തൃശൂർ: കണ്ണൂർ സർവകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാരിന് ശക്തമായ താക്കീത് ആണ് കോടതി വിധി. പ്രതിപക്ഷ ആരോപണങ്ങളെ ഇത് ശരിവെക്കുന്നു. ഗവർണറും സർക്കാരും ചേർന്ന് ആളുകളെ കബളിപ്പിക്കുകയായിരുന്നെന്നും വിഡി സതീശൻ പറഞ്ഞു.

'വൈസ് ചാൻസലറുടെ നിയമനം യഥാർഥത്തിൽ യുജിസി ചട്ടങ്ങൾ ലംഘിച്ചായിരുന്നു. നിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി ഗവർണർക്ക് കത്തെഴുതാൻ പാടില്ല. കൂടാതെ നിയമലംഘനം നടത്തി പ്രായപരിധി കഴിഞ്ഞയാളെ പുനർ നിയമനം നടത്തി. അത് സുപ്രീം കോടതി റദ്ദാക്കിയിരിക്കുകയാണ്. അനാവശ്യമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായെന്നും വിധി പകർപ്പിൽ പറയുന്നു. ഇന്ന് തന്നെ ഉന്നതവിദ്യാഭ്യാസമന്ത്രി രാജിവച്ച് പുറത്തുപോകണം'- വിഡി സതീശൻ പറഞ്ഞു.

കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമിച്ച സർക്കാർ നടപടി സുപ്രീംകോടതി റദ്ദാക്കി. ഗവർണർ സർക്കാർ സമ്മർദ്ദത്തിന് വഴങ്ങിയാണ് നിയമനം നടത്തിയതെന്നും അത്തരം നിയമനം അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി. നാലു വിഷയങ്ങളാണ് കേസിൽ പരിഗണിച്ചതെന്ന് ബെഞ്ചിൽ അംഗമായ ജസ്റ്റിസ് ജെബി പർദിവാല പറഞ്ഞു. ഒരു വിസിയെ പുനർ നിയമിക്കുന്നതിൽ തെറ്റില്ല. നിലവിൽ നിയമിച്ച ഒരാളെ വീണ്ടും നിയമിക്കുമ്പോൾ 60 വയസ് എന്ന പ്രായപരിധി ഘടകമല്ലെന്നും കോടതി വ്യക്തമാക്കി.

ഡോ. ഗോപിനാഥ് രവീന്ദ്രന് വിസിയായി പുനർ നിയമിക്കാൻ യോഗ്യതയുണ്ടോ എന്നത് കോടതി പരിശോധിച്ചില്ല. അത് സെലക്ഷൻ കമ്മിറ്റിയാണ് പരിശോധിക്കേണ്ടത്. അതേസമയം നിയമന രീതി ചട്ടവിരുദ്ധമാണ്. ഗവർണർ ചാൻസലർ എന്ന നിലയിൽ സമ്മർദ്ദമില്ലാതെ സ്വതന്ത്രമായാണ് നിയമനം നടത്തേണ്ടത്. വിസി പുനർ നിയമനം ശരിവെച്ച കേരള ഹൈക്കോടതി വിധിയെയും സുപ്രീം കോടതി വിമർശിച്ചു.

കേരള ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഡോക്ടർ പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.