മലപ്പുറം: മുസ്സിംലീഗീനെ നോട്ടമിട്ട് സിപിഎം കരുനീക്കം ശക്തമാക്കിയതോടെ മുന്നണി ബന്ധം ദൃഢമാക്കാൻ കോൺഗ്രസ് രംഗത്ത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ പാണക്കെട്ടെത്തി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. സിപിഎം സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ലീഗിനെ ക്ഷണിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസ് -ലീഗ് നേതാക്കൾ തമ്മിൽ ഉടലെടുത്ത വാക്കുതർക്കത്തിന്റെ പശ്ചാത്തലത്തിലാണ് സൗഹൃദ സന്ദർശനം.

സാദിഖലി തങ്ങളുടെ പാണക്കാട്ടെ വീട്ടിലായിരുന്നു യോഗം. മലപ്പുറം കോൺഗ്രസിലെ തർക്കവും ഫലസ്തീൻ വിവാദവും ചർച്ചയായെന്നാണ് സൂചന. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഇന്ന് വൈകീട്ട് നാലു മണിക്ക് പാണക്കാടെത്തി സാദിഖലി തങ്ങളെ കാണും. സുധാകരന്റെ പക്ഷത്തു നിന്നും ചില കടുപ്പമുള്ള വാക്കുകൾ ഉണ്ടായിരുന്നു. ഇതെല്ലാം പരിഹരിക്കുകയാണ് ലക്ഷ്യം.

അതേസമയം മുസ്ലീലീഗുമായുള്ളയത് സഹോദര ബന്ധമാണെന്നും തമ്മിൽ ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്നും സതീശൻ വ്യക്തമാക്കി. പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം തുടങ്ങിയവരും മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി എസ്. ജോയിയും യോഗത്തിൽ പങ്കെടുത്തു.

നിരവധി പേർ മരിച്ചു വീഴുന്ന ഫലസ്തീൻ എന്ന ഗുരുതര വിഷയത്തെ ഇടുങ്ങിയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് സതീശൻ ആരോപിച്ചു. റാലി നടത്താൻ തീരുമാനിച്ച സിപിഎം ഫലസ്തീനെ കുറിച്ചല്ല ചർച്ച ചെയ്യുന്നത്. അതിന്റെ മറവിൽ മുസ്‌ലിം ലീഗ്, സമസ്ത, യു.ഡി.എഫ് എന്നിവയാണ് ചർച്ചാ വിഷയമാക്കുന്നത്. ഫലസ്തീന് ആര് ഐക്യദാർഢ്യം പ്രഖ്യാപിച്ചാലും കോൺഗ്രസ് അതിനെ സ്വാഗതം ചെയ്യും. പക്ഷേ, സിപിഎം വിഷയത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ദുരുപയോഗം ചെയ്യുകയാണ്. സിപിഎമ്മിന് ഫലസ്തീനിനോടുള്ള ആത്മാർഥ ഐക്യദാർഢ്യമാണ് ഉള്ളതെങ്കിൽ എന്തിന് ലീഗിനെ മാത്രമായി ക്ഷണിക്കണം കോൺഗ്രസിനെയും യു.ഡി.എഫിലെ മുഴുവൻ കക്ഷികളെയും ക്ഷണിച്ചുകൂടായിരുന്നോ -സതീശൻ ചോദിച്ചു.

കോൺഗ്രസും ലീഗും തമ്മിലുള്ള ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇപ്പോൾ കോൺഗ്രസ്- ലീഗ് ബന്ധത്തിൽ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ പോലും ഇല്ല. എല്ലാ പൊതുതീരുമാനങ്ങളും കൂടിയാലോചനകളിലൂടെയാണ് എടുക്കുന്നത്. ഒരു പാർട്ടിയെന്ന നിലയിൽ ചില കാര്യങ്ങളിൽ ലീഗിന് അവരുടേതായ അഭിപ്രായങ്ങളുണ്ടാകും. പക്ഷെ കോൺഗ്രസിനോ യു.ഡി.എഫിനോ ഹാനികരമാകുന്ന ഒരു തീരുമാനങ്ങളും ലീഗ് സ്വീകരിക്കാറില്ല. ലീഗിനെ വേദനിപ്പിക്കുന്ന തീരുമാനം കോൺഗ്രസും എടുക്കാറില്ല -സതീശൻ വ്യക്തമാക്കി.

ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിലേക്ക് സിപിഎം മുസ്ലിം ലീഗിനെ ക്ഷണിച്ചിരുന്നു. ഇതേച്ചൊല്ലി കോൺഗ്രസിൽ ആശയക്കുഴപ്പമുണ്ടായിരുന്നു. പരസ്യമായി ഇക്കാര്യം പറയുന്നില്ല. സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് പൂർണമായും ബഹിഷ്‌കരിക്കുന്നത് അടക്കം മുസ്ലിം ലീഗിന് കോൺഗ്രസിന്റെ നിലപാടല്ല ഉള്ളത്. എന്നാൽ മുന്നണിയുടെ കെട്ടുറപ്പ് ബാധിക്കാതിരിക്കാൻ പരസ്യമായ വാക്‌പോരിലേക്ക് നേതാക്കൾ ഇതുവരെ എത്തിയതുമില്ല.

നേരത്തെ പലപ്പോഴായി അഭിപ്രായ വ്യത്യാസം ഉണ്ടായെങ്കിലും ഇത്തരത്തിൽ ചർച്ച നടത്തിയിരുന്നില്ല. നേരത്തെ എകെ ആന്റണിയും ഉമ്മൻ ചാണ്ടിയും അടക്കമുള്ള നേതാക്കൾ മുസ്ലിം ലീഗ് നേതാക്കളെ സന്ദർശിച്ച് പല അഭിപ്രായ ഭിന്നതകളും സംസാരിച്ച് തീർക്കുന്ന പതിവുണ്ടായിരുന്നു. എന്നാൽ കെ സുധാകരനും വിഡി സതീശനും കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിൽ എത്തിയതിൽ പിന്നെ അത്തരത്തിൽ ഉപചാരങ്ങൾ ഉണ്ടായിരുന്നില്ല. ഇക്കാര്യത്തിൽ മുസ്ലിം ലീഗ് നേതാക്കൾക്കിടയിൽ അതൃപ്തിയുണ്ട്.

ഫലസ്തീൻ റാലിയിലേക്കുള്ള സിപിഎം ക്ഷണം ചർച്ച ചെയ്യാനുള്ള യോഗം ലീഗ് ഉപേക്ഷിച്ചിരുന്നു. എന്നാലും ലീഗിന് ഈ വിഷയത്തിൽ രണ്ട് മനസുണ്ടെന്ന് കോൺഗ്രസ് കരുതുന്നുണ്ട്. ഈ സാഹചര്യത്തിൽ വളരെയേറെ രാഷ്ട്രീയ പ്രാധാന്യമുള്ള കൂടിക്കാഴ്ചയ്ക്കാണ് പാണക്കാട് എത്തിയിരിക്കുന്നത്.