- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചിന്നക്കനാലിൽ ഭൂമിയും കെട്ടിടവും വാങ്ങിയതിൽ ക്രമക്കേടെന്ന് ആരോപണം; മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ വിജിലൻസ് അന്വേഷണം; പ്രാഥമികാന്വേഷണത്തിന് അനുമതി നൽകി ആഭ്യന്തര വകുപ്പ്
തിരുവനന്തപുരം: മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് അനുമതി. ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ കെട്ടിടം വാങ്ങിയതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രാഥമിക അന്വേഷണം നടത്തുന്നതിനാണ് വിജിലൻസിന് സർക്കാർ അനുമതി നൽകി. ആഭ്യന്തര അഡി. സെക്രട്ടറിയാണ് വിജിലൻസ് ഡയറക്ടർക്ക് അനുമതി നൽകിയത്.വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അനുമതി.
ചിന്നക്കനാൽ വില്ലേജിൽ 1.14 ഏക്കർ സ്ഥലവും കെട്ടിടവും വിൽപ്പന നടത്തിയതിലും രജിസ്റ്റർ ചെയ്തതിലും ക്രമക്കേട് നടന്നതായി പരാതി ഉയർന്നിരുന്നു. ഇക്കാര്യം അന്വേഷിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു. 1988ലെ അഴിമതി നിരോധന നിയമത്തിലെ 17ാം വകുപ്പ് അനുസരിച്ചാണ് അന്വേഷണത്തിന് അനുമതി നൽകിയത്. ഉത്തരവിൽ മാത്യു കുഴൽനാടൻ എംഎൽഎയുടെ പേര് പരാമർശിക്കുന്നില്ല.
മാത്യു കുഴൽനാടൻ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള ചിന്നക്കനാലിലെ കെട്ടിടം ഭൂപതിവു ചട്ടം ലംഘിച്ചാണ് നിർമ്മിച്ചതെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനനാണ് ആരോപണം ഉന്നയിച്ചത്. ഭൂമി വാങ്ങിയതിൽ നികുതി വെട്ടിച്ചതായും അദ്ദേഹം ആരോപിച്ചു. തുടർന്ന്, സിപിഎം വിജിലൻസിന് പരാതി നൽകി. നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും ഭൂമി റജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും മാത്യു കുഴൽ നാടൻ വ്യക്തമാക്കിയിരുന്നു.
മാത്യു കുഴൽനാടന്റെ ഉടമസ്ഥതയിലുള്ള ചിന്നക്കനാലിലെ കപ്പിത്താൻസ് റിസോർട്ടിന് കഴിഞ്ഞ ദിവസം ചിന്നക്കനാൽ പഞ്ചായത്ത് ഹോം സ്റ്റേ ലൈസൻസ് പുതുക്കി നൽകിയിരുന്നു. ലൈസൻസിന്റെ കാലാവധി മാർച്ച് 31 ന് അവസാനിച്ചിരുന്നു. തുടർന്ന് അഞ്ചു വർഷത്തേക്ക് ലൈസൻസ് പുതുക്കി നൽകാൻ അപേക്ഷ നൽകി. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റും ഹാജരാക്കാൻ നിദ്ദേശം നൽകി. ഇവ ഹാജരാക്കിയതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ലൈസൻസ് പുതുക്കി നൽകിയത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റിന്റെ കാലാവധി ഡിസംബർ 31 വരെയായതിനാലാണ് അതു വരെ മാത്രം പുതുക്കി നൽകിയത്.
മുൻപ് ഹോംസ്റ്റേ ലൈസൻസായിരുന്നതിന് കഴിഞ്ഞ സാമ്പത്തിക വർഷം റിസോർട്ട് ലൈസൻസാണ് പഞ്ചായത്ത് അനുവദിച്ചത്. അതിനുസരിച്ചുള്ള നികുതിയും നൽകുന്നുണ്ട്. ഇത് ക്ലറിക്കൽ പിഴവാണെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. റിസോർട്ടിന് ചതുരശ്രയടിക്ക് 90 രൂപയും ഹോസ്റ്റേയ്ക്ക് 60 രൂപയുമാണ് നികുതി നൽകേണ്ടത്. അതേ സമയം പഞ്ചയത്തിന്റെ വസ്തു നികുതി രേഖകളിൽ ഈ കെട്ടിടം റിസോർട്ട് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റിസോർട്ട് ഹോം സ്റ്റേയായി മാറുന്നതോടെ നികുതിയിലും ഫീസിലും ഇളവ് നൽകുന്ന കാര്യത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാണ് തീരുമാനം എടുക്കേണ്ടത്. കഴിഞ്ഞ അഞ്ചു മാസമായി ലൈസൻസില്ലാതെയാണ് റിസോർട്ട് പ്രവർത്തിച്ചിരുന്നത്.




