തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തിൽ വനിതകൾക്കു പ്രാതിനിധ്യം കുറവാണെന്നും കൊടുക്കാൻ കഴിയാത്തതിൽ ഞങ്ങൾക്കു വിഷമം ഉണ്ടെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. സ്ഥാനാർത്ഥി നിർണയത്തിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വം സ്ത്രീകൾക്കു പ്രാധാന്യം നൽകിയില്ലെന്ന ഷമ മുഹമ്മദിന്റെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു സതീശൻ. കെ സുധാകരൻ ഷമയെ കുറിച്ചു പറഞ്ഞതിന് പിന്നാലെ ബിജെപിയും വലവീശി രംഗത്തുവരുമ്പോഴാണ് സതീശൻ അനുനയ ശ്രമവുമായി രംഗത്തുവന്നത്.

"ഷമ മുഹമ്മദ് പാവം കുട്ടിയാണ്. അവരുമായി ഞാൻ സംസാരിച്ചു. പാർട്ടിയുമായി പൂർണ്ണമായും സഹകരിച്ച് മുന്നോട്ട് പോകുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. പ്രസിഡന്റ് പറഞ്ഞത് ആ ഉദ്ദേശത്തിലല്ല. കോൺഗ്രസിനെതിരെ ഒരു കാര്യവും പരസ്യമായി പറയില്ലെന്നും കോൺഗ്രസിനുവേണ്ടി പ്രവർത്തിക്കാൻ കേരളത്തിൽ കൂടുതൽ സമയം ചെലവഴിക്കുമെന്നും ഷമ പറഞ്ഞു."സതീശൻ വിശദീകരിച്ചു.

"വനിതകൾക്ക് പ്രാതിനിധ്യം കൊടുത്തില്ലെന്നു ഷമ പറഞ്ഞതു ശരിയാണ്. അത് സത്യമാണ്. ആവശ്യമായ പ്രാതിനിധ്യം കൊടുക്കാൻ ഞങ്ങൾക്കു പറ്റിയില്ല. അതിൽ വിഷമമുണ്ട്. ചെയ്യണ്ടതായിരുന്നു. സിറ്റിങ് എംപിമാർ വന്നപ്പോൾ പ്രായോഗികമായി വനിതകൾക്കു സീറ്റ് കൊടുക്കാൻ പറ്റിയില്ല. ആദ്യത്തെ രാജ്യസഭാ സീറ്റ് വന്നപ്പോൾ വനിതയ്ക്ക് അല്ലേ കൊടുത്തത്. ഇനിയൊരു അവസരം വരുമ്പോൾ തീർച്ചയായും പരിഹരിക്കും. വനിതകളെ വേണ്ടവിധത്തിൽ പരിഗണിക്കാൻ പറ്റിയില്ലെന്നതിൽ നേതൃത്വത്തിനു കുറ്റബോധമുള്ള കാര്യമാണ്".സതീശൻ വിശദീകരിച്ചു.

എന്നാൽ ഷമ മുഹമ്മദ് പാർട്ടിയുടെ ആരുമല്ലെന്നും വിമർശനത്തെ കുറിച്ച് അവരോടു തന്നെ ചോദിച്ചാൽ മതിയെന്നുമായിരുന്നു ഇന്നലെ സുധാകരൻ മാധ്യമങ്ങളോടു പറഞ്ഞത്. ഇതിനു പിന്നാലെ ഫേസ്‌ബുക്കിൽ മൈ ഐഡി എന്ന അടിക്കുറിപ്പോടെ എഐസിസി വക്താവ് എന്നുള്ള ചിത്രം ഷമ പങ്കുവച്ചു.

കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് കേരളത്തിൽ വനിതാ പ്രാതിനിധ്യം കുറവാണെന്ന് ഷമ മുഹമ്മദ് ചൂണ്ടിക്കാട്ടിയത്. 10 വർഷത്തിനുള്ളിൽ ഇന്ത്യയിൽ 50 ശതമാനം മുഖ്യമന്ത്രിമാർ സ്ത്രീകളായിരിക്കണമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. കേരളത്തിലെ നേതാക്കൾ രാഹുൽ ഗാന്ധി പറയുന്നത് കേട്ട് മുന്നോട്ട് പോകണം. സ്ത്രീകൾക്ക് പ്രാതിനിധ്യം കൊടുക്കണം.

സംവരണ സീറ്റല്ലായിരുന്നെങ്കിൽ ആലത്തൂരിൽ രമ്യ ഹരിദാസിനെയും തഴയുമായിരുന്നുവെന്നും ഷമ കുറ്റപ്പെടുത്തി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രണ്ടു വനിതാ സ്ഥാനാർത്ഥിയുണ്ടായിരുന്നു. എന്നാൽ വനിതാ ബിൽ പാസായതിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ ഒരു വനിതാ മാത്രമാണുള്ളത്. അതാണ് ഏറ്റവും സങ്കടം. ഇതു പരാതിയല്ല, അപേക്ഷയാണെന്നും ഷമ പറഞ്ഞിരുന്നു.