തിരുവനന്തപുരം: പാർട്ടി തീരുമാനിച്ചാൽ തിരുവനന്തപുരത്ത് തന്നെ താൻ മത്സരിക്കുമെന്നന്ന് ശശി തരൂർ എംപി. തിരുവനന്തപുരത്ത് നരേന്ദ്ര മോദി മത്സരിച്ചാലും താൻ വിജയിക്കുമെന്നും എംപി പറഞ്ഞു. മുസ്ലിം ലീഗ് മണ്ഡലം കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയിൽ നിന്ന് ഏത് ഉന്നതൻ മത്സരിച്ചാലും തിരുവനന്തപുരത്തുകാർക്ക് എന്ത് വേണം എന്ന് നന്നായി അറിയാം. തിരുവനന്തപുരം ലോക്‌സഭാ സീറ്റ് ആർക്കെങ്കിലും വിട്ടുകൊടുക്കാമെന്ന് കരുതിയിരുന്നു. പക്ഷെ ഇപ്പോഴത്തെ സാഹചര്യം കണ്ടപ്പോഴാണ് തന്റെ മനസ് മാറിയത്. പാർട്ടി പറഞ്ഞാൽ തിരുവനന്തപുരത്ത് താൻ തന്നെ മത്സരിക്കും. ദേശീയ തലത്തിൽ ഒരു ഭരണമാറ്റം വരേണ്ടത് അത്യാവശ്യമാണ്.

തിരുവനന്തപുരത്തു മത്സരിക്കാൻ നൂറ് ശതമാനം തീരുമാനിച്ചിരുന്നില്ല. രണ്ട് സാധ്യതകളാണ് ഉണ്ടായിരുന്നത്. പാർലമെന്റ് വേണോ മറ്റേതെങ്കിലും തെരഞ്ഞെടുപ്പ് വേണോ എന്ന് സംശയം ഉണ്ടായിരുന്നു. എന്നാൽ ദേശീയ സാഹചര്യത്തിൽ ഒരു തീരുമാനത്തിലേക്ക് എത്തി. അത് തിരുവനന്തപുരത്തു നിന്ന് തന്നെ മത്സരിക്കാം എന്നാണെന്നും തരൂർ കൂട്ടിച്ചേർത്തു.

നിയമസഭയിലേക്ക് മത്സരിക്കാനുള്ള ആലോചന ഉപേക്ഷിച്ചോ എന്ന ചോദ്യത്തിന് തന്ത്രപരമായ മറുപടി ആണ് തരൂർ നൽകിയത്. 'രാഷ്ട്രീയത്തിൽ മൂന്ന് വിധത്തിൽ തിരഞ്ഞെടുപ്പുണ്ട്. പല സമയങ്ങളിലാണ് ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ. ഓരോ സമയത്തെയും സാഹചര്യവും ആവശ്യവും നോക്കി തീരുമാനിക്കും. അപ്പോഴത്തെ സാഹചര്യം നോക്കി കാര്യങ്ങൾ തീരുമാനിക്കും', അദ്ദേഹം പറഞ്ഞു.തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പാർലമെന്റിലെ ഡാനിഷ് അലിക്കെതിരായ വർഗീയ പരാമർശത്തിൽ രാജ്യം സ്തഭിച്ചുവന്ന് തരൂർ പറഞ്ഞു. പാർലമെന്റിൽ മുസ്ലിം എംപിക്കെതിരെ ബിജെപി. എംപി. തെറിവിളിച്ചു. ഇന്ത്യ മുഴുവൻ സ്തംഭിച്ച സംഭവം. വർഗീയ പരാമർശം കേട്ട് അടുത്തിരുന്ന മുന്മന്ത്രിമാർ ചിരിക്കുകയായിരുന്നു. അവരുടെ മുഖം കണ്ടിട്ട് രാജ്യത്തിന് തന്നെ നാണക്കേട് തോന്നി. ഈ നിലയിൽ രാജ്യം മാറിപ്പോയി. ബിജെപി. രാജ്യത്ത് വിഷം ഇഞ്ചക്ട് ചെയ്തിരിക്കുന്നെന്നും തരൂർ കുറ്റപ്പെടുത്തി.