- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദന്തഗോപുരത്തിൽ നിന്നും താഴെയിറങ്ങി വന്നാൽ മാത്രമെ സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ സാധിക്കൂ; വിലക്കയറ്റമുണ്ടെന്ന് അറിയാത്ത ഒരേയൊരാൾ മുഖ്യമന്ത്രി; കാണം വിറ്റാലും ഓണം ഉണ്ണാനാകാത്ത അവസ്ഥ; സതിയമ്മയ്ക്കെതിരെ കേസെടുത്ത മനുഷ്യത്വഹീന നടപടിയിൽ പുതുപ്പള്ളി തിരിച്ചടിയുണ്ടാകും; മാസപ്പടിയിൽ കേസെടുക്കേണ്ടത് മുഖ്യമന്ത്രിക്കെതിരെ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്
കൊച്ചി: മാസപ്പടിയിൽ കേസെടുക്കേണ്ടത് മകൾക്കെതിരെയല്ല മുഖ്യമന്ത്രിക്കെതിരെ എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിൽ വിലക്കയറ്റമുണ്ടെന്ന് അറിയാത്ത ഒരേയൊരാൾ മുഖ്യമന്ത്രി മാത്രമാണ്. കാണം വിറ്റാലും ഓണം ഉണ്ണാനാകാത്ത അവസ്ഥയാണ് കേരളത്തിൽ. സതിയമ്മയ്ക്കെതിരെ കേസെടുത്ത മനുഷ്യത്വഹീന നടപടിയിൽ പുതുപ്പള്ളി തിരിച്ചടിയുണ്ടാകുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
87 ലക്ഷം പേർക്ക് ഓണക്കിറ്റ് കൊടുക്കുമെന്ന് പറഞ്ഞിട്ട് അത് ആറ് ലക്ഷമാക്കി ചുരുക്കി. അതിൽ തന്നെ പത്ത് ശതമാനം പോലും വിതരണം ചെയ്യാനായിട്ടില്ല. കെ.എസ്.ആർ.ടി.സിയെ പോലെ സിവിൽ സപ്ലൈസ് കോർപറേഷനെ സർക്കാർ ദയാവദത്തിന് വിട്ടുനൽകിയിരിക്കുകയാണ്. കരാറുകാർക്ക് 700 കോടിയോളം രൂപയാണ് കൊടുക്കാനുള്ളത്. സപ്ലൈകോ 750 കോടി ചോദിച്ചപ്പോൾ 70 കോടി മാത്രമാണ് നൽകിയത്. എന്നിട്ടും ഒരു നാണവുമില്ലാതെയാണ് കേരളത്തിൽ വിലക്കയറ്റമില്ലെന്ന് മുഖ്യമന്ത്രി പ്രസംഗിച്ചത്. വിലക്കയറ്റമുണ്ടെന്ന് അറിയാത്ത ഏകയാൾ മുഖ്യമന്ത്രിയായിരിക്കും. ദന്തഗോപുരത്തിൽ നിന്നും മുഖ്യമന്ത്രി താഴെയിറങ്ങി വന്നാൽ മാത്രമെ സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ സാധിക്കൂ-സതീശൻ വിശദീകരിച്ചു.
മാവേലി സ്റ്റേറിൽ സാധനങ്ങളുണ്ടെന്നാണ് മുഖ്യമന്ത്രി ഇപ്പോഴും പറയുന്നത്. ഓണത്തെ സർക്കാർ സങ്കടകരമാക്കി മാറ്റി. സർക്കാർ ജീവനക്കാർക്ക് ബോണസ് നൽകിയതിനാണ് ഞങ്ങൾ ഇഷ്ടം പോലെ പണം നൽകിയിട്ടുണ്ടെന്ന് ധനകാര്യമന്ത്രി പറയുന്നത്. സർക്കാർ ജീവനക്കാർക്ക് മാത്രം ആറ് ഗഡു ഡി.എ കുടിശികനൽകാനുണ്ട്. സ്‌കൂളിലെ പാചകക്കാർക്കും ആശ്വാസകിരണം പദ്ധതിയിൽപ്പെട്ടവർക്കുമൊക്കെ പണം നൽകാനുണ്ട്. കെട്ടിട നിർമ്മാണ തൊഴിലാളികൾ, ലോട്ടറി, കയർ തുടങ്ങി എല്ലാ മേഖലകളിലും പണം നൽകാനുണ്ട്.
സാധാരണക്കാരന്റെ ജീവിതം എന്താണെന്ന് അറിയാത്ത മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത്. സാധാരണക്കാരന്റെ സ്ഥിതി ദയനീയമാണ്. എന്ത് വിറ്റാലും ഓണം ഉണ്ണാനാകാത്ത സ്ഥിതിയാണ്. നികുതിക്കൊള്ളയെയും നിരക്ക് വർധനകളെയും തുടർന്ന് നാല് മാസമായി ഒരു ശരാശരി കുടുംബത്തിന്റെ ചെലവ് 4000 മുതൽ 5000 രൂപ വരെ വർധിച്ചു. ഇരുമ്പ് കൂടം കൊണ്ട് സാധാരണക്കാരന്റെ തലയ്ക്കടിച്ച സർക്കാരാണിത്. ആറ് ലക്ഷം പേർക്ക് പോലും കിറ്റ് നൽകാനാകാത്ത സർക്കാരിനെ കുറിച്ച് എന്ത് പറയാനാണ്. ധനകാര്യമന്ത്രിക്ക് ഒന്നും അറിയില്ല, അല്ലെങ്കിൽ അറിയില്ലെന്ന് നടിക്കുകയാണ്.
മാസപ്പടി ആരോപണത്തിൽ പ്രതിപക്ഷമല്ല കോടതിയെ സമീപിച്ചത്. ഹർജിയിൽ ഒന്നും ഇല്ലാത്തതുകൊണ്ടാണ് കോടതി തള്ളിയത്. ഇത്തരം വിവാദങ്ങൾ ഉണ്ടാകുമ്പോൾ ചാടിക്കയറി കേസ് നൽകുന്നവരുണ്ട്. അവർ ആരെ സഹായിക്കാനാണ് അങ്ങനെ ചെയ്യുന്നതെന്ന് മാത്രം അന്വേഷിച്ചാൽ മതി. പ്രതിപക്ഷം ബിനാമികളെ വച്ച് കേസ് നൽകില്ല. ആരോപണത്തിന്റെ എല്ലാ നിയമവശങ്ങളും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. പഠിച്ചും പരമാവധി തെളിവുകൾ സമാഹരിച്ചും മാത്രമെ പ്രതിപക്ഷം കോടതിയെ സമീപിക്കൂ.
കള്ളപ്പണം വെളുപ്പിച്ച കേസായതിനാൽ ഇ.ഡിയാണ് അന്വേഷിക്കേണ്ടത്. എന്തുകൊണ്ടാണ് ഇ.ഡി കേസെടുക്കാത്തതെന്ന് അറിയില്ല. പ്രധാനപ്പെട്ട സ്ഥാനത്ത് ഇരുന്ന് കൊണ്ടാണ് പണം വാങ്ങിയതെന്ന് പറയുന്നതിനാൽ വിജിലൻസിനും അന്വേഷിക്കാം. മുഖ്യമന്ത്രിയുടെ മകൾക്കെതിരെയല്ല, മുഖ്യമന്ത്രിക്കെതിരെയാണ് കേസെടുക്കേണ്ടത്. ഏതെങ്കിലും വിജിലൻസ് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കുമോ? അപ്പോൾ കോടതി വഴിയെ കേസെടുക്കാനാകൂ.
സിപിഎമ്മുകാർക്കെതിരെ കേസെടുക്കില്ലെന്ന നിലപാടിലാണ് സർക്കാർ. സിപിഎമ്മുകാർ ഹെൽമറ്റ് വച്ചില്ലെങ്കിൽ പോലും കേസെടുക്കില്ല. പുതുപ്പള്ളിയിലെ സതിയമ്മയ്ക്കെതിരെ പോലും കേസെടുത്തു. എത്ര മനുഷ്യത്വഹീനമായാണ് 8000 രൂപ ശമ്പളം വാങ്ങിയ ഒരു സ്ത്രീയ്ക്കെതിരെ ആൾമാറാട്ടത്തിന് കേസെടുത്തത്. ഈ അഹങ്കാരത്തിനും ധാർഷ്ട്യത്തിനും പുതുപ്പള്ളി തിരിച്ചടി നൽകുക തന്നെ ചെയ്യും-സതീശൻ കൂട്ടിച്ചേർത്തു.




