തൊടുപുഴ: മുസ്‌ലിം ലീഗിന് പിന്നാലെ നടന്ന് സിപിഎം നാണംകെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ലീഗിന്റെ തീരുമാനം പുറത്ത് വന്നതോടെ യു.ഡി.എഫിന്റെ കരുത്തും ഘടകകക്ഷികൾ തമ്മിലുള്ള പരസ്പര ബന്ധവും എത്രത്തോളമുണ്ടെന്ന് ബോധ്യമായെന്നും അദ്ദേഹം പറഞ്ഞു. ഇല്ലെന്ന് പല പ്രാവശ്യം പറഞ്ഞിട്ടും വരൂ വരൂവെന്ന് പറഞ്ഞ് സിപിഎം എന്തിനാണ് ലീഗിന് പിന്നാലെ നടക്കുന്നതെന്ന് സതീശൻ ചോദിച്ചു.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫിന് ആത്മവിശ്വാസം നഷ്ടമായതും ജനങ്ങൾ എതിരാണെന്ന് ബോധ്യമായതും ജനക്കൂട്ടത്തിൽ വിചാരണ ചെയ്യപ്പെടുമെന്ന് മനസിലായതും കൊണ്ടാണ് യു.ഡി.എഫിനെ ദുർബലപ്പെടുത്താൻ ലീഗിന് പിന്നാലെ നടക്കുന്നത്. ഏക സിവിലിൽ കോഡ് സെമിനാറിലേക്കും സിപിഎം ലീഗിനെ ക്ഷണിച്ചിരുന്നു. പരിപാടി നല്ലതാണെന്നും കോൺഗ്രസിനെ വിളിക്കാത്ത പരിപാടിക്ക് പങ്കെടുക്കില്ലെന്നും ലീഗ് കൃത്യമായ മറുപടി നൽകിയിരുന്നു. വീണ്ടും കോൺഗ്രസിനെ വിളിക്കാത്ത പരിപാടിക്ക് ലീഗിനെ വിളിക്കാൻ പോയി സിപിഎം നാണംകെട്ടു.

കോൺഗ്രസും ലീഗും തമ്മിലുള്ള ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇപ്പോൾ കോൺഗ്രസ്- ലീഗ് ബന്ധത്തിൽ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ പോലും ഇല്ല. എല്ലാ പൊതുതീരുമാനങ്ങളും കൂടിയാലോചനകളിലൂടെയാണ് എടുക്കുന്നത്. ഒരു പാർട്ടിയെന്ന നിലയിൽ ചില കാര്യങ്ങളിൽ ലീഗിന് അവരുടേതായ അഭിപ്രായങ്ങളുണ്ടാകും. പക്ഷെ കോൺഗ്രസിനോ യു.ഡി.എഫിനോ ഹാനികരമാകുന്ന ഒരു തീരുമാനങ്ങളും ലീഗ് സ്വീകരിക്കാറില്ല. ലീഗിനെ വേദനിപ്പിക്കുന്ന തീരുമാനം കോൺഗ്രസും എടുക്കാറില്ല.

കോൺഗ്രസും ലീഗും തമ്മിലുള്ള ബന്ധവും യു.ഡി.എഫിന്റെ പ്രസക്തിയും ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നാണ് ലീഗിന്റെ ഇപ്പോഴത്തെ തീരുമാനം. എൽ.ഡി.എഫ് ദുർബലമാണെന്ന് പുരപ്പുറത്ത് കയറി നിന്ന് വിളിച്ചു പറയുകയാണ് സിപിഎം. ആത്മവിശ്വാസം നഷ്ടപ്പെട്ട സിപിഎം തുടർച്ചായി നടത്തിയ രണ്ട് വൃഥാശ്രമങ്ങളിലും പരിഹാസ്യരായി. എന്തുകൊണ്ട് പങ്കെടുക്കുന്നില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി വളരെ ഭംഗിയായി പറഞ്ഞു. ഇതോടെ എല്ലാം അവസാനിച്ചു. ഇനി അതിന് പിന്നാലെ ആരും നടക്കേണ്ട.

ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തെ ഇടുങ്ങിയ രാഷ്ട്രീയത്തിലേക്ക് സിപിഎം കൊണ്ടു പോയി. ഫലസ്തീന് ആര് ഐക്യദാർഢ്യം പ്രഖ്യാപിച്ചാലും കോൺഗ്രസ് അതിനെ സ്വാഗതം ചെയ്യും. പക്ഷെ സിപിഎം വിലകുറഞ്ഞ തരികിട രാഷ്ട്രീയം കൊണ്ടുവന്ന് ആ പരിപാടിയുടെ പരിപാടിയുടെ ശോഭകെടുത്തിയെന്നും സതീശൻ പറഞ്ഞു.