തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് വിവാദത്തിൽ. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെന്ന ആരോപണത്തിൽ അന്വേഷണത്തിന് ഡിജിപിക്ക് നിർദ്ദേശം നൽകിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സഞ്ജയ് കൗൾ അറിയിച്ചു. ഇതോടെ ഔദ്യോഗികമായി അന്വേഷണം എത്തുന്നതോടെ യൂത്ത് കോൺഗ്രസ് നേതൃത്വം വിവാദത്തിലായിരിക്കയാണ്.

മാധ്യമ വാർത്തകളിൽ നിന്നുമാണ് താൻ വിവരം അറിഞ്ഞതെന്നും തുടർന്ന് രാഷ്ട്രീയ പാർട്ടികളിൽ നിന്നും പരാതി ലഭിച്ചുവെന്നും സജ്ഞയ് കൗൾ വെളിപ്പെടുത്തി. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി വ്യാജ തിരിച്ചറിയൽ കാർഡുകൾ പ്രിന്റ് ചെയ്തിട്ടുണ്ടോ, ഉണ്ടെങ്കിൽ അത് ആരാണ് പ്രിന്റ് ചെയ്തത് എന്ന് കണ്ടെത്തുന്നതിനാണ് നിർദ്ദേശം നൽകിയിട്ടുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.

ഗൗരവമുള്ള വിഷയമായതിനാൽ പരാതി തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ യാഥാർഥ്യമെന്തെന്ന് യൂത്ത് കോൺഗ്രസ് ഭാരവാഹികളോടും വിശദീകരണം തേടിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. നിലവിലെ തിരിച്ചറിയൽ കാർഡ് ഹോളോഗ്രാമുള്ളതാണെന്നും ഇത് വ്യാജമായി നിർമ്മിക്കുക സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് കോൺഗ്രസ് സംസ്ഥാനത്ത് ഒന്നേ കാൽ ലക്ഷം വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചുവെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ ആരോപണം. രാജ്യസുരക്ഷയെ ബാധിക്കുന്ന രാജ്യദ്രോഹക്കുറ്റമാണിതെന്നും സംഭവത്തിൽ ഡിജിപിക്കും കേന്ദ്ര ഏജൻസികൾക്കും പരാതി നൽകിയെന്നും സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പിനാണ് കാർഡ് ഉപയോഗിച്ചതെങ്കിലും രാജ്യസുരക്ഷയെ ബാധിക്കുന്നതാണ് സംവിധാനമെന്നും ബിജെപി ആരോപണം ഉയർത്തിയിരുന്നു.

കെ സുരേന്ദ്രന് പിന്നാലെ യൂത്ത് കോൺഗ്രസിനെതിരെ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചെന്ന ആരോപണവുമായി ഡിവൈഎഫ്‌ഐയും രംഗത്തെത്തിയിരുന്നു. ഇതോയാണ് അന്വേഷണം ഉ്ണ്ടാകുന്നത്. അതിനിടെ ആരോപണം യൂത്ത് കോൺഗ്രസ് നിഷേധിച്ചിരുന്നു. വ്യാജ തിരിച്ചറിയൽ കാർഡിനുള്ള സാധ്യത വിരളമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പറഞ്ഞു. എന്നാൽ സാധ്യത തള്ളിക്കളയുന്നില്ലെന്ന് സുധാകരൻ പറയുകയും ചെയ്തു. ഇതോടെ വിവാദം പുതിയ തലത്തിലെത്തുകയാണ്.

യൂത്ത് കോൺഗ്രസ് ഭാരവാഹികളെ പ്രഖ്യാപിച്ചിട്ടും ഗ്രൂപ് മത്സരം കെട്ടടങ്ങുന്നില്ലെന്നതാണ് വസ്തുത. തെരഞ്ഞെടുപ്പിൽ വോട്ട് വ്യാജമായി രേഖപ്പെടുത്തിയതായും ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവർ ജനന തീയതി തിരുത്തി മത്സരിച്ചവരാണെന്നും കോൺഗ്രസിലും പരാതി ഉയർന്നു. ജില്ല സെക്രട്ടറിയായി ജയിച്ചയാൾ രണ്ടു വോട്ട് രേഖപ്പെടുത്തിയെന്ന് പരാതിയുണ്ട്. ഗ്രൂപ് തിരിഞ്ഞ് ആരോപണവുമായി കോൺഗ്രസ് നേതാക്കൾ തന്നെയാണ് രംഗത്തുള്ളത്. ഇതാണ് ബിജെപിയും ഡി വൈ എഫ് ഐയും രംഗത്ത് വരുന്നത്. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേസെടുക്കുമോ എന്നതാണ് നിർണ്ണായകം. യൂത്ത് കോൺഗ്രസിൽ അംഗത്വമെടുത്തവരുടെ പട്ടിക പുറത്തു വിട്ടാൽ ഈ വിവാദങ്ങൾ തീരുമെന്നും വിലയിരുത്തലുണ്ട്.

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. ഒന്നരലക്ഷത്തോളം വ്യാജ ഐഡി കാർഡുകളാണ് ഉണ്ടാക്കിയത്. ഇതിനെതിരെ ഡിജിപിക്ക് പരാതി നൽകും. വ്യാജമായി നിർമ്മിച്ച ഐഡി കാർഡുകൾ യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് മാത്രമല്ല ഉപയോഗിക്കുകയെന്നും ഇത് രാജ്യദ്രോഹ പ്രവർത്തനമാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും ഡിവൈഎഫ്‌ഐ സെക്രട്ടറി വികെ സനോജ് ആരോപിച്ചു.

ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഐഡൻഡിറ്റി കാർഡാണ് ഇത്തരത്തിൽ ഉണ്ടാക്കിയത്. ഇത്തരമൊരു ഹീനപ്രവൃത്തി ചെയ്തത് സംബന്ധിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃനിരയിൽ തന്നെ അഭിപ്രായ വ്യത്യാസമുണ്ട്. ബാംഗ്ലൂർ കമ്പനിയാണ് ഇത്തരത്തിൽ ആപ്പ് തയ്യാറാക്കി നൽകിയത്. ഇതിനായി 22 കോടിയിലധികം ചെലവാക്കിയെന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ തന്നെ പറയുന്നത്. ഇത്രയും പണം പിരിച്ചതും സംബന്ധിച്ച് അന്വേഷണം നടത്തണം. ഇക്കാര്യത്തിൽ കോൺഗ്രസ് നേതൃത്വവും മറുപടി പറയണം. വിഡി സതീശൻ ഇക്കാര്യം മുൻപെ അറിഞ്ഞിരുന്നുവെന്നും അദ്ദേഹത്തിന്റെ പങ്ക് അന്വേഷിക്കണം. പാലക്കാട്ടുനിന്നുള്ള ഒരു എംഎൽഎയാണ് ഇതിന് നേതൃത്വം നൽകിയതെന്നാണ് പുറത്തുവരുന്ന വാർത്തകൾ. എംഎൽഎ ഇത്തരമൊരു പ്രവൃത്തിക്ക് കൂട്ടുനിന്നു എന്നത് ജനാധിപത്യ കേരളത്തിന് അപമാനമാണെന്നും ഡിവൈഎഫ്‌ഐ നേതാക്കൾ പറഞ്ഞു.

മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് കോൺഗ്രസ് സംസ്ഥാനത്ത് ഒന്നേ കാൽ ലക്ഷം വ്യാജ തിരിച്ചറിയൽ കാർഡ് കാർഡുകൾ നിർമ്മിച്ചെന്നായിരുന്നു ബിജെപി അധ്യക്ഷൻ സുരേന്ദ്രന്റെ ആരോപണം. ഇതിന് നേതൃത്വം നൽകിയത് പാലക്കാട്ടെ കോൺഗ്രസ് എംഎൽഎയാണ്. രാജ്യസുരക്ഷയെ ബാധിക്കുന്ന രാജ്യദ്രോഹക്കുറ്റമാണിതെന്നും സംഭവത്തിൽ ഡിജിപിക്കും കേന്ദ്ര ഏജൻസികൾക്കും പരാതി നൽകിയെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസിന്റെ അധ്യക്ഷൻ കൂടിയായ ഷാഫി പറമ്പിൽ ആരോപണം നിഷേധിച്ചെത്തിയത്. തികച്ചും അടിസ്ഥാന രഹിതമാണ് ആരോപണമെന്ന് ഷാഫി പറഞ്ഞു.