തൃശൂർ: ബിജെപി. വേദിയിൽ വാക്പോരുമായി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും മുതിർന്ന നേതാവ് ശോഭാ സുരേന്ദ്രനും എത്തുമ്പോൾ അമ്പരന്ന് പ്രവർത്തകർ. പണ്ട് ചാനൽ ചർച്ചയിൽ പങ്കെടുക്കുന്ന ഒന്നോ രണ്ടോ വനിതകൾ ഉണ്ടായിരുന്ന പാർട്ടിയിൽ ഇപ്പോൾ തെരുവിൽ ഇറങ്ങാനും സമരം ചെയ്യാനും നിരവധി വനിതകളുണ്ടെന്ന് സുരേന്ദ്രൻ ശോഭാ സുരേന്ദ്രനെ വേദിയിലിരുത്തി പറഞ്ഞു. എന്നാൽ, ബിജെപിയിൽ ശോഭയോ സുരേന്ദ്രനോ ഒരു വിഷയമല്ലെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം.

അതിനിടെ ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്നവർ കേന്ദ്ര നേതൃത്വത്തെ സമീപിക്കും. ശോഭാ സുരേന്ദ്രനെ വ്യക്തിപരമായി തേജോവധം ചെയ്യാനാണ് സുരേന്ദ്രൻ ശ്രമിച്ചതെന്നാണ് ശോഭാ അനുകൂലികളുടെ പക്ഷം. പേരു പറയാതെ തന്നെ ശോഭയെ അപമാനിച്ചു. ഇത് ശരിയായ നടപടിയല്ല. സുരേന്ദ്രനിൽ നിന്നും ആർക്കും നീതി കിട്ടില്ലെന്നും ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്നവർ പറയുന്നു. സുരേന്ദ്രൻ അധ്യക്ഷനാകുമ്പോൾ കേരളത്തിൽ ബിജെപിക്ക് ഒരു എംഎൽഎയുണ്ടായിരുന്നു. ഇപ്പോൾ എംഎൽഎ നഷ്ടമായി. ഇതിനെ കുറിച്ചാണ് സുരേന്ദ്രൻ ആലോചിക്കേണ്ടതും സംസാരിക്കേണ്ടതുമെന്നാണ് അവരുടെ പക്ഷം. പാർട്ടി സംസ്ഥാന നേതൃത്വവും ശോഭാ സുരേന്ദ്രനും തമ്മിലുള്ള ഭിന്നത എളുപ്പം അവസാനിക്കില്ലെന്ന സൂചനയാണ് ഇത് നൽകുന്നത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തൃശൂരിലെത്തി ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചപ്പോൾ പോലും ശോഭാ സുരേന്ദ്രന് വേദിയിൽ സ്ഥാനം ലഭിച്ചിരുന്നില്ല. ഏറെ നാളുകൾക്ക് ശേഷമാണ് സംസ്ഥാന അധ്യക്ഷനും ശോഭാ സുരേന്ദ്രനും ഒരുവേദിയിൽ ഒരുമിച്ചെത്തിയത്. ഇത് അറിയാവുന്ന സുരേന്ദ്രൻ തന്നെ വെറുതേ വിമർശിച്ചു. എല്ലാവരേയും ചേർത്ത് നിർത്തേണ്ട സംസ്ഥാന അധ്യക്ഷൻ അതിന് ശ്രമിക്കില്ലെന്നാണ് പറയാതെ പറയുന്നത്. ഈ സാഹചര്യത്തിലാണ് പരാതിയുമായി കേന്ദ്ര നേതൃത്വത്തെ സമീപിക്കുന്നത്.

അടുത്തകാലം വരെ ചാനൽ ചർച്ചകളിൽ ബിജെപിയുടെ വനിതാമുഖമായിരുന്നു ശോഭാ സുരേന്ദ്രൻ. എന്നാൽ, കുറച്ചുകാലമായി പാർട്ടി പരിപാടികളിൽ പോലും അവർ സജീവമല്ലെന്ന് വിമർശനങ്ങൾ ഉണ്ടായിരുന്നു. ചാനൽ ആളുകളെ നിർദ്ദേശിക്കുന്നത് ബിജെപി നേതൃത്വമാണ്. അതുകൊണ്ട് തന്നെ ശോഭാ സുരേന്ദ്രന് ചാനലുകളിലെ ചർച്ചകളിൽ പോലും അവസരം കിട്ടാറില്ല.

ഇതിനിടെയാണ് ശോഭാ സുരേന്ദ്രനെ വേദിയിലിരുത്തി സുരേന്ദ്രന്റെ പരിഹാസം. ടി.വി. ചാനലിൽ സംസാരിക്കാൻ മാത്രമല്ല, തിരുവനന്തപുരത്തും കോഴിക്കോട്ടും തൃശൂരും പാലക്കാട്ടും പൊലീസിന്റെ ബാരിക്കേഡുകൾ ചാടിക്കടന്ന് ലക്ഷക്കണക്കിന് സ്ത്രീകൾ സർക്കാരിനെതിരെ സമരം ചെയ്യുന്നത് കേരളത്തിൽ നാം കണ്ടതാണെന്നായിരുന്നു സുരേന്ദ്രന്റെ പരാമർശം.

എന്നാൽ, പരിപാടിക്ക് ശേഷം ഇതിനോട് വൈകാരികമായാണ് ശോഭാ സുരേന്ദ്രൻ പ്രതികരിച്ചത്. ഒരുപാട് സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഒരൽപ്പം വേദന സഹിച്ചിട്ടാണെങ്കിലും പാർട്ടി പ്രവർത്തകയായി മുന്നോട്ട് പോകും. കസേരകിട്ടിയാലും ഇല്ലെങ്കിലും പ്രവർത്തിക്കും. കൂടുതൽ വിഷമിപ്പിക്കരുതെന്നും അവർ പറഞ്ഞു. ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവുമ്പോൾ തുറന്നുപറയാനുള്ള തന്റേടം സ്ത്രീക്ക് കഴിവുകേടാണെന്ന് താൻ കരുതുന്നില്ല. കൂടുതൽ ചോദ്യങ്ങൾ ചോദിച്ച് എന്ന വേദനിപ്പിക്കരുത് എന്നാണ് എനിക്ക് മാധ്യമപ്രവർത്തകരോട് പറയാനുള്ളതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

ബിജെപിയിലെ സജീവ വനിതാ നേതാവായിരുന്നു ശോഭാ സുരേന്ദ്രൻ. എന്നാൽ, സമീപകാലത്ത് പാർട്ടിയിൽ നിന്ന് അകന്നു നിൽക്കുകയാണ്. ബിജെപിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് ശോഭാ സുരേന്ദ്രൻ നേതൃത്വവുമായി അകലാനുള്ള പ്രധാന കാരണമെന്നാണ് സൂചന. ബിജെപി കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിനെതിരെ നേരത്തെ ശോഭാ സുരേന്ദ്രൻ അതൃപ്തി പരസ്യമാക്കിയിരുന്നു. പാർട്ടി കോർ കമ്മിറ്റിയിൽ ഇല്ലെങ്കിലും ജനങ്ങളുടെ കോർ കമ്മിറ്റിയിൽ സ്ഥാനമുണ്ടെന്ന് അന്ന് ശോഭ പറഞ്ഞു.