-കൊല്ലം: മുൻ കെപിസിസി പ്രസിഡന്റിന് പോലും സഹിക്കാൻ കഴിയാത്ത നയങ്ങളാണ് കോൺഗ്രസിന്റേത് എന്ന് മന്ത്രി വി ശിവൻകുട്ടി. സഹിക്ക വയ്യാതെയാണ് വി എം സുധീരൻ പൊട്ടിത്തെറിച്ചത് എന്നാണ് കാണുമ്പോൾ മനസിലാകുന്നത്. തൊണ്ണൂറുകളിലെ തുടക്കത്തിൽ കോൺഗ്രസ് നടപ്പാക്കിയ സാമ്പത്തിക നയങ്ങൾ രാജ്യത്തെ പാവപ്പെട്ടവരുടെയും സാധാരണക്കാരന്റെയും ജീവിതം സ്ഥിരമായി ദുസ്സഹമാക്കി. നരസിംഹറാവുവും മന്മോഹൻ സിംഗും നടപ്പാക്കിയ നയങ്ങൾ ബിജെപിക്ക് വഴിയൊരുക്കി എന്ന ഇടതുപക്ഷ വിമർശനങ്ങളെ ശരിവച്ചിരിക്കുകയാണ് വി എം സുധീരൻ എന്നും ശിവൻകുട്ടി പറഞ്ഞു.

'കോൺഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെ കുറിച്ച് കൃത്യമായ അപായ സൂചനകളും വിമർശനങ്ങളും എന്നും ഇടതുപക്ഷം മുന്നോട്ട് വച്ചിട്ടുണ്ട്. ബിജെപിയുടെ തീവ്രഹിന്ദുത്വ നിലപാടുകൾക്ക് കുട പിടിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. ഈ വിമർശനങ്ങളെയും വി എം സുധീരൻ ശരിവച്ചിരിക്കുകയാണ്. കോൺഗ്രസിനകത്ത് അവസരവാദ നയങ്ങളുമായി ബന്ധപ്പെട്ട് ആഭ്യന്തര സംഘർഷം രൂക്ഷമായിരിക്കുന്നു എന്നതിന്റെ സൂചനയാണ് സുധീരന്റെ തുറന്നു പറച്ചിൽ.' മതനിരപേക്ഷ, ജനോപകാര നിലപാടുകളോടുള്ള കോൺഗ്രസിന്റെ അസഹിഷ്ണുത സുധീരന്റെ വെളിപ്പെടുത്തലുകളിലൂടെ വ്യക്തമാകുന്നുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.

'കെ സുധാകരനും വി ഡി സതീശനും സംസ്ഥാന കോൺഗ്രസ് തലപ്പത്ത് എത്തിയതിന് ശേഷം രാഷ്ട്രീയ എതിരാളികളോട് മാത്രമല്ല സഹപ്രവർത്തകരോട് പോലും മോശം പെരുമാറ്റമാണ് എന്നതിന്റെ ഉത്തമ തെളിവാണ് വി എം സുധീരന്റെ വാക്കുകൾ.' നിഷേധാത്മക രാഷ്ട്രീയത്തിലൂടെ പൊതുസമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണ് കോൺഗ്രസ് എന്നും മന്ത്രി വി ശിവൻകുട്ടി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

സുധീരന്റെ പരാമർശങ്ങളിൽ പ്രതികരിച്ച് മന്ത്രി എംബി രാജേഷും രംഗത്തെത്തിയിരുന്നു. സുധീരൻ ഉന്നയിച്ച രാഷ്ട്രീയ പ്രശ്‌നങ്ങൾ അങ്ങേയറ്റം ഗൗരവമുള്ളതാണെന്നും അവയെ കുറിച്ച് കോൺഗ്രസ് നേതൃത്വം പ്രതികരിക്കണമെന്നും എംബി രാജേഷ് ആവശ്യപ്പെട്ടു.