- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നെല്ലിന്റെ കണക്ക് കൊടുത്തിട്ടും കേന്ദ്രകുടിശിക കിട്ടാനുണ്ടെന്ന കൃഷിമന്ത്രിയുടെ വാദത്തിന് തെളിവുകൾ പുറത്തുവിടണം; ഏത് മേഖലയിൽ പ്രതിസന്ധി വന്നാലും കേന്ദ്രത്തെ പഴിക്കാമെന്ന മുഖ്യമന്ത്രിയുടെ ക്യാപ്സൂൾ കയ്യിലിരിക്കട്ടെ; ഒരുവശത്ത് പ്രതിസന്ധി പറയുന്നവരാണ് മറുവശത്ത് ഹെലികോപ്റ്ററിന് ലക്ഷങ്ങൾ പൊടിക്കുന്നതത്; കണക്കുകൾ നിരത്തി കേന്ദ്ര മന്ത്രി വി മുരളീധരൻ
കോട്ടയം: ഏതുമേഖലയിൽ പ്രതിസന്ധി വന്നാലും കേന്ദ്രത്തെ പഴിക്കാമെന്ന് കരുതേണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. നെൽക്കർഷകർക്ക് സംഭരണത്തുക നൽകാനാകാത്തത് കേന്ദ്രസഹായം ലഭ്യമാകാത്തതുകൊണ്ടെന്ന കൃഷിമന്ത്രി പി. പ്രസാദിന്റെ വാദത്തിനാണ് അദ്ദേഹം മറുപടി നൽകിയത്. നെല്ലിന്റെ കണക്ക് കൊടുത്തിട്ടും കുടിശ്ശിക കിട്ടാനുണ്ട് എന്ന വാദത്തിന് നിരക്കുന്ന തെളിവുകൾ പി. പ്രസാദ് പുറത്തുവിടണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു.
ഓണക്കിറ്റ് മുതൽ നെല്ലുവില വരെ എന്തിനും ഏതിനും കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാൻ നോക്കരുതെന്ന് മുരളീധരൻ കോട്ടയത്ത് പറഞ്ഞു. കേരളത്തിന് അർഹതപ്പെട്ട അണാപ്പൈസ പോലും കേന്ദ്രം പിടിച്ചുവെക്കാറില്ല. ചട്ടങ്ങൾ പാലിച്ച് സംസ്ഥാനത്തിന് അർഹതപ്പെട്ട തുക പൂർണമായും നൽകിയിട്ടുണ്ടെന്നും കണക്കുകൾ നിരത്തി അദ്ദേഹം വിശദീകരിച്ചു.
ആരോഗ്യമേഖലയ്ക്കുള്ള ഗ്രാന്റ് ഇനത്തിൽ 2021-22 സാമ്പത്തിക വർഷത്തിൽ 521.43 കോടി നൽകി. 2022-23 ൽ 421.81 കോടി നൽകി. അനുവദിച്ച തുക 50 ശതമാനത്തിന് മേൽ ചെലവഴിക്കണമെന്ന മാനദണ്ഡം പാലിക്കാത്തതുകൊണ്ടാണ് ഇനിയുള്ളത് നൽകാത്തത്. മില്യൺ പ്ലസ് സിറ്റീസ് ഗ്രാന്റ് ഇനത്തിൽ 2021-22-ൽ 256 കോടി നൽകി. 2022-23ൽ അനുവദിക്കപ്പെട്ട 265 കോടിയിൽ 213.4 കോടി നൽകി. ധനകാര്യ കമ്മിഷൻ അനുവദിച്ചതിനെക്കാൾ കൂടുതൽ കടമെടുപ്പ് ഈ കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷവും അനുവദിച്ചു.
വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കായുള്ള മൂലധനനിക്ഷേപം 2023-24-ൽ 1,925 കോടി അനുവദിച്ചു. കഴിഞ്ഞ വർഷം ലഭിച്ച തുക പൂർണമായി പ്രയോജനപ്പെടുത്താത്തതിനാൽ ഇത് നൽകിയിട്ടില്ല. 2021-22, 2022-23 വർഷത്തെ ധനക്കമ്മി ഗ്രാന്റുകൾ പൂർണമായി നൽകി. 2023-24 ന്റെത് പ്രതിമാസ ഇൻസ്റ്റാൾമെന്റുകളായി നൽകിവരുന്നെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഏത് മേഖലയിൽ പ്രതിസന്ധി വന്നാലും കേന്ദ്രത്തെ പഴിക്കാമെന്ന മുഖ്യമന്ത്രിയുടെ ക്യാപ്സൂൾ കയ്യിലിരിക്കട്ടെയെന്നും മുരളീധരൻ പറഞ്ഞു. ഒരുവശത്ത് പ്രതിസന്ധി പറയുന്നവരാണ് മറുവശത്ത് ഹെലികോപ്റ്ററിന് ലക്ഷങ്ങൾ പൊടിക്കുന്നത്. ഡൽഹിയിൽ കേരളത്തിനുവേണ്ടി സംസാരിക്കാൻ ഒരു കാബിനറ്റ് പ്രതിനിധിക്കുവേണ്ടി ലക്ഷങ്ങൾ ചെലവാക്കുന്നു. ജനങ്ങൾക്ക് എല്ലാം മനസിലാകുന്നുണ്ടെന്നും അവർ ഇതിന് മറുപടി പറയുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇതിൽ രാഷ്ട്രീയ താൽപര്യങ്ങളില്ലെന്നും പിടിപ്പുകേടിനും ജനദ്രോഹനടപടികൾക്കും കേന്ദ്രസർക്കാരിനെ പഴിചാരി രക്ഷപെടുന്ന പതിവ് അവസാനിപ്പിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.




