തിരുവനന്തപുരം: സോളർകേസിലെ ഗൂഢാലോചനയെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സിബിഐ അന്വേഷണത്തിനു തയാറായില്ലെങ്കിൽ യുഡിഎഫ് നിയമനടപടികൾ സ്വീകരിക്കും. മുഖ്യമന്ത്രിയുടെ അന്വേഷണം വേണ്ടെന്നും പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

സോളർ കേസിലെ ഗൂഢാലോചനയെക്കുറിച്ച് എഴുതി തന്നാൽ അന്വേഷിക്കാമെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. യുഡിഎഫ് ഇക്കാര്യം ചർച്ച ചെയ്തു. ഒരു കാരണവശാലും സംസ്ഥാന സർക്കാരിനോട് അന്വേഷണത്തിന് ആവശ്യപ്പെടരുത് എന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചത്. ഗൂഢാലോചനയിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയെന്നാണ് പ്രതിപക്ഷം നിയമസഭയിൽ മുഖത്തുനോക്കി പറഞ്ഞത്. ആ ഒന്നാം പ്രതിയുടെ കയ്യിൽ അന്വേഷണം നടത്തണമെന്ന് എഴുതി കൊടുക്കാനാകില്ല.

സിബിഐ അന്വേഷണം നടന്നില്ലെങ്കിൽ നിയമപരമായ നടപടികളുമായി മുന്നോട്ടുപോകും. കൊട്ടാരക്കര കോടതിയിൽ സോളറുമായി ബന്ധപ്പെട്ട കേസ് നടക്കുന്നുണ്ട്. ഉമ്മൻ ചാണ്ടി നേരത്തെ മൊഴി കൊടുത്ത കേസാണത്. സിബിഐ കണ്ടെത്തിയ പുതിയ തെളിവുകൾ കോടതിയെ സഹായിക്കും. ആ കോടതിയിലെ കേസ് തന്നെ ശക്തിപ്പെടുത്തണോ അതോ മറ്റേതെങ്കിലും കോടതിയെ സമീപിക്കണോ എന്ന് നിയമവിദഗ്ധരുമായി ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അന്വേഷണം വേണമെന്ന് തന്നെയാണ് കെപിസിസിയും യു.ഡി.എഫും തീരുമാനിച്ചിരിക്കുന്നത്. പക്ഷെ മുഖ്യമന്ത്രിയുടെ അന്വേഷണം വേണ്ട. സിബിഐ റിപ്പോർട്ട് കിട്ടിയില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. ജൂൺ 19-ന് സർക്കാർ പ്ലീഡർ റിപ്പോർട്ടിന്റെ കോപ്പി ഒപ്പിട്ട് വാങ്ങിയിട്ടുണ്ട്. എന്നിട്ടും കണ്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണ്.

സിബിഐ കണ്ടെത്തിയ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കേണ്ടത് സിബിഐ തന്നെയാണ്. അവർ അന്വേഷിക്കാൻ തയാറായില്ലെങ്കിൽ നിയമപരമായ മാർഗങ്ങൾ തേടും. ഗൂഢാലോചനയ്ക്ക് പിന്നിൽ ആരൊക്കെയാണ് ഉൾപ്പെട്ടിരിക്കുന്നതെന്ന കണ്ടെത്തിൽ സിബിഐ റിപ്പോർട്ടിലുണ്ട്. അതേക്കുറിച്ച് സംസ്ഥാന പൊലീസ് അന്വേഷിക്കേണ്ട. മുഖ്യമന്ത്രി ഗൂഢാലോചനയിൽ ഒന്നാം പ്രതിയായിരിക്കെ പൊലീസ് എങ്ങനെ അന്വേഷിക്കും? അധികാരമേറ്റ് മൂന്നാം ദിവസം പരാതിക്കാരിയുമായി മുഖ്യമന്ത്രി സംസാരിച്ചെന്നും ദല്ലാൾ നന്ദകുമാറായിരുന്നു ഇടനിലക്കാരനെന്നുമാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. പിന്നീട് പരാതി എഴുതി വാങ്ങി അന്വേഷണം നടത്തി.

നിയമോപദേശം വന്നതോടെ അത് നിർത്തിവച്ചു. ശിവരാജൻ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്നപ്പോൾ അതിനൊപ്പം കൂട്ടിച്ചേർത്ത പരാതിക്കാരിയുടെ കത്തിന് മേൽ അന്വേഷണം നടത്തി. ഉമ്മൻ ചാണ്ടി കോടതിയെ സമീപിച്ചതോടെ കത്ത് റിപ്പോർട്ടിന്റെ ഭാഗമല്ലാതായി. എന്നിട്ടും അന്വേഷണം തുടർന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പരാതിക്കാരിയെ വിളിച്ച് വരുത്തി സിബിഐ അന്വേഷണത്തിന് ശിപാർശ ചെയ്തു. ഇതിനിടിയിൽ കത്തിൽ നടത്തിയ മാനിപുലേഷനെ കുറിച്ചാണ് സിബിഐ റിപ്പോർട്ടിൽ പറയുന്നത്. പണം നൽകിയാണ് ഓരോരുത്തരുടെയും പേരുകൾ എഴുതിച്ചേർത്തുകൊണ്ടിരുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. - സതീശൻ പറഞ്ഞു.

ഏതെങ്കിലും ഒരു യു.ഡി.എഫ് നേതാക്കളെ കുറിച്ച് സിബിഐ റിപ്പോർട്ടിൽ ഒരു പരാമർശം പോലുമില്ല. അതുകൊണ്ടു തന്നെ അത്തരം ഒരു റിപ്പോർട്ടിൽ അന്വേഷണം നടക്കുന്നതിനെ ഭയക്കേണ്ട കാര്യവുമില്ല. കോടതി അംഗീകരിച്ച സിബിഐയുടെ റിപ്പോർട്ടിലാണ് ക്രിമിനൽ ഗൂഢാലോചനയെ കുറിച്ച് പറയുന്നത്. ഇതേ സർക്കാർ തന്നെയാണ് സിബിഐ അന്വേഷണത്തിന് ശിപാർശ ചെയ്തത്. അതേ റിപ്പോർട്ടിലാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ ഗൂഢാലോചന നടത്തിയെന്ന് പറയുന്നതും.

ദല്ലാൾ നന്ദകുമാറിനെ മുഖ്യമന്ത്രി കണ്ടെന്ന് സിബിഐ റിപ്പോർട്ടിലാണ് പറയുന്നത്. ഇത് തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ സിബിഐ റിപ്പോർട്ടിൽ പറയുന്നത്. സിബിഐ റിപ്പോർട്ടിന് എതിരായാണ് നന്ദകുമാറിനെ കണ്ടിട്ടില്ലെന്നും സതീശനും വിജയനും തമ്മിൽ വ്യത്യാസമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞത്.

യു.ഡി.എഫിലെ രണ്ട് ആഭ്യന്തരമന്ത്രിമാർക്ക് പങ്കുണ്ടന്ന് ദല്ലാൾ നന്ദകുമാർ പറയുന്നത് എങ്ങനെ മുഖവിലയ്ക്കെടുക്കും? ദല്ലാൾ നന്ദകുമാറിനെ സിബിഐ ചോദ്യം ചെയ്തിട്ടുണ്ട്. അന്വേഷണ ഏജൻസിക്ക് മുന്നിൽ നന്ദകുമാർ ഇക്കാര്യം പറഞ്ഞിട്ടില്ല. ദല്ലാൾ ഇപ്പോഴും ഇവരുടെ ആളാണ്. സിബിഐക്ക് കൊടുക്കാത്ത മൊഴി പത്രസമ്മേളനത്തിൽ പറഞ്ഞാൽ ആര് മുഖവിലയ്ക്കെടുക്കും? മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ഇടപെട്ടിട്ടുണ്ടെന്നാണ് സിബിഐ പറയുന്നത്. അതിൽ അച്യുതാനന്ദനൊന്നുമില്ല. ഇന്നലെ പിണറായി വിജയനെ രക്ഷിക്കാനാണ് അച്യുതാനന്ദന്റെ പേര് കയറ്റിയത്. അച്യുതാനന്ദന്റെയോ കോൺഗ്രസ് നേതാക്കളുടെയോ പേരൊന്നും സിബിഐ റിപ്പോർട്ടിലില്ല. വെറുതെ പുകമറയുണ്ടാക്കാൻ ശ്രമിക്കുകയാണ്.

സോളർ തട്ടിപ്പിനെ കുറിച്ചുള്ള അന്വേഷണവും ലൈംഗിക ആരോപണങ്ങളെ കുറിച്ചുള്ള ആരോപണങ്ങളും ഒന്നാക്കാനാണ് സർക്കാർ നിയമസഭയിലും ശ്രമിച്ചത്. അതിന്റെ ഭാഗമായാണ് മല്ലേലിൽ ശ്രീധരൻ നായർ കെപിസിസി.സി അംഗമല്ലേയെന്ന് ചോദിച്ചത്. മല്ലേലിൽ ശ്രീധരൻ നായരെ കമ്പനി പറ്റിച്ചെന്ന് കാട്ടിയാണ് കേസ് നൽകിയത്. 33 കേസുകളിലാണ് പ്രതികളെ ശിക്ഷിച്ചത്. 2016-ൽ പിണറായി വിജയൻ അധികാരത്തിൽ വന്നതിന് ശേഷം ഇടനിലക്കാരെ ഉപയോഗിച്ച് ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നതാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. ഇ.പി ജയരാജൻ പത്ത് കോടി വാഗ്ദാനം ചെയ്തെന്ന് പരാതിക്കാരി തന്നെ പറഞ്ഞിട്ടുണ്ട്.

എം.വി ഗോവിന്ദന്റെ പരിപാടിയിൽ പങ്കെടുക്കാതെ ഇ.പി ജയരാജൻ ദല്ലാൾ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന പരിപാടിക്കാണ് പോയത്. ജയരാജന് ദല്ലാൾ നന്ദകുമാറുമായി എന്താണ് ബന്ധം? കേരളഹൗസിൽ ഞാൻ ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോൾ മുറിയിലേക്ക് വന്ന ദല്ലാൾ നന്ദകുമാറിനെ ഗെറ്റൗട്ട് അടിച്ചെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അങ്ങനെയുള്ള ആളിന്റെ വീട്ടിലേക്ക് ഇ.പി ജയരാജൻ പോയത് എന്തിനാണ്? ആ നന്ദകുമാറിനൊപ്പമാണ് മുഖ്യമന്ത്രിയുടെ സന്തതസഹചാരിയായ ഇ.പി ജയരാജൻ പോയത്. കേരള പൊലീസ് അന്വേഷിക്കേണ്ട. സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അത് പിന്നീട് എഴുതിക്കൊടുക്കേണ്ട ആവശ്യമില്ല.

ഗൂഢാലോചനക്കാർ നൽകിയ കുറിപ്പനുസരിച്ചാണ് ഓരോരുത്തരുടെയും പേരുകൾ കൂട്ടിച്ചേർത്തത്. യഥാർത്ഥ കത്തിൽ ഇതൊന്നുമില്ലായിരുന്നെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഉണ്ടായിരുന്ന ഒരാളുടെ പേര് മാറ്റാൻ വേണ്ടിയായിരിക്കും അദ്ദേഹത്തിന്റെ പി.എ ജയിലിൽ പോയി കത്ത് വാങ്ങിയത്. ഉമ്മൻ ചാണ്ടിയോട് വിരോധം ഉണ്ടായിരുന്നവരും ഇടതു മുന്നണിയിലേക്ക് പ്രവേശനം വേണ്ടവരും സ്വീകരിക്കാൻ നിന്നവരുമൊക്കെ ചേർന്ന് നന്ദകുമാറിനെ രംഗത്തിറക്കി 50 ലക്ഷം രൂപ നൽകി കത്ത് വാങ്ങി. പിന്നീട് ഓരോരുത്തരുടെ പേരുകൾ എഴുതിച്ചേർത്തു. എന്നിട്ട് അവർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു.

കേരളത്തിലെ മുഖ്യമന്ത്രിയും സിപിഎമ്മും പ്രതിരോധത്തിലാണ്. 75 വയസുള്ള കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയെ ലൈംഗിക അപവാദ കേസിൽ കുടുക്കാൻ ഇടനിലക്കാരെ വച്ച് ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. ഇ.പി ജയരാജൻ, സജി ചെറിയാൻ ഉൾപ്പെടെ എത്ര നേതാക്കളുടെ പേര് വന്നു. പക്ഷെ സിബിഐ റിപ്പോർട്ടിൽ സിപിഎം നേതാക്കളെന്നു മാത്രമെയുള്ളൂ. ഇനിയും എത്ര പേരുകൾ പുറത്ത് വരാനുണ്ട്.- സതീശൻ വ്യക്തമാക്കി.