തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് തന്നെയെന്ന് ആവർത്തിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും യുഡിഎഫ് സർക്കാരിന്റെയും ഇച്ഛാശക്തിയുടെ പ്രതീകമായി വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിൽ രേഖപ്പെടുത്തുമെന്ന് സതീശൻ പറഞ്ഞു.

ഇടത് സർക്കാരിന് ഉമ്മൻ ചാണ്ടിയെയും അദ്ദേഹം നയിച്ച യുഡിഎഫ് സർക്കാരിനേയും മറക്കാം. പക്ഷേ കേരളം മറക്കില്ലെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

പ്രതിപക്ഷ നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് ആദ്യ കപ്പൽ അടുത്തു. ഞായറാഴ്ച വൈകിട്ട് കപ്പലിനെ സംസ്ഥാനം ഔദ്യോഗികമായി സ്വീകരിക്കും. സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതി യാഥാർഥ്യമാകുന്നതിൽ നിറഞ്ഞ സന്തോഷം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും #UDF സർക്കാരിന്റെയും ഇച്ഛാശക്തിയുടെ പ്രതീകമായി സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിൽ വിഴിഞ്ഞം തുറമുഖം രേഖപ്പെടുത്തും.

5000 കോടിയുടെ വിഴിഞ്ഞം പദ്ധതിയിൽ 6000 കോടിയുടെ റിയൽ എസ്റ്റേറ്റ് കച്ചവടവും അഴിമതിയും ആരോപിച്ചയാളാണ് അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ. 'കടൽക്കൊള്ള' എന്ന് വിശേഷിപ്പിച്ചത് ദേശാഭിമാനി. അഴിമതി അന്വേഷിക്കാൻ കമ്മീഷനെ നിയോഗിച്ചത് ഒന്നാം പിണറായി സർക്കാർ. ഒടുവിൽ എല്ലാം പുകയായി. പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ രൂപം നൽകിയ പാക്കേജും പിണറായി സർക്കാർ അട്ടിമറിച്ചു.

ഇടത് സർക്കാരിന് ഉമ്മൻ ചാണ്ടിയെയും അദ്ദേഹം നയിച്ച UDF സർക്കാരിനേയും മറക്കാം. പക്ഷേ കേരളം മറക്കില്ല. സിപിഎമ്മിന്റെ എല്ലാ കുതന്ത്രങ്ങളേയും മറികടന്ന് നെടുമ്പാശേരി വിമാനത്താവളവും പരിയാരം സഹകരണ മെഡിക്കൽ കോളജും യാഥാർഥ്യമാക്കിയ ലീഡർ കെ. കരുണാകരന്റെ നിശ്ചയദാർഢ്യത്തിന്റെ തനി പകർപ്പാണ് വിഴിഞ്ഞം യാഥാർഥ്യമാക്കിയ ഉമ്മൻ ചാണ്ടി. ഉള്ളത് പറയുമ്പോൾ തുള്ളൽ വന്നിട്ട് കാര്യമില്ല. നിങ്ങൾ എത്ര തുള്ളിയാലും ആ ക്രഡിറ്റ് ഉമ്മൻ ചാണ്ടിക്കുള്ളതാണ്.