- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പൊലീസിനെ അഭിനന്ദിക്കുന്ന മുഖ്യമന്ത്രി മലയാളികളുടെ യുക്തി ബോധത്തെ ചോദ്യം ചെയ്യുന്നു; പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ വധിക്കാൻ ആഹ്വാനം നൽകിയ പിണറായി മുഖ്യമന്ത്രി കസേരയിൽ ഇരുന്ന് ആ പണി ചെയ്യരുത്; രൂക്ഷ വിമർശനവുമായി സതീശൻ
മലപ്പുറം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ മുഖ്യമന്ത്രി പൊലീസിനെ അഭിനന്ദിക്കുന്നത് മലയാളികളുടെ യുക്തി ബോധത്തെ ചോദ്യം ചെയ്യലാണെന്ന് സതീശൻ പറഞ്ഞു. പൊലീസ് എല്ലായിടവും അടച്ചിട്ടും പൊലീസിന്റേത് ഉൾപ്പെടെ ഓഫീസുകളുള്ള ആശ്രാമം മാതാനത്താണ് കുട്ടിയെ ഉപേക്ഷിച്ചത്. അവർ വന്ന വാഹനം ഏതാണെന്നും പ്രതികൾ ആരാണെന്നും അറിയില്ല. പിന്നെ എന്ത് കാര്യത്തിനാണ് പൊലീസിനെ അഭിനന്ദിക്കുന്നത്? ട്രെയിൻ തീവയ്പ് കേസിലെ പ്രതി അതേ ട്രെയിനിൽ തന്നെ യാത്ര ചെയ്ത് കണ്ണൂരിൽ ഇറങ്ങി. വെളുപ്പിനെയുള്ള ട്രെയിനിന് അയാൾ ബോംബെയ്ക്ക് പോയി. എന്നിട്ടും പൊലീസ് എന്തെങ്കിലും ചെയ്‌തോ? കോഴിക്കോടോ കണ്ണൂരിലോ പരിശോധന നടത്തിയിരുന്നെങ്കിൽ പ്രതിയെ പിടിക്കാമായിരുന്നു.
അവസാനം കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ ബോംബെ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കേരളത്തിലേക്ക് എത്തിക്കുന്നതിനിടയിൽ വാഹനം കേടായി. അതിന്റെ ഫോട്ടോയെടുത്ത മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്തു. അതിന്റെ പേരിൽ ഒരു ഐ.ജിയെ സസ്‌പെൻഡ് ചെയ്തു. കളമശേരി സ്‌ഫോടന കേസിലെ പ്രതി സ്റ്റേഷനിൽ നേരിട്ട് ഹാജരായി. മലബാറിലെ പൊലീസുകാരെല്ലാം ജനകേരള സദസെന്ന അശ്ലീല നാടകത്തിന് പിന്നാലെയാണ്. ശബരിമലയിൽ പോലും പൊലീസില്ല. മുഖ്യമന്ത്രി അല്ലാതെ ആരെങ്കിലും പൊലീസിനെ അഭിനന്ദിക്കുമോ? ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാകാതെ പൊലീസുകാർ തന്നെ നാണംകെട്ടു നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരാളും മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിയിട്ടില്ല. മുഖ്യമന്ത്രിക്ക് എസ്‌കോർട്ട് വാഹനങ്ങൾ ഇടതു വശത്തേക്ക് തിരിച്ച് പ്രതിഷേധക്കാരെ കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മുഖ്യമന്ത്രി ഇതൊന്നും കാണുന്നില്ലേ? ഇതൊന്നും ആരും കാണിക്കുന്നില്ലേ? വധശ്രമമാണ് നടന്നത്. മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോയതിന് ശേഷവും വധശ്രമമാണ് നടന്നത്. ചെടിച്ചട്ടിയും ഹെൽമെറ്റും ഉപയോഗിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് പൊലീസ് എഫ്.ഐ.ആർ. എന്നിട്ടാണ് മുഖ്യമന്ത്രി ജീവൻരക്ഷാ പ്രവർത്തനമാണെന്നും ഇത് തുടരണമെന്നും ആഹ്വാനം ചെയ്തത്. അതുകൊണ്ടു തന്നെ കോഴിക്കോട് ജില്ലയിലും ഇത് ആവർത്തിച്ചത്.
എല്ലാ ദിവസവും മുഖ്യമന്ത്രി കടന്നു പോകുന്ന ജില്ലകളിലെ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കുകയാണ്. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കരുതൽ തടങ്കൽ? ഇതിനെതിരെ കോടതിയിലേക്ക് പോകുകയാണ്. ഗുരുതരമായ പ്രശ്‌നങ്ങളിൽ മാത്രമെ കരുതൽ തടങ്കൽ പാടുള്ളൂവെന്ന് സുപ്രീംകോടതി വിധിയുണ്ട്. മുഖ്യമന്ത്രി ഒരു ജില്ലയിൽ ഇറങ്ങിയാൽ യു.ഡി.എഫ് പ്രവർത്തകർക്ക് ജീവിക്കാനാകാത്ത സ്ഥിതിയാണ്. മുഖ്യമന്ത്രി പോയതിന് ശേഷമെ പ്രവർത്തകരെ കരുതൽ തടങ്കലിൽ നിന്നും വിടൂ. നിയമവിരുദ്ധമായി തടങ്കലിൽ വയ്ക്കാൻ പൊലീസിന് എന്ത് അധികാരമാണുള്ളത്.
മുഖ്യമന്ത്രിയുടെ ആഹ്വാനം കേട്ടിട്ടല്ലേ, അമേരിക്കയിലെ മിനെപോളിസിൽ നടന്നതു പോലെ ഒരാളെ വധിക്കാൻ ശ്രമിച്ചത്. കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ നാവ് പുറത്തേക്ക് വന്നു. ജോർജ് ഫ്‌ളോയിഡിനുണ്ടായ അതേ അനുഭവമാണ് ഇവിടെയും ഉണ്ടായത്. ഇതൊക്കെ മുഖ്യമന്ത്രിയുടെ കലാപ ആഹ്വാനത്തിന്റെ ഭാഗമായി ഉണ്ടായതാണ്. പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ പിണറായി വധിക്കാൻ ആഹ്വാനം നൽകിയിട്ടുണ്ട്. പക്ഷെ മുഖ്യമന്ത്രി കസേരയിൽ ഇരുന്ന് ഈ പണി ചെയ്യരുത്. അങ്ങനെ ചെയ്താൽ ശക്തമായി പ്രതിഷേധിക്കും. പ്രതിഷേധങ്ങളെ ആർക്കും അടിച്ചമർത്താനാകില്ല. അടിച്ചമർത്തിയാൽ ശക്തി കൂടും.
കണ്ണൂരിൽ ഒരു പ്രകോപനവുമില്ലാതെ പ്രവർത്തകരെ കരുതൽ തടങ്കലിൽ എടുത്തതിനെതിരെയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. വടകരയിൽ കരുതൽ തടങ്കലിൽ എടുത്തവരെ ജാമ്യത്തിൽ എടുക്കാൻ പോയ യു.ഡി.എപ് ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണനെ ഡിവൈഎഫ്ഐ ആക്രമിച്ചത് എന്തിനാണ്? ജാമ്യത്തിന് ഇറക്കാൻ വരുന്നവരെ പോലും ആക്രമിക്കുന്ന ഗുണ്ടകളുടെ നാടായി കേരളം മാറുകയാണ്. മുഖ്യമന്ത്രിയാണ് ഗുണ്ടകളെ പ്രോത്സാഹിപ്പിക്കുന്നത്.
പി.എം.ജി.എസ്.വൈ പദ്ധതി അനുസരിച്ചുള്ള റോഡുകൾ ഉദ്ഘാടനം ചെയ്യുന്നത് സർക്കാർ അറിഞ്ഞില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പി.എം.ജി.എസ്.വൈ പദ്ധതികൾ എംപിയാണ് ഉദ്ഘാടനം ചെയ്യേണ്ടത്. ബ്ലോക്ക് പഞ്ചായത്ത് ഔദ്യോഗികമായി എംഎൽഎയെ അറിയിച്ചതുമാണ്. രാഹുൽ ഗന്ധിയുടെ നിയോജക മണ്ഡലത്തിലെ റോഡ് സിപിഎം എംഎൽഎ ഉദ്ഘാടനം ചെയ്തത് ഗുരുതരമായ തെറ്റാണ്. അതിനെ മുഖ്യമന്ത്രി പ്രോത്സാഹിപ്പിച്ചത് വിലകുറഞ്ഞ രീതിയിലാണ്. ഇത്തരം വൃത്തികേടുകളെ അവഗണിക്കുകയാണ്. പി.വി അൻവറിന് ബ്ലോക്ക് പ്രസിഡന്റ് മറുപടി നൽകും. ഞാൻ മുഖ്യമന്ത്രിക്കാണ് മറുപടി നൽകിയത്. നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണർ വച്ചു താമസിപ്പിക്കുന്നത് ശരിയല്ല. പ്രതിപക്ഷം എതിർത്ത ബില്ലുകളും ഇക്കൂട്ടത്തിലുണ്ട്. പക്ഷെ സമയബന്ധിതമായി ഗവർണർ തീരുമാനംഎടുക്കണം.- സതീശൻ പറഞ്ഞു.




