തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അന്തിമാനുമതി നൽകാത്ത കരാറുകൾ പുനഃപരിശോധിക്കാൻ മന്ത്രിസഭാ യോഗം ആവശ്യപ്പെടും. സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയിൽ തടസ്സം ഉണ്ടാകാതിരിക്കാൻ പൊതുതാൽപര്യം മുൻനിർത്തിയാണ് കേന്ദ്ര വൈദ്യുതി നിയമത്തിലെ 108-ാം വകുപ്പ് പ്രകാരം വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് പുനഃ പരിശോധിക്കാൻ ആവശ്യപ്പെടുന്നത്.

റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാറാണ് പുനഃസ്ഥാപിക്കാൻ ആവശ്യപ്പെടുന്നത്. മൂന്ന് കമ്പനികളുമായി ഉണ്ടായിരുന്ന കരാർ മെയ്‌ മാസത്തിലാണ് സർക്കാർ തീരുമാനത്തിന്റെ ഭാഗമായി റഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയത്. 2015-ൽ യുഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടായിരുന്ന കരാറാണിത്. ശരിയായ അനുമതികൾ ഇല്ലാതെയുള്ള കരാറാണെന്ന പേരിലാണ് ഇത് റദ്ദാക്കിയത്.

എന്നാൽ വില കുറഞ്ഞ ഈ ദീർഘകാല കരാറുകൾ റദ്ദാക്കി പുതിയ കരാറിന് ശ്രമിച്ചപ്പോഴാണ് മഴ കുറഞ്ഞ് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായത്. മറ്റ് കമ്പനികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചപ്പോൾ പഴയ കരാറിനെക്കാൾ വലിയ തുകയാണ് അവർ മുന്നോട്ട് വച്ചത്. അതോടെ വൈദ്യുതി ബോർഡിന് പുനർവിചിന്തനം ഉണ്ടായി റദ്ദാക്കിയ കരാർ പുനഃസ്ഥാപിക്കാൻ സർക്കാർ അനുമതി തേടുകയായിരുന്നു
കരാറുകൾ നേരത്തെ ചട്ടലംഘനത്തിന്റെ പേരിലാണ് റഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയത്. സർക്കാരിന്റെ ഉന്നതതല സമിതിയും കരാറുകൾ റദ്ദാക്കണമെന്ന നിലപാട് സ്വീകരിച്ചിരുന്നു.

കേന്ദ്ര വൈദ്യുതി നിയമത്തിലെ 108ാം വകുപ്പ് അനുസരിച്ച് സംസ്ഥാന സർക്കാരിന് കരാറുകൾ പുനരുജ്ജീവിപ്പിക്കാൻ കഴിയും. ഇതനുസരിച്ചാണ് മന്ത്രിസഭ തീരുമാനമെടുത്തത്. കരാറുകൾ പുനരുജ്ജീവിപ്പിച്ചില്ലെങ്കിൽ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കില്ലെന്നും ബോർഡിന് സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. റഗുലേറ്ററി കമ്മിഷൻ കരാറുകൾ റദ്ദാക്കിയതോടെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി തീരുമാനിച്ചിരുന്നു.

ദീർഘകാല കരാറിലൂടെ 3 കമ്പനികളിൽ നിന്നാണ് യൂണിറ്റിന് 4.26 രൂപയ്ക്ക് 465 മെഗാവാട്ട് വൈദ്യുതി കേരളം 7 വർഷമായി വാങ്ങിയിരുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്താണ് കരാറിലേർപ്പെട്ടത്. കരാറിലൂടെ 17 വർഷത്തേക്ക് 4.29 രൂപയ്ക്കും (350 മെഗാവാട്ട്) 4.15 രൂപയ്ക്കും (115 മെഗാവാട്ട്) വൈദ്യുതി ലഭിക്കുമായിരുന്നു. സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് റഗുലേറ്ററി കമ്മിഷൻ കരാർ റദ്ദാക്കിയത്. ഇതോടെ, കരാറിലേർപ്പെട്ടിരുന്ന കമ്പനികൾ വൈദ്യുതി നൽകാൻ വിസമ്മതിച്ചു. കരാറുകൾ പുനഃ സ്ഥാപിക്കാൻ ആവശ്യപ്പെടുന്നത് കെ എസ് ഇ ബിക്ക് ആശ്വാസകരമാണ്.

ജാബുവ പവർ ലിമിറ്റഡ്, ജിൻഡാൽ പവർ ലിമിറ്റഡ്, ജിൻഡാൽ തെർമൽ പവർ ലിമിറ്റഡ് എന്നീ കമ്പനികളാണ് 4.26രൂപയ്ക്ക് വൈദ്യുതി നൽകാൻ കെഎസ്ഇബിയുമായി കരാറിൽ ഏർപ്പെട്ടിരുന്നത്. റഗുലേറ്ററി കമ്മിഷൻ കരാർ റദ്ദാക്കിയതോടെ കെഎസ്ഇബി വിവിധ ടെണ്ടറുകൾ വിളിച്ചെങ്കിലും യൂണിറ്റിന് 7.30 രൂപയ്ക്ക് മുകളിലാണ് കമ്പനികൾ ആവശ്യപ്പെട്ടത്.