‌ഐയുടെ അനിരുദ്ധന് 895 വോട്ടുമായിരുന്നു ലഭിച്ചത്. തുടർന്ന് എസ്എഫ്‌ഐയുടെ ആവശ്യപ്രകാരം റീ കൗണ്ടിങ് നടത്തുകയും അനിരുദ്ധൻ 11 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിക്കുകയുമായിരുന്നു.ഇടത് അദ്ധ്യാപക സംഘടനാ അനുകൂലികളുടെ പിന്തുണയോടെ തിരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്നായിരുന്നു കെ എസ് യുവിന്റെ ആരോപണം. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. മന്ത്രി ആർ ബിന്ദുവും കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റും വോട്ടെണ്ണൽ അട്ടിമറിക്കാൻ ഇടപെട്ടെന്നും കെഎസ്‌യു കുറ്റപ്പെടുത്തിയിരുന്നു.




