കാസർഗോഡ്: മുഖ്യമന്ത്രിക്കൊപ്പമുള്ള ക്രിമിനൽ സംഘം പൊലീസുകാരോ പാർട്ടിക്കാരോ എന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പിണറായിയുടേത് ആരാന്റെ മക്കളെ തല്ലുന്നത് ആസ്വദിക്കുന്ന സാഡിസ്റ്റ് മനസാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മുഖ്യമന്ത്രി കസേരയിൽ ക്രൂരനായ ഒരാൾ ഇരിക്കുന്നത് കേരളത്തിന് അപമാനമാണെന്നും വിശദീകരിച്ചു.

നവകേരള സദസിന്റെ പേരിൽ സിപിഎം ക്രിമിനലുകൾ സംസ്ഥാനത്ത് വ്യാപകമായി അക്രമം അഴിച്ചുവിടുകയാണ്. അക്രമത്തിന് മുഖ്യമന്ത്രിയാണ് പ്രോത്സാഹനം നൽകുന്നത്. നിരപരാധികളെ പോലും ക്രിമിനലുകൾ മർദ്ദിക്കുകയാണ്. കാക്കി പാന്റും വെള്ള ടി ഷർട്ടും ഇട്ടവർ മർദ്ദിച്ചവരുടെ കൂട്ടത്തിലുണ്ട്. അവർ പൊലീസുകാരാണോ പാർട്ടിക്കാരാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പാർട്ടിക്കാർ എന്തിനാണ് കാക്കി പാന്റും വെള്ള ഷർട്ടും ഇട്ട് പോകുന്നത് ? യൂണിഫോം ധരിച്ചവരാണ് വഴിയരുകിൽ നിൽക്കുന്ന നിരപരാധികൾ ഉൾപ്പെടെയുള്ളവരെ ക്രൂരമായി മർദ്ദിക്കുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരെ കാണാൻ പോയ എൽദേസ് കുന്നപ്പള്ളി എംഎ‍ൽഎയെ കയ്യേറ്റം ചെയ്തു. അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗത്തിന്റെ മൂക്കിന്റെ പാലം തകർത്തു. ആശുപത്രിയിലാണ് ആക്രമണം നടന്നത്. പെട്രോൾ അടിക്കാൻ പോയ മണ്ഡലം പ്രസിഡന്റിന്റെ കൈ തല്ലിയൊടിച്ചു.

മുന്നിലും പിന്നിലും രണ്ട് ടെമ്പോ ട്രാവലറുകളിലായി ഗുണ്ടാ സംഘത്തിനൊപ്പമാണ് മുഖ്യമന്ത്രി യാത്ര ചെയ്യുന്നത്. കേരളത്തിലെ പൊലീസിനെ മുഖ്യമന്ത്രിക്ക് വിശ്വാസമില്ലേ? മുഖ്യമന്ത്രിക്ക് സംരക്ഷണം നൽകാൻ പൊലീസിന് സാധിക്കില്ലേ? വഴിയിൽ നിന്ന് നാലു പേർ കരിങ്കൊടി കാട്ടുമ്പോൾ ആയിരക്കണക്കിന് പൊലീസുകാരുടെയും ക്രിമിനലുകലുടെയും അകമ്പടിയിൽ സഞ്ചരിക്കാൻ കേരളത്തിന്റെ മുഖ്യമന്ത്രി ഇത്രയ്ക്ക് ഭീരുവാണോ? ഇത്രയ്ക്ക് ധൈര്യമെ നിങ്ങൾക്കുള്ളോ? എന്നാണ് സതീശന്റെ ചോദ്യം.

ക്രിമിനൽ മനസുള്ള ഒരാൾ കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നതാണ് കേരളത്തിന്റെ ദുര്യോഗം. ആരാന്റെ മക്കളെ റോഡിലിട്ട് പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലാൻ ശ്രമിക്കുന്നത് ആസ്വദിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്ന സാഡിസ്റ്റിന്റെ മനസാണ് കേരളത്തിന്റെ മുഖ്യമന്ത്രിക്ക്. ഷൂ എറിഞ്ഞതിനെ പ്രോത്സാഹിപ്പിക്കില്ല. അതു തന്നെയാണ് കെ.എസ്.യു നിലപാടും. അതൊരു വൈകാരിക പ്രതികരണമായിരുന്നു. വ്യാപകമായി യൂത്ത് കോൺഗ്രസ് കെ.എസ്.യു പ്രവർത്തകരെ റോഡിലിട്ട് ചവിട്ടിക്കൂട്ടുന്നത് കണ്ടിട്ടുള്ള വൈകാരിക പ്രതികരണമായിരുന്നു. അതിനെ പ്രോത്സാഹിപ്പിക്കില്ല. പ്രോത്സാഹിപ്പിച്ചാൽ ഞങ്ങളും പിണറായി വിജയനും തമ്മിൽ എന്ത് വ്യത്യാസം. ഷൂ എറിഞ്ഞതിന്റെ പേരിൽ വധശ്രമത്തിന് കേസെടുത്ത് പൊലീസിനെ മുഖ്യമന്ത്രി പരിഹാസ്യരാക്കുകയാണ്. പിണറായിയെ പോലെ ക്രൂരനായ ഒരാളാണ് മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നത് എന്നതോർത്ത് കേരളം ലജ്ജിച്ച് തലതാഴ്‌ത്തും. പ്രതിഷേധങ്ങൾ പാടില്ലെന്ന നിലപാടിനെതിരെ കടുത്ത രീതിയിൽ പ്രതിരോധിക്കും.

സിപിഎമ്മിന്റെ പാരമ്പര്യം ഞങ്ങളെക്കൊണ്ട് പറയിപ്പിക്കരുത്. എഴുപതുകളുടെ തുടക്കത്തിൽ ട്രാൻസ്പോർട്ട് സമരത്തിന്റെ പേരിൽ ചാവശേരിയിൽ ബസ് കത്തിച്ച് നാല് യാത്രക്കാർ വെന്തുമരിച്ച സംഭവം മുതൽ അഞ്ച് പതിറ്റാണ്ടുകാലമായി സിപിഎം നടത്തിയ അതിക്രമങ്ങൾ എണ്ണിപ്പറയാനാകും. കരിങ്കൊടി പ്രതിഷേധം നടത്താൻ പാടില്ലെന്ന് പറയുന്ന മുഖ്യമന്ത്രി സ്റ്റാലിൻ ചമയുകയാണോ? രാഷ്ട്രീയ എതിരാളികൾക്ക് പ്രവർത്തിക്കാനും പ്രതിഷേധിക്കാനും അവസരം നൽകില്ലെന്നത് സ്റ്റാലിന്റെ നിലപാടാണ്. പിണറായി വിജയൻ സ്റ്റാലിൻ ചമയേണ്ട. സ്റ്റാലിൻ ചമയാൻ ഇത് റഷ്യയല്ല. ഇത് ജനാധിപത്യ കേരളമാണെന്ന് പിണറായി വിജയനെ ബോധ്യപ്പെടുത്താനുള്ള കരുത്ത് കേരളത്തിലെ പ്രതിപക്ഷത്തിനുണ്ടെന്നത് ഓർമ്മിപ്പിക്കുന്നു.

മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണസിരാ കേന്ദ്രമായ തിരുവനന്തപുരത്ത് നിന്നും മാറി നിൽക്കുന്ന വിചിത്രമായ കാലത്ത് കൂടിയാണ് നാം കടന്നു പോകുന്നത്. ട്രഷറി പൂട്ടിയിട്ടും ധനമന്ത്രി ടൂറിലാണ്. ഒരു ഓട പണിയാനുള്ള പണം പോലും സർക്കാരിന്റെ കയ്യിലില്ല. സപ്ലൈകോയും കെ.എസ്.ആർ.ടി.സിയും കെ.എസ്.ഇ.ബിയും തകർത്തവരാണ് നവകേരളം ഉണ്ടാക്കാൻ നടക്കുന്നത്. കർഷകരെല്ലാം പ്രതിസന്ധിയിലാണ്. കെടുകാര്യസ്ഥതയും അഴിമതിയും മുഖമുദ്രയാക്കിയ കൊള്ളക്കാരുടെ സർക്കാരാണ് കേരളം ഭരിക്കുന്നത്.

വ്യാജരേഖ സമർപ്പിച്ച എസ്.എഫ്.ഐ നേതാവിനെതിരെ ആറ് മാസമായി കുറ്റപത്രം സമർപ്പിക്കാത്ത പൊലീസാണ് ഷൂ എറിഞ്ഞവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത്. എന്ത് ഗുരുതര കുറ്റകൃത്യം ചെയ്താലും സ്വന്തക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്. ഗവർണർക്കെതിരെ എസ്.എഫ്.ഐ കരിങ്കൊടി കാട്ടിയതിൽ മുഖ്യമന്ത്രിക്ക് ഒരു കുഴപ്പവുമില്ല. വാഹനത്തിന് മുന്നിലേക്ക് ചാടിയ എസ്.എഫ്.ഐക്കാർക്കെതിരെ രക്ഷാപ്രവർത്തനം നടത്താൻ മുഖ്യമന്ത്രി എന്തുകൊണ്ടാണ് ആഹ്വാനം ചെയ്യാതിരുന്നത്? മഹാരാജാവാണെന്ന് സ്വയം വിചാരിക്കുന്നതുകൊണ്ടാണ് പ്രതിഷേധങ്ങളെ അടിച്ചമർത്താൻ മുഖ്യമന്ത്രി ശ്രമിക്കുന്നത്.

എൻഡോസൾഫാൻ ബാധിത മേഖലയിൽ നിശ്ചിത കാലയളവിനുള്ളിൽ മെഡിക്കൽ പരിശോധന നടത്തി പുതിയ രോഗികളുണ്ടെങ്കിൽ അവർക്ക് കൂടി ആനുകൂല്യങ്ങൾ നൽകാമെന്നതായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ. 2011 ന് ശേഷമുള്ള ആർക്കും ആനുകൂല്യങ്ങൾ നൽകേണ്ടെന്നത് വേദനാജനകമായ തീരുമാനമാണ്. ഈ ഉത്തരവ് പിൻവലിച്ച്, കൃത്യമായ കാലയളവിൽ പരിശോധന നടത്തി പുതിയെ രോഗികൾക്ക് കൂടി ആനുകൂല്യങ്ങൾ നൽകണം. കിട്ടിക്കൊണ്ടിരിക്കുന്നവർക്ക് കൂടി ആനുകൂല്യങ്ങൾ നിഷേധിക്കുന്ന ക്രൂരമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. അതിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കും-വിഡി സതീശൻ അറിയിച്ചു.