- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസിന്റെ ദേശീയ നേതൃത്വം എടുക്കുന്ന ഏത് തീരുമാനത്തിനൊപ്പവും ഉറച്ച് നിൽക്കുന്ന നേതാവാണ് ചെന്നിത്തല; തരൂർ വന്നില്ലായിരുന്നെങ്കിൽ നിങ്ങൾ എന്തൊക്കെ പറഞ്ഞേനെ? കവി സച്ചിദാനന്ദൻ പ്രകടിപ്പിച്ചത് കേരള ജനതയുടെ സാമാന്യ വികാരം; മുഖ്യമന്ത്രി ഓട്ടച്ചങ്കൻ.... ആകാശവാണി വിജയൻ; പ്രതിപക്ഷ നേതാവ് പുതുപ്പള്ളിയിൽ പറഞ്ഞത്
പാമ്പാടി: മൂന്നാം വട്ടവും സിപിഎം അധികാരത്തിലെത്താതിരിക്കാൻ സഖാക്കൾ പ്രർത്ഥിക്കണമെന്ന സാഹിത്യ അക്കാദമി ചെയർമാൻ സച്ചിദാനന്ദന്റെ പ്രസ്താവന സമൂഹത്തെയും ഭരണകൂടത്തെയും നോക്കിക്കാണുന്ന ഏതൊരാൾക്കും തോന്നുന്ന സാമാന്യ വികാരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അദ്ദേഹം ഒരു കവിയും എഴുത്തുകാരനുമൊക്കെ ആയതുകൊണ്ട് ഹൃദയത്തിൽ തട്ടി പറഞ്ഞ വാക്കുകളാണിത്. ഇതാണ് കേരളത്തിലെ മുഴിവൻ ജനങ്ങളും പറയുന്നത്. ഈ സർക്കാരാണ് ഇവിടെ തുടരാൻ പോകുന്നതെങ്കിൽ എന്തായിരിക്കും കേരളത്തിന്റെ സ്ഥിതി? കേരള ജനതയുടെ മനസാണ് അദ്ദേഹം പ്രകടിപ്പിച്ചത്-സതീശൻ പറഞ്ഞു.
കോൺഗ്രസിന്റെ ദേശീയ നേതൃത്വം എടുക്കുന്ന ഏത് തീരുമാനത്തിനൊപ്പവും ഉറച്ച് നിൽക്കുന്ന നേതാവാണ് രമേശ് ചെന്നിത്തല. അദ്ദേഹത്തിന് ഒരു അതൃപ്തിയുമില്ല. ശശി തരൂർ വരും, വരില്ല എന്നൊക്കെ പറഞ്ഞ് നിങ്ങൾ കുറെ വാർത്ത നൽകി. ശശി തരൂർ വന്നപ്പോൾ ആ വാർത്ത പോയി. നിങ്ങൾ രമേശ് ചെന്നിത്തലയ്ക്ക് പിന്നാലെയായി. ശശി തരൂർ വന്നില്ലായിരുന്നെങ്കിൽ നിങ്ങൾ എന്തൊക്കെ പറഞ്ഞേനെ. കോൺഗ്രസിന്റെ വർക്കിങ് കമ്മിറ്റി അംഗങ്ങളെ നിയമികക്കാനുള്ള അവകാശമെങ്കിലും ദേശീയ നേതൃത്വത്തിന് നൽകണം-സതീശൻ കൂട്ടിച്ചേർത്തു. സച്ചിദാനന്ദന്റെ അഭിപ്രായവും സംസ്ഥാന രാഷ്ട്രീയത്തിൽ ചർച്ചയാക്കാനാണ് കോൺഗ്രസ് തീരുമാനം. ഇതിനൊപ്പം പ്രവർത്തക സമിതി ചർച്ചയ്ക്ക് തടയിടുകയും ചെയ്യും.
ഉമ്മൻ ചാണ്ടിയെ നിലനിർത്തിക്കൊണ്ടുതന്നെയാണ് യു.ഡി.എഫ്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് യു.ഡി.എഫ്. സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ മണ്ഡല പര്യടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഓർമകൾ നിലനിർത്തിക്കൊണ്ടുതന്നെ വർഗീയതയ്ക്കും ഫാസിസത്തിനും അഴിമതിക്കെതിരേയും ജനങ്ങളുടെ ജീവിതം ദുരിതപൂർണ്ണമാക്കിയ ഇരുസർക്കാരുകൾക്കെതിരേയുമുള്ള പോരാട്ടത്തിന്റെ പ്ലാറ്റ്ഫോമാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്. ഐക്യജനാധിപത്യമുന്നണി രാഷ്ട്രീയമായി തന്നെ തിരഞ്ഞെടുപ്പിനെ നേരിടുമെന്നതിൽ ഒരു സംശയവും വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അഴിമതിയുടെ ചെളിക്കുണ്ടിൽ വീണുകിടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനേയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരേയും ജനങ്ങളുടെ മുന്നിൽ തുറന്നുകാണിക്കുന്നതിനുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പ്. മാസപ്പടി വിവാദം ഉൾപ്പെടെ ആറ് സുപ്രധാനമായ അഴിമതി ആരോപണങ്ങളാണ് ഞങ്ങൾ മുഖ്യമന്ത്രിക്കെതിരായി ഉന്നയിച്ചിരിക്കുന്നത്. ആറു അഴിമതികളുടേയും പുറകിൽ കേരളത്തിന്റെ മുഖ്യമന്ത്രിയുണ്ട്. ഞങ്ങൾ തെളിവുകൾ സഹിതം ആരോപണം ഉന്നയിച്ചിട്ടും മുഖ്യമന്ത്രിക്ക് മറുപടി പറാനുള്ള ധൈര്യമില്ല. കേരളത്തിലെ മുഖ്യമന്ത്രി മാധ്യങ്ങളെ കാണാൻ ഭയപ്പെടുന്നു. ജനങ്ങളെ കാണാൻ പേടിയാണ്. പാർട്ടി സമ്മേളനങ്ങളിൽ മാത്രം പോകുന്നു. മുന്നിലിരിക്കുന്ന കൊച്ചു സഖാക്കൾക്ക് ചോദ്യം ചോദിക്കാനറിയില്ലെന്ന് അദ്ദേഹത്തിന് ഉറപ്പിച്ചറിയാം. മാധ്യമങ്ങളെ ഭയപ്പെട്ട, പേടിച്ചുവിരണ്ടുനടക്കുന്ന കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയെന്ന സ്ഥാനം ഞങ്ങൾ ഈ അവസരത്തിൽ പിണറായി വിജയന് നൽകുന്നു', വി.ഡി. സതീശൻ പറഞ്ഞു.
'ഇത്രയേറെ മാധ്യമങ്ങളേയും ജനങ്ങളേയും പ്രതിപക്ഷത്തേയും ഭയന്നിട്ടുള്ള മുഖ്യമന്ത്രി വേറെയില്ല. ഇതാണോ നിങ്ങളുടെ ഇരട്ടച്ചങ്കൻ? ഇത് ഓട്ടച്ചങ്കനാണ്. അദ്ദേഹം ആകാശവാണിയാണ്. ആകാശവാണി വിജയനാണ്, ചോദ്യം ചോദിക്കാൻ അവസരം കൊടുക്കില്ല. ചോദ്യങ്ങൾക്ക് ഉത്തരമില്ല. ഇപ്പോൾ പൊതുമരാമത്ത് മന്ത്രിയാണ് ഇറങ്ങിയിരിക്കുന്നത്, ആരോപണം ഉന്നയിക്കുന്നവർക്ക് മരുന്നുകൊടുക്കണമെന്നാണ് മരുമോൻ പറയുന്നത്. അധികാരത്തിന്റെ അഹങ്കാരം തലയ്ക്കുപിടിച്ചതിനാലാണ് ആരോപണം ഉന്നയിച്ചവർക്ക് മരുന്നുകൊടുക്കണമെന്ന് ഒരു മന്ത്രിക്ക് പറയാൻ ധൈര്യം കിട്ടിയത്. പൊതുമരാമത്ത് മന്ത്രി, ഈ മന്ത്രിസഭയിൽ മറ്റുമന്ത്രിമാർക്കുള്ളതിനേക്കാൾ അമിതാധികാരങ്ങൾ കൈയാളുകയാണ്', വി.ഡി. സതീശൻ കുറ്റപ്പെടുത്തി.
കേരളത്തിലെ ഒരു മുഖ്യമന്ത്രിയുടെ മകനായിട്ടും ആർഭാടങ്ങളുടെ വഴിയേപോകാതെ ലാളിത്യത്തിന്റെ വഴിയേ മാത്രം സഞ്ചരിച്ച ചെറുപ്പക്കാരനാണ് ചാണ്ടി ഉമ്മൻ. ഉയർന്ന വിദ്യാഭ്യാസ പശ്ചാത്തലമുള്ള സാധാരണക്കാരുടെ ഇടയിൽ നടക്കുന്ന, സാധാരണക്കാരെ ചേർത്തുപിടിക്കുന്ന കോൺഗ്രസിന്റെ അഭിമാനമായ ചാണ്ടി ഉമ്മനെ വിജയിപ്പിക്കാനും അദ്ദേഹം പുതുപ്പള്ളിയിലെ ജനങ്ങളോട് ആവശ്യപ്പെട്ടു.




