ആലപ്പുഴ: തനിക്കെതിരെ സമസ്ത ഉയർത്തിയ വിമർശനം തള്ളി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തു വരുമ്പോൾ വാദപ്രതിവാദം കടുക്കും. സമസ്തയുൾപ്പടെയുള്ള സംഘടനകൾ ബിജെപിയെ എതിർത്തിട്ട് എന്തു ഫലമുണ്ടായെന്നും മൂന്നാം തവണ ബിജെപി സർക്കാർ തന്നെ അധികാരത്തിലെത്തിയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തനിക്കെതിരെയുള്ള മൈക്രോ ഫിനാൻസ് കേസ് ഹൈക്കോടതിയിൽ നടക്കുകയാണെന്നും തന്നെ ആരും ഒഴിവാക്കിയിട്ടില്ലെന്നും നടേശൻ പറഞ്ഞു. താൻ വർഗീയത വിളമ്പുന്നുവെന്ന സമസ്ത മുഖപത്രത്തിന്റെ വിമർശനത്തിനു പുല്ലുവിലയേ കൽപ്പിക്കുന്നുള്ളൂവെന്നു വെള്ളാപ്പള്ളി പ്രതികരിച്ചു.

പാർലമെന്റിലും സർക്കാർ ഉദ്യോഗങ്ങളിലും മുസ്ലിങ്ങൾ കൂടുതലാണെന്ന് പറയുന്ന വെള്ളാപ്പള്ളി കണക്കുകൾ പരിശോധിക്കണമെന്ന സമ്സതയുടെ പ്രതികരണത്തിനും മറുപടി നൽകി. സാമൂഹ്യസാമ്പത്തിക സർവേ നടത്തിയാൽ ആർക്കാണ് ആനൂകൂല്യം കിട്ടിയതെന്ന് മനസിലാകും എന്നായിരുന്നു. വെള്ളാപ്പള്ളി നടേശൻ വർഗീയത വിളമ്പുന്നുവെന്നുവെന്നായിരുന്നു സമസ്ത മുഖപത്രത്തിന്റെ വിമർശനം. സംഘപരിവാറിനെ നാണിപ്പിക്കുന്ന തരത്തിൽ അവാസ്തവ കാര്യങ്ങൾ പറയുന്നു. മൈക്രോ ഫിനാൻസ് തട്ടിപ്പ് ഉൾപ്പെടെയുള്ള കേസുകളിൽ നിന്ന് എങ്ങനെ ഊരിപ്പോയെന്നും ചോദ്യം. ആർഎസ്എസിനുള്ള ഒളിസേവയാണ് വെള്ളാപ്പള്ളി നടത്തുന്നതെന്നും സുപ്രഭാതം വിമർശിക്കുന്നു.

രാജ്യസഭയിലെ പ്രാതിനിധ്യം പരിശോധിക്കുന്ന വെള്ളാപ്പള്ളി നടേശനു മുന്നിലേക്ക് ലോക്സഭാ അംഗങ്ങളുടെയും കേന്ദ്ര-കേരള മന്ത്രിസഭയിലെ പ്രതിനിധ്യത്തിന്റെയും കണക്കുകൾ മുഖപ്രസംഗം മുന്നോട്ടുവയ്ക്കുന്നു. കേരളത്തിൽ നിന്ന് ആകെ മൂന്ന് മുസ്ലിം അംഗങ്ങൾ മാത്രമാണ് ലോക്സഭയിലുള്ളത്. കേന്ദ്ര കാബിനറ്റിൽ ഒരു മുസ്ലിം പോലുമില്ല. അതുപോലെ കേരള മന്ത്രിസഭയിൽ ആകെ ഉള്ളത് രണ്ടു മുസ്ലിം മന്ത്രിമാരാണ്. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഹിന്ദു വിഭാഗത്തിൽ നിന്നുള്ളവരെ അപേക്ഷിച്ച് മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവർ കുറവാണ് എന്നും, ഒരു സർക്കാർ വകുപ്പിലും 13 ശതമാനത്തിലധികം പ്രാതിനിധ്യം മുസ്ലിങ്ങൾക്ക് ലഭിക്കുന്നില്ല എന്നും സുപ്രഭാതം ഓർമ്മപ്പടുത്തുന്നു.

ഈഴവരും മുസ്ലിങ്ങളും കേരളത്തിൽ ഒരുപോലെ പിന്നോക്കാവസ്ഥ നേരിടുന്നവരാണെന്നും ഇരുവിഭാഗങ്ങൾക്കും അർഹതപ്പെട്ട അവസരങ്ങൾ ശരിക്കും ആരാണ് തട്ടിയെടുക്കുന്നതെന്നു മനസിലാക്കാതെയാണ് സവർണസമുദായങ്ങൾക്കു വേണ്ടിയുള്ള വെള്ളാപ്പള്ളിയുടെ വിടുപണിയെന്നും സുപ്രഭാതം വിമർശിച്ചിരുന്നു.

സുപ്രഭാതം പത്രത്തിലെ എഡിറ്റോറിയലിന്റെ പൂർണ്ണ രൂപം

വെള്ളാപ്പള്ളിപ്പേടി ആർക്കൊക്കെ

'ഈ ലോകം സത്യത്തിലാണ് സ്ഥിതിചെയ്യുന്നത്. അതുകൊണ്ട് കള്ളം പറയരുത്, സത്യംമാത്രം പറയുക'- ശ്രീനാരായണഗുരു

കാലങ്ങളായി അസത്യവും അർധസത്യങ്ങളും മാത്രം പറയുന്ന വെള്ളാപ്പള്ളി നടേശൻ എന്ന സമുദായനേതാവിനുകൂടി ബാധകമാണ് ഇവിടെ ഉദ്ധരിച്ച ഗുരുവചനം. എല്ലാ മതങ്ങളുടെയും സന്ദേശം സത്യമാണെന്ന് ഉദ്ഘോഷിച്ച ശ്രീനാരായണഗുരുവിന്റെ പേരിലുള്ള സംഘടനയുടെ തലപ്പത്തിരുന്നാണ് വർഗീയതയുടെ മേമ്പൊടി ചേർത്ത അസത്യങ്ങൾ വെള്ളാപ്പള്ളി നടേശൻ നിരന്തരം വമിപ്പിക്കുന്നത്. കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും അവരുടെ രാജ്യസഭാ സീറ്റുകൾ മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കും വീതംവച്ചുവെന്നാണ് ഏറ്റവും ഒടുവിലത്തെ വിദ്വേഷപരാമർശം. ഈഴവർക്ക് അവകാശപ്പെട്ട പദവികളോ അവസരങ്ങളോ മുസ്ലിംകളോ ക്രിസ്ത്യാനികളോ തട്ടിയെടുക്കുന്നുവെന്ന പറച്ചിലിൽ വല്ല വാസ്തവവുമുണ്ടെങ്കിൽ അതു തെളിയിക്കാനുള്ള ബാധ്യത എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി കൂടിയായ വെള്ളാപ്പള്ളി നടേശനുണ്ട്. അല്ലാതെ, സംഘ്പരിവാറിന്റെ നുണ ഉൽപ്പാദക ഫാക്ടറികളെ നാണിപ്പിക്കുംവിധമുള്ള അവാസ്തവങ്ങൾകൊണ്ട് പൊതുസമൂഹത്തിൽ ഛിദ്രത തീർക്കുകയല്ല വേണ്ടത്.

രാജ്യസഭയിലെ മുസ്ലിം പ്രാതിനിധ്യ കണക്കെടുക്കുന്ന വെള്ളാപ്പള്ളി, സംസ്ഥാനത്തുനിന്നുള്ള ലോക്സഭാംഗങ്ങളുടെ കണക്കുകൂടി പരിശോധിക്കണം. മൂന്ന് മുസ്ലിംകൾ മാത്രമാണ് ഇത്തവണ കേരളത്തിൽനിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 140 കോടി ജനസംഖ്യയുള്ള ഇന്ത്യയിൽ 15 ശതമാനത്തോളം വരും മുസ്ലിംകൾ. പേരിനെങ്കിലും ഒരു മുസ്ലിമിനെ ഇത്തവണ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ എൻ.ഡി.എ സർക്കാർ തയാറായോ? മൂന്നര കോടി വരുന്ന സംസ്ഥാന ജനസംഖ്യയിൽ 26.56 ശതമാനമാണ് മുസ്ലിം പ്രാതിനിധ്യം. എന്നിട്ടും 21 അംഗ സംസ്ഥാന മന്ത്രിസഭയിൽ രണ്ടു പേർ മാത്രമാണ് മുസ്ലിംകൾ! വിദ്യാഭ്യാസരംഗത്തും സാമൂഹിക, സാമ്പത്തിക മേഖലകളിലും മുസ്ലിംകളുടെ അവസ്ഥ വ്യക്തമാക്കുന്ന ആധികാരിക രേഖയാണ് സച്ചാർ സമിതി റിപ്പോർട്ട്. 2001ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ സമിതി നടത്തിയ പഠനത്തിൽ സർക്കാർബപൊതുമേഖല സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന മുസ്ലിംകളുടെ എണ്ണം ഹിന്ദു വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തുലോം കുറവാണെന്ന് കണ്ടെത്തുകയുണ്ടായി. ഒരു സർക്കാർ വകുപ്പിലും 13 ശതമാനത്തിലധികം പ്രതിനിധ്യം മുസ്ലിംകൾക്കില്ല. വാസ്തവം ഇതാണെന്നിരിക്കെയാണ് തങ്ങളുടെ അവസരങ്ങളെല്ലാം മുസ്ലിംകൾ തട്ടിക്കൊണ്ടുപോയെന്ന വെള്ളാപ്പള്ളിയുടെ കള്ളക്കരച്ചിൽ.

ഈഴവരെപ്പോലെതന്നെ കാലങ്ങളായി വിവേചനം അനുഭവിക്കുന്നവരാണ് കേരളത്തിലെ മുസ്ലിം സമുദായവും. ജനസംഖ്യാനുപാതികമായി ലഭിക്കേണ്ട ആനുകൂല്യങ്ങളെല്ലാം ഇരുവിഭാഗങ്ങളിനിന്നും മറ്റു പലരും തട്ടിയെടുക്കുകയാണ്. ഈ യാഥാർഥ്യമറിയാതെയാണോ ഈഴവർക്കെന്ന വ്യജേന സവർണസമുദായങ്ങൾക്കു വേണ്ടിയുള്ള വെള്ളാപ്പള്ളിയുടെ വിടുപണി? ആർ.എസ്.എസിനുള്ള ഒളിസേവയാണ് ഈഴവ സമുദായത്തെ ഹൈജാക്ക് ചെയ്യുകവഴി നടേശൻ നടത്തുന്നത്. സംസ്ഥാന ജനസംഖ്യയിൽ 23 ശതമാനം വരും ഈഴവർ. നായർ പ്രാതിനിധ്യമാകട്ടെ 14 ശതമാനവും. എന്നാൽ അധികാരത്തിന്റെ താക്കോൽ സ്ഥാനങ്ങളിലെ സവർണാധിപത്യവും സ്വകാര്യമേഖലയിൽ ഉൾപ്പെടെയുള്ള നായർ പ്രാതിനിധ്യവും തുലനം ചെയ്യാൻ വെള്ളാപ്പള്ളി നടേശന് ധൈര്യമുണ്ടോ? അപ്പോൾ മനസിലാകും ആരാണ് ഈഴവരുടെയും ദലിതരുടെയും മുസ്ലിംകളുടെയും പിന്നോക്ക ക്രൈസ്തവരുടെയും അവകാശാധികാരങ്ങൾ കവരുന്നതെന്ന്. അതിനൊന്നും മുതിരാതെ ഇസ്ലാമോഫോബിയ എന്ന സംഘ്പരിവാർ അജൻഡ ഈഴവരിലേക്കും പടർത്താനാണ് വെള്ളാപ്പള്ളിയുടെ കുടിലതന്ത്രം.

ഇനി മന്ത്രിസഭയിലെ പ്രാതിനിധ്യ പ്രശ്നമാണ് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടാൻ ആഗ്രഹിക്കുന്നതെങ്കിൽ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, വ്യവസായം, ധനകാര്യം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് ആരാണെന്നുകൂടി പരിശോധിക്കണം. എല്ലാവരും നായർ സമുദായാംഗങ്ങളല്ലേ. അതേക്കുറിച്ച് വെള്ളാപ്പള്ളിക്ക് മിണ്ടാട്ടമില്ലേ. ഒപ്പം കാലാകാലങ്ങളായി പല പാർട്ടികളുടെയും സ്ഥാനാർത്ഥികളാകുന്നവരും ജയിച്ചുവരുന്നവരും ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളിലിരിക്കുന്നവരും ആരൊക്കെയാണെന്ന കണക്കുകൂടി വെള്ളാപ്പള്ളി പരിശോധിക്കേണ്ടതുണ്ട്. ഇവിടങ്ങളിലൊക്കെ ജനസംഖ്യാനുപാതത്തിനു തുല്യമായോ അധികമായോ വല്ലതും ലഭിച്ചിട്ടുണ്ടെങ്കിൽ അതൊക്കെ വിട്ടുകൊടുക്കാൻ മുസ്ലിം സമുദായത്തിന് ലവലേശം മടിയില്ല. മറിച്ചാണെങ്കിൽ അനർഹമായ അധികാരങ്ങളൊഴിയാൻ അത് കൈയിൽവച്ചിരിക്കുന്നവർ തയാറാകുമോ? ആ ആവശ്യവുമായി ഈഴവപ്രേമം നടിക്കുന്ന വെള്ളാപ്പള്ളി നടേശൻ രംഗത്തിറങ്ങുമോ?

വെള്ളാപ്പള്ളിയെപ്പോലെ കാലങ്ങളായി സംഘ്പരിവാർ പ്രൊഫൈലുകൾ പ്രചരിപ്പിക്കുന്ന മറ്റൊരു കള്ളമാണ് സംസ്ഥാനത്തെ മദ്റസ അദ്ധ്യാപകരുടെ ശമ്പളം സർക്കാർ ഖജനാവിൽ നിന്നാണെന്നത്. മദ്റസ അദ്ധ്യാപകരെ ക്ഷേമനിധി ബോർഡിൽ ഉൾപ്പെടുത്തി എന്നതിനപ്പുറം ഒരു ആനുകൂല്യവും സർക്കാരിൽ നിന്ന് ലഭിക്കുന്നില്ലെന്നതാണ് യാഥാർഥ്യം. സമുദായ നേതാക്കളും ആർഎസ്എസ് അനുകൂലികളും ഇത്തരത്തിൽ വ്യാജപ്രചാരണങ്ങൾ ആവർത്തിക്കുമ്പോഴും ഇതൊക്കെ കഴമ്പില്ലാത്ത ആരോപണങ്ങളാണെന്ന് പറയാനോ വസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്താനോ എന്തുകൊണ്ടാണ് സംസ്ഥാന സർക്കാർ മടിച്ചിരിക്കുന്നത്. നിരന്തരം വ്യാജം പറയുകയും കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ മലീമസമാക്കുകയും ചെയ്യുന്ന നടേശനെപ്പോലെയുള്ളവർക്കെതിരേ നടപടിയെടുക്കുന്നതിൽ ആരാണ് സർക്കാരിനെ വിലക്കുന്നത്.

മൈക്രോഫിനാൻസ് ഉൾപ്പെടെയുള്ള തട്ടിപ്പുകേസുകളിൽ പ്രതിയായ ഒരാൾ എങ്ങനെയാണ് ഇത്ര സമർഥമായി അതിൽനിന്നെല്ലാം ഊരിപ്പോരുന്നത്. ഇത്രമേൽ അപരമതവിദ്വേഷം പടർത്തുന്ന വെള്ളാപ്പള്ളി നടേശനെപ്പോലെ ഒരാൾ എങ്ങനെയാണ് നവോത്ഥാനസമിതി ചെയർമാൻ സ്ഥാനത്ത് തുടരുന്നത്. വോട്ടുബാങ്കിനെക്കുറിച്ചുള്ള ഭയമാണെങ്കിൽ കേരളത്തിലെ 90 ശതമാനം ഈഴവരും വെള്ളാപ്പള്ളി നടേശന്റെയോ അദ്ദേഹം നേതൃത്വം നൽകുന്ന എസ്.എൻ.ഡി.പിയുടെയോ തിട്ടൂരം അനുസരിച്ച് പ്രവർത്തിക്കുന്നവരോ ചിന്തിക്കുന്നവരോ അല്ലെന്ന വസ്തുതയെങ്കിലും ഇടതുപക്ഷ സർക്കാർ മനസിലാക്കണം. വെള്ളാപ്പള്ളിയുടെ വിഷം ചീറ്റലിൽ യു.ഡി.എഫ് നേതൃത്വം തുടരുന്ന മൗനവും കപടപരവും അപകടകരവും തന്നെയാണ്.