- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരളമാണ് തന്റെ കർമഭൂമി; ഇവിടെയാണ് താൻ തന്റെ ശേഷകാലം ചെലവഴിക്കുക; ലോക്സഭയിൽ തരൂർ മത്സരിക്കും; പക്ഷേ മനസ്സിൽ നിറയെ നിയമസഭയും; മുരളീധരനും ഹൈബി ഈഡനും എംകെ രാഘവനും ആഗ്രഹിക്കുന്നതും അതു തന്നെ
തിരുവനന്തപുരം: കോൺഗ്രസിനായി ശശി തരൂരും കെ മുരളീധരനും രാജ്‌മോഹൻ ഉണ്ണിത്താനും ഹൈബി ഈഡനും ലോക്‌സഭയിലേക്ക് മത്സരിക്കാൻ തയ്യാർ. എംകെ രാഘവനും കോഴിക്കോട് സ്ഥാനാർത്ഥിയാകും. പാലക്കാട് വികെ ശ്രീകണ്ഠനും മത്സരിക്കും. മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷും ഉണ്ടാകും. മറ്റ് സീറ്റുകളിൽ ചർച്ചകളിലൂടെ വ്യക്തമാകും. അതിനിടെ നിയമസഭയിലേക്ക് മത്സരിക്കാൻ താൽപ്പര്യമുണ്ടെന്ന് തരൂർ പറയുകയും ചെയ്യുന്നു. കെ മുരളീധരനും ഹൈബിക്കും ഈ മോഹം മനസ്സിലുണ്ട്. എംകെ രാഘവനും കേരള രാഷ്ട്രീയത്തിൽ നിറയാനാണ് താൽപ്പര്യം.
കുറച്ചുവർഷങ്ങൾ കഴിഞ്ഞ് രാഷ്ട്രീയത്തിൽ താൻ പുതു തലമുറയ്ക്കായി വഴി മാറിക്കൊടുക്കുമെന്ന് ശശി തരൂർ പറയുന്നു. പാർട്ടി നിർദ്ദേശം അനുസരിച്ച് ഇപ്പോൾ തന്റെ മുന്നിലുള്ളത് പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നതാണെന്നു വ്യക്തമാക്കിയ അദ്ദേഹം നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിമുഖതയില്ലെന്നും സൂചിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി രണ്ടര വർഷം ബാക്കിയുണ്ടല്ലോ. അപ്പോഴത്തെ കേരളത്തിന്റെ ആവശ്യങ്ങളും സാഹചര്യങ്ങളും അനുസരിച്ച് തീരുമാനിക്കാം-ഇതാണ് തരൂരിന്റെ നിലപാട്.
2009 മുതൽ തിരുവനന്തപുരം മണ്ഡലത്തിൽനിന്നുള്ള ലോക്‌സഭ അംഗമാണ് ശശി തരൂർ. സിപിഐയിൽനിന്നാണ് തരൂർ 2009ൽ മണ്ഡലം പിടിച്ചെടുത്തത്. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിൽ സീറ്റ് നിലനിർത്തുകയും ചെയ്തു. 2014ൽ ബിജെപി നേതാവ് ഒ രാജഗോപാലിന്റെ ശക്തമായ വെല്ലുവിളി മാറ്റിനിർത്തിയാൽ മറ്റ് രണ്ട് തെരഞ്ഞെടുപ്പുകളിലും ആധികാരിക വിജയമായിരുന്നു തരൂർ നേടിയത്. 2019ലെ തെരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിനടുത്തായിരുന്നു കോൺഗ്രസ് നേതാവിന്റെ ഭൂരിപക്ഷം. ഇത്തവണയും ജയിക്കുമെന്ന് തന്നെയാണ് തരൂരിന്റെ വിശ്വാസം. ഇതിനൊപ്പമാണ് കേരള രാഷ്ട്രീയവും ലക്ഷ്യമിടുന്നത്.
മുഖ്യമന്ത്രിയാകാൻ തടസ്സങ്ങളുണ്ടെന്നത് എല്ലാവർക്കും അറിയാവുന്നതാണ്. എന്തായാലും കേരളമാണ് തന്റെ കർമഭൂമി. ഇവിടെയാണ് താൻ തന്റെ ശേഷകാലം ചെലവഴിക്കുക. രാഷ്ട്രീയമല്ലാതെ മറ്റൊരു മേഖലയും മുന്നിലില്ല. രാഷ്്ട്രീയത്തിൽ എല്ലാവരും ഒരുനാൾ പുതിയ ആൾക്കാർക്കായി മാറി നിൽക്കണം. ചെറുപ്പക്കാർ ഭൂരിപക്ഷമുള്ള ഈ രാജ്യത്തെ മന്ത്രിസഭയുടെ ശരാശരി പ്രായം 67 വയസ്സാണ്. ജനസംഖ്യയുടെ 65% പേരും 35 വയസ്സിനു താഴെയുള്ളവരാണ്. അവർക്കായി ഭരണം നടത്തുന്നതും തീരുമാനങ്ങളെടുക്കുന്നതും പ്രായമേറിയവരാണെന്ന സാഹചര്യം മാറണമെന്നും തരൂർ കൂട്ടിച്ചേർക്കുന്നു..
ഐക്യരാഷ്ട്ര സഭയിലെ 29 വർഷത്തെ സേവനം കഴിഞ്ഞ് സ്വയം വിരമിച്ച് എഴുത്തും പ്രഭാഷണവുമായി കഴിഞ്ഞ സമയത്ത് സോണിയ ഗാന്ധിയാണ് കോൺഗ്രസിനായി മത്സരിക്കാൻ തന്നെ ക്ഷണിക്കുന്നത്. പണമുണ്ടാക്കാനായി രാഷ്ട്രീയത്തിൽ വന്നയാളല്ല. സമൂഹത്തിൽ എന്തെങ്കിലും മാറ്റം സൃഷ്ടിക്കാനാകണം എന്നതായിരുന്നു ലക്ഷ്യം. ഭാര്യയുടെ മരണസമയത്ത് നേരിട്ട ആരോപണങ്ങൾ ഉൾപ്പെടെ വേദനിപ്പിച്ച ഏറെ സന്ദർഭങ്ങൾ രാഷ്ട്രീയ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ താൻ വിഷമിക്കുന്നതും തളരുന്നതും കാണാൻ ആഗ്രഹിച്ചവർക്കു മുന്നിൽ അതു കാട്ടാതെ കഴിവുകൾ പ്രയോജനപ്പെടുത്താവുന്ന മേഖലകളിൽ സജീവമായി മുന്നോട്ടു പോവുകയായിരുന്നു എന്നും തരൂർ പറഞ്ഞു.
ഈ വാക്കുകളിൽ എല്ലാം നിറയുന്നത് കോൺഗ്രസിനെ കേരളത്തിൽ നയിക്കാനുള്ള താൽപ്പര്യമാണ്. പ്രവർത്തക സമിതി അംഗമായ തരൂരിന് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അടുത്ത തിരിഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിക്കാനാണ് ആഗ്രഹം.




