തൃശൂർ: കോൺഗ്രസ് നേതാവ് കെ. കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുരളീ മന്ദിരത്തിലെത്തിയ സുരേഷ് ഗോപി പത്മജ വേണുഗോപാലിനൊപ്പമാണ് കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ എത്തിയത്. ഭരണപരമായി മികവ് കാട്ടിയ നേതാവാണ് കെ കരുണാകരൻ. അതിന് ശേഷം ഒ രാജഗോപാലിന് മാത്രമേ അതു കഴിഞ്ഞുള്ളൂ. ഈ രണ്ടു പേരുടേയും പാതയിലാകും തന്റെ പ്രവർത്തനമെന്ന സൂചനയും കേന്ദ്രമന്ത്രി നൽകി.

സന്ദർശനത്തിന് രാഷ്ട്രീയമാനമില്ല വ്യക്തി ബന്ധത്തിന്റെ പേരിലാണ് സന്ദർശണമെന്നും ശാരദ ടീച്ചറിന് മുന്നേ എനിക്ക് കിട്ടിയ അമ്മയാണ് കല്ല്യാണിക്കുട്ടി അമ്മയെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ഈശ്വരനാണ് എല്ലാ അനുഗ്രഹവും ചൊരിയുന്നത്. ലീഡറുടെ സഹധർമ്മണിയെ അമ്മ എന്നാണ് വിളിക്കുന്നത്. രണ്ടു പേരേയും യാത്ര അയയ്ക്കാൻ എത്തിയിരുന്നു. അതു കഴിഞ്ഞ ശേഷം രാഷ്ട്രീയ ഭാഗമായ ശേഷം ഇപ്പോഴാണ് വരുന്നത്-സുരേഷ് ഗോപി പറഞ്ഞു.

കേരളത്തിലെ കോൺഗ്രസിന്റെ പിതാവായാണ് കെ. കരുണാകരനെ കാണുന്നതെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. ഇന്ദിര ഗാന്ധിയെ ഭാരതത്തിന്റെ മാതാവായി കാണുന്നത് പോലെയാണിതെന്നും അദ്ദേഹം പറഞ്ഞു. ധീരനായ ഭരണകർത്താവ് എന്ന നിലക്ക് കരുണാകരനോട് ആരാധനയുണ്ട്. അതിനാൽ, കരുണാകരൻ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ കക്ഷിയോടും ഇഷ്ടമാണ്. രാജ്യം നൽകിയ പദവിയിൽ ഇരുന്ന് ഗുരുത്വം നിർവഹിക്കാനാണ് സ്മൃതി മണ്ഡപത്തിൽ എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു.

ഭാരതീയതക്ക് വേണ്ടി നിലകൊള്ളുന്ന ആളെന്ന നിലയിൽ തന്റെ രാഷ്ട്രീയം വ്യക്തമാണ്. അത് ഉടയാൻ പാടില്ല. വ്യക്തിപരമായ കാര്യങ്ങളിൽ രാഷ്ട്രീയം പാടില്ല. ശാരദ ടീച്ചർ എന്റെ അമ്മയാണെങ്കിൽ അതിന് മുമ്പ് തനിക്ക് കിട്ടിയ അമ്മയാണ് കല്യാണിക്കുട്ടിയമ്മ. താൻ ഗുരുസ്ഥാനം കൽപിച്ച രണ്ട് മഹത് വ്യക്തികൾ തന്റെ രാഷ്ട്രീയപാതയിൽ അല്ലായിരുന്നുവെന്ന പശ്ചാത്തലത്തിൽ തനിക്ക് ഗുരുത്വം കൈമോശം വരാൻ പാടില്ല. അത് ദൈവനിന്ദയാകും. അത് മുരളീധരനോ പത്മജക്കോ തടയാൻ സാധിക്കില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. കരുണാകരന്റെ വീട്ടിലെ സന്ദർശനത്തിൽ രാഷ്ട്രീയം കാണരുതെന്നും സുരേഷ് ഗോപി പറഞ്ഞു.

എയിംസിലും സുരേഷ് ഗോപി പ്രതികരിച്ചു. തൃശൂരിൽ എയിംസ് വേണമെന്ന് താൻ പറഞ്ഞിട്ടില്ല. അർഹത പെട്ടയിടത്ത് അതു വരും. അതു വരണമെന്നതാണ് നിലപാടെന്നും വിശദീകരിച്ചു. മുമ്പും ആ സ്ഥലത്ത് എയിംസ് വേണമെന്ന ആവശ്യവുമായി മന്ത്രിമാരെ കണ്ടിട്ടുണ്ട്. ഇപ്പോൾ ആ സ്ഥലപ്പേര് പറയുന്നില്ല. അതു പറഞ്ഞാൽ കേരളമൊന്നാകെ തന്നെ പിന്തുണയ്ക്കുമെന്നും കൂട്ടിച്ചേർത്തു. കെ റെയിൽ വ്യക്തിപരമായി വേണ്ടെന്നാണ് തന്റെ നിലപാടെന്നും സുരേഷ് ഗോപി വിശദീകരിച്ചു.