തിരുവനന്തപുരം: നവകേരള സദസിന്റെ പേരിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള വെല്ലുവിളി തുടരുന്നു. നവകേരള സദസിന്റെ ജനപിന്തുണ തെരഞ്ഞെടുപ്പിൽ കാണാമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. നവകേരള സദസിന്റെ ജനപിന്തുണ കാണണമെങ്കിൽ പറവൂരിൽ വച്ച് കാണാമെന്ന് മുഖ്യമന്ത്രി വെല്ലുവിളിച്ചിരിക്കുകയാണ്. ജനപിന്തുണ തെളിയിക്കേണ്ടത് തെരഞ്ഞെടുപ്പിലാണ്. തെരഞ്ഞെടുപ്പിൽ കാണാമെന്നതാണ് എന്റെ മറുപടി. നവകേരള സദസിന്റെ ജനപിന്തുണ കാണാൻ പറവൂർ വരെ വരേണ്ട കാര്യമില്ല. അതിന് മുൻപ് തന്നെ ധാരാളം നിയോജക മണ്ഡലങ്ങളിൽ അത് കണ്ടുകൊണ്ടിരിക്കുകയാണ്. സർക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി വരുത്തുന്ന ആളുകളും പാർട്ടി പ്രവർത്തകരുമാണ് പരിപാടിക്കെത്തുന്നത്. ഭീഷണിപ്പെടുത്തി വരുത്തുന്ന കുടുംബശ്രീ അംഗങ്ങൾ, ആശാവർക്കാർമാർ,തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ വിളിച്ചു വരുത്തി ജനപിന്തുണ കാണിക്കാനാണെങ്കിൽ അതിന് വേണ്ടി പറവൂരിൽ വരേണ്ട കാര്യമില്ല. നവകേരള സദസിന്റെ പേരിൽ മുഖ്യമന്ത്രി എല്ലാദിവസവും വെല്ലുവിളികൾ നടത്തുകയും അക്രമത്തിന് ആഹ്വാനം നടത്തുകയുമാണ് ചെയ്യുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി

നവകേരള ബസിന് വേണ്ടി തിരൂർ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിന്റെയും മാനന്തവാടി ജി.വി.എച്ച്.എസ്.എസിന്റെയും മതിൽ പൊളിച്ചു. സ്‌കൂളുകളുടെ മതിൽ പൊളിച്ചാണ് നവകേരള സദസ് നടത്തിക്കൊണ്ടിരിക്കുന്നത്. നവകേരള സദസ് അശ്ലീല നാടകമാണെന്ന യു.ഡി.എഫ് ആരോപണം ശരിവയ്ക്കുന്ന രീതിയിലാണ് ഓരോ ദിവസത്തേയും സംഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ചിരിക്കുന്ന ബൂത്ത് ലെവൽ ഓഫീസർമാരെയും നവകേരള സദസിന് വേണ്ടി സർക്കാർ ദുരുപയോഗം ചെയ്യുകയാണ്. ഇത് മുൻകൂട്ടി കണ്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്ക് യു.ഡി.എഫ് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബി.എൽ.ഒമാരെ നവകേരള സദസിന് ഉൾപ്പെടെ നിയോഗിക്കരുതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അറിയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ മറുപടി നൽകിയിരുന്നു. എന്നാൽ ഇതിന് വിരുദ്ധമായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ബി.എൽ.ഒമാരെ തൃശൂരിലെ മണലൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെടെ നവകേരള സദസിന്റെ സംഘാടക സമിതി കൺവീനർമാരായി നിയോഗിച്ചു. പ്രവർത്തിച്ചില്ലെങ്കിൽ നടപടി എടുക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറിമാർ ബി.എൽ.ഒമാരെ ഭീഷണിപ്പെടുത്തുകയാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം മറികടന്നാണ് ബി.എൽ.ഒമാരെ നവകേരള സദസിന് വേണ്ടി ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്താണ് സർക്കാർ നവകേരള സദസ് സംഘടിപ്പിക്കുന്നത്.

കള്ളപ്പിരിവില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ജി.എസ്.ടി, രജിസ്ട്രേഷൻ ഉദ്യോഗസ്ഥർ വ്യാപകമായി പണപ്പിരിവ് നടത്തുകയാണ്. കേരളീയത്തിന് ക്വാറികളിൽ നിന്നും സ്വർണക്കച്ചവടക്കാരിൽ നിന്നും ജി.എസ്.ടി ഇന്റലിജൻസ് അഡീ. കമ്മിഷണറുടെ നേതൃത്വത്തിൽ പണപ്പിരിവ് നടത്തിയത്. നികുതി വെട്ടിപ്പ് തടയേണ്ട ഉദ്യോഗസ്ഥനാണ് നികുതി നൽകേണ്ടവരിൽ നിന്നും പണപ്പിരിവ് നടത്തിയത്. ഇത് എങ്ങനെയാണ് ഔദ്യോഗികമായ പണപ്പിരിവാകുന്നത്? നവകേരള സദസിന് വേണ്ടി സർക്കാർ ഉദ്യോഗസ്ഥരെ കൊണ്ട് പണപ്പിരിവ് നടത്തിക്കുന്നത് ശരിയാണോ? തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും പണപ്പിരിവ് നടത്താൻ സർക്കാരിന് നിയമപരമായ ഒരു അവകാശവുമില്ല. ഇതിനെതിരെ യു.ഡി.എഫ് കോടതിയിലേക്ക് പോകുകയാണ്.

എല്ലാ ദിവസവും ജനങ്ങളെയും പ്രതിപക്ഷത്തെയും വെല്ലുവിളിച്ചുകൊണ്ട് മുഖ്യമന്ത്രി നടത്തുന്നത് തെരഞ്ഞെടുപ്പ് പര്യടനമാണ്. 44 ദിവസവും മുഖ്യമന്ത്രിയും മന്ത്രിമാരും തിരുവനന്തപുരത്ത് നിന്നും മാറി നിന്നുകൊണ്ട് ഭരണസംവിധാനത്തെ താറുമാറാക്കി. സർക്കാരും ഭരണവുമില്ലാതെ സെക്രട്ടേറിയറ്റ് അനാഥമായി. ഉദ്യോഗസ്ഥർ പോലും ഓഫീസുകളിൽ എത്തുന്നില്ല. എല്ലാ വികസനപ്രവർത്തനങ്ങളും സാമൂഹിക ക്ഷേമപരിപാടികളും സ്തംഭനത്തിലായ അപകടകരമായ അവസ്ഥയിലാണ് കേരളം നിൽക്കുന്നത്.

മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിന്റെ പേരിൽ ഖജനാവിൽ നിന്നും നികുതിപ്പണമെടുത്ത് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണ്. സർക്കാരിന്റെ നേട്ടങ്ങൾ പറയാനാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അപ്പോൾ പ്രതിപക്ഷം സർക്കാരിന്റെ കോട്ടങ്ങളും ചൂണ്ടിക്കാട്ടും. അതിന് വേണ്ടിയാണ് സർക്കാരിനെ ജനകീയ വിചാരണ ചെയ്യുന്നത്. ജില്ലാത തല അദാലത്തുകളിൽ മന്ത്രിമാർ വാങ്ങിവച്ച പരാതികളിൽ ഒരു നടപടിയും എടുക്കാതെ നവകേരള സദസുമായി ഇറങ്ങുന്നത് ജനങ്ങളോട് ചെയ്യുന്ന ചതിയാണ്. പാവങ്ങളെ കബളിപ്പിക്കുകയാണ്. എല്ലാ ഫയലുകളും കെട്ടിക്കിടക്കുകയാണ്. പണം നൽകാനില്ലാതെ ഏത് ഫയൽ ഒപ്പിട്ടിട്ടും എന്ത് കാര്യം? സപ്ലൈകോ ടെൻഡറിൽ പോലും പങ്കെടുക്കുന്നില്ല. എന്നിട്ടും കേരളത്തെ തുലച്ചെന്ന് പറയാനാണോ നവകേരള സദസ് നടത്തുന്നത്. ഇന്നലെ 126 കാറുകൾ ബസിന് പിന്നിലുണ്ടായിരുന്നു. പിന്നെ എന്തിനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ബസിൽ പോകുന്നത്.

പ്രൊബേഷൻ ക്ലിയർ ചെയ്യില്ലെന്ന് പറഞ്ഞ് മന്ത്രിയും ഓഫീസും ഉന്നത ഉദ്യോഗസ്ഥരും ഭീഷണിപ്പെടുത്തുകയാണെന്നാണ് പറവൂർ നഗരസഭ സെക്രട്ടറി പറഞ്ഞത്. കൗൺസിൽ തീരുമാനം എടുത്താൽ ആ തീരുമാനം നടപ്പാക്കാൻ സെക്രട്ടറി ബാധ്യസ്ഥനാണെന്നും ചെയർപേഴ്സൺ ഓതറൈസ് ചെയ്യാതെ പണം നൽകാൻ സാധിക്കില്ലെന്നും സെക്രട്ടറിയെ അറിയിച്ചു. ഇന്നുവരെ ഒരു ഉദ്യോഗസ്ഥനെയും എനിക്ക് ഭീഷണിപ്പെടുത്തേണ്ടി വന്നിട്ടില്ല. ചെയ്യാൻ പറ്റാത്ത കാര്യളൊന്നും ഞാൻ പറയാറില്ലെന്ന് ഉദ്യോഗസ്ഥർക്ക് അറിയാം. യു.ഡി.എഫ് തീരുമാനം വന്നതോടെ അതിന് മുൻപ് തീരുമാനം എടുത്ത ശ്രീകണ്ഠാപുരം പഞ്ചായത്ത് നവകേരള സദസിന് പണം നൽകണമെന്ന തീരുമാനം പിൻവലിച്ചു. തദ്ദേശ സ്ഥാപനങ്ങളോട് അഡീ. ചീഫ് സെക്രട്ടറി പണം ആവശ്യപ്പെട്ടുള്ള ഉത്തരവ് തന്നെ നിയമവിരുദ്ധമാണ്. പല തദ്ദേശ സ്ഥാപനങ്ങളും ശമ്പളം കൊടുക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്.

വ്യാപകമായി യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ കരുതൽ തടങ്കലിൽ വയ്ക്കുകയാണ്. മുഖ്യമന്ത്രി ഒരു ജില്ലയിൽ പോകുമ്പോൾ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ കരുതൽ തടങ്കലിൽ വയ്ക്കുന്നത് എന്തിനാണ്? ഇന്ത്യയിലെ മറ്റ് ഏതെങ്കിലും മുഖ്യമന്ത്രിമാർ ഇങ്ങനെ ചെയ്യുന്നുണ്ടോ? കുറേക്കാലമായി ഇത് തുടങ്ങിയിട്ട്. നേരത്തെ കറുപ്പിനോടായിരുന്നു ദേഷ്യം. ഇപ്പോൾ വെളുപ്പിനോടായി. അടുത്ത മാസം ഏത് നിറത്തോടാണെന്ന് മുൻകൂട്ടി പറയണം.

രാഹുൽ മാങ്കൂട്ടത്തെ സാക്ഷിയായാണ് പൊലീസ് വിളിച്ച് വരുത്തിയിരിക്കുന്നത്. നോട്ടീസ് നൽകിയ സാഹചര്യത്തിലാണ് രാഹുൽ ഹാജരായത്. ഞങ്ങൾക്കാർക്കും നെഞ്ചുവേദന വരികയോ ആംബുലൻസ് വിളിക്കുകയോ ചെയ്യില്ല. എന്റേ പേരിലുള്ള വിജിലൻസ് അന്വേഷണം മുഖ്യമന്ത്രി അമേരിക്കയിൽ പോയപ്പോൾ പ്രഖ്യാപിച്ചതാണ്. ഇതുവരെ ചോദ്യം ചെയ്യലിന് വിളിച്ചിട്ടില്ല. അങ്ങോട്ട് വിളിക്കുന്നത് അനൗചിത്യമായതു കൊണ്ടാണ് വിളിച്ച് ചോദിക്കാത്തത്.

കോൺഗ്രസിൽ ആർക്കെങ്കിലും എതിരെ പാർട്ടി നടപടി എടുത്താൽ മുഖ്യമന്ത്രി എന്തിനാണ് ഇടപെടുന്നത്? എന്ത് ചെയ്യണമെന്ന് എ.കെ.ജി സെന്ററിൽ പോയി ചോദിക്കാം. ഒരു മര്യാദ വേണ്ടേ. ആദ്യം ശൈലജ ടീച്ചറുമായുള്ള പ്രശ്നം തീർക്കട്ടെ. ഇ.പി ജയരാജനും ജി സുധാകരനും തോമസ് ഐസക്കുമൊക്കെ വ്യത്യസ്തമായി സംസാരിക്കുന്നുണ്ട്. അതൊക്കെ സെറ്റിൽ ചെയ്യട്ടേ. എന്റെ ഭാഷ ശരിയാക്കാനുള്ള ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ അസഹിഷ്ണുതയാണ് ആദ്യം മാറ്റേണ്ടത്.- പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.