പാലക്കാട്: യുഡഎഫിന് തലവേദനയായി യുഡിഎഫ് നേതാക്കളുടെ നവകേരളാ പ്രേമം തുടരുന്നു. മുൻ ഡിസിസി പ്രസിഡന്റ് എവി ഗോപിനാഥും മണ്ണാർക്കാട് നഗരസഭ മുൻ അധ്യക്ഷയും മുസ്ലിം ലീഗ് നേതാവുമായ എൻകെ സുബൈദയുമായണ് നവകേരള സദസ്സിന് എത്തിയത്. പഭാത യോഗത്തിലാണ് സുബൈദ പങ്കെടുത്തത്. രാഷ്ട്രീയത്തിന് അതീതമായ ചർച്ചയായതിനാലാണ് നവകേരള സദസിൽ പങ്കെടുക്കുന്നതെന്നും പാർട്ടി നടപടിയെ കുറിച്ച് ആശങ്കയില്ലെന്നും സുബൈദ പറഞ്ഞു.

അതേസമയം, പാർട്ടിയിൽ നിന്ന് ഒന്നരവർഷം മുൻപ് സുബൈദയെ പുറത്താക്കിയിരുന്നെന്ന് ലീഗ് നേതൃത്വം അറിയിച്ചു. പാർട്ടിക്കുള്ളിലെ ആഭ്യന്തരപ്രശ്നങ്ങളെ തുടർന്നാണ് സുബൈദയെ പുറത്താക്കിയതെന്നും നേതൃത്വം അറിയിച്ചു.

മുൻ ഡിസിസി പ്രസിഡന്റ് എവി ഗോപിനാഥും നവകേരള സദസിന്റെ പ്രഭാതയോഗത്തിൽ പങ്കെടുക്കാനെത്തി. സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനൊപ്പമാണ് ഗോപിനാഥ് യോഗത്തിനെത്തിയത്. താനിപ്പോഴും കോൺഗ്രസുകാരനാണെന്ന് ഗോപിനാഥ് മാധ്യമങ്ങളോട് പറഞ്ഞു. വികസനത്തിനൊപ്പമാണ് താൻ നിൽക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും നാട്ടിലെത്തുമ്പോൾ വികസന കാര്യം ചർച്ച ചെയ്യാനുള്ള അവസരം വിനിയോഗിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മലമ്പുഴ മണ്ഡലത്തിന്റെ സദസ് ഉച്ചക്ക് മൂന്നു മണിക്ക് മുട്ടികുളങ്ങര കെഎപി ഗ്രൗണ്ടിലാണ് ചേരുന്നത്. വൈകുന്നേരം 4.30ന് കോങ്ങാട് മണ്ഡലത്തിന്റെ സദസ് കോങ്ങാട് ബസ് സ്റ്റോപ് ഗ്രൗണ്ടിലും ആറു മണിക്ക് മണ്ണാർക്കാട് മണ്ഡലത്തിന്റെ സദസ് മണ്ണാർക്കാട് കിനാതി ഗ്രൗണ്ടിലും നടക്കും. പാലക്കാട് ജില്ലയിലെ തൃത്താല, പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം മണ്ഡലങ്ങളിലെ നവകേരള സദസാണ് ഇന്നലെ നടന്നത്.