പൊള്ളാച്ചി: ഉദുമൽപേട്ട റോഡിൽ ഗോമംഗലത്തു നിയന്ത്രണംവിട്ട കാർ പാലത്തിന്റെ കൈവരിയിലിടിച്ചു കനാലിലേക്കു മറിഞ്ഞു മലയാളികളായ മൂന്നു യുവാക്കൾ മരിച്ച അപകടമുണ്ടാക്കിയത് ഡ്രൈവറുടെ ഉറക്കമെന്ന് പ്രാഥമിക നിഗമനം. സംഭവത്തിൽ ഒരാളെ കാണാതായി. മറ്റൊരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. എറണാകുളം കാലടി മാണിക്യമംഗലം കോലഞ്ചേരി കെ.പി.ഔസേഫിന്റെ മകൻ ജാക്‌സൺ (21), അങ്കമാലി മൂക്കന്നൂർ പറമ്പയം പറപ്പിള്ളി ജോയിയുടെ മകൻ ജിതിൻ ജോയ് (27), ഏഴാറ്റുമുഖം കുറുങ്ങാടൻ പോളച്ചന്റെ മകൻ അമൽ പോൾ (20) എന്നിവരാണു മരിച്ചത്.

മൂന്നാറിൽ വിനോദയാത്രപോയി ഉദുമൽപേട്ട വഴി കേരളത്തിലേക്കു മടങ്ങുകയായിരുന്ന അഞ്ചംഗ സംഘമാണ് ഇന്നലെ രാവിലെ ഏഴു മണിയോടെ അപകടത്തിൽപെട്ടത്. അയ്യമ്പുഴ ചുള്ളി കോളാട്ടുകുടി ജോണിയുടെ മകൻ റിജോയെ (33) ആണു കാണാതായത്. മരിച്ച അമൽ പോളും ജാക്‌സണും കാണാതായ റിജോയും സഹോദരിമാരുടെ മക്കളാണ്. മൂക്കന്നൂർ താബോർ പുതുശ്ശേരി വീട്ടിൽ പോൾ പി. ജോസഫിന്റെ മകൻ ആൽഫ (19) ആണു രക്ഷപ്പെട്ടത്. മറൈൻ എൻജിനീയറിങ് ബിരുദധാരിയും നീന്തൽ വിദഗ്ധനുമായ ആൽഫ കാറിന്റെ ചില്ലു തകർത്താണു പുറത്തു കടന്നത്. അതുവഴി പോകുകയായിരുന്ന ലോറി ഡ്രൈവർ ഗോമംഗലം സ്വദേശി കാർത്തികേയനാണ് ആൽഫയെ കരയ്‌ക്കെത്തിച്ചത്. ഒഴുക്കു ശക്തമായതിനാൽ മറ്റുള്ളവരെ രക്ഷിക്കാനായില്ല.

റിജോയ്ക്കായുള്ള തിരച്ചിൽ ഇന്നലെ രാത്രി ഏഴരയോടെ നിർത്തി. ഇന്നു തുടരും. ശക്തമായ ഒഴുത്താണ് തെരച്ചിൽ ദുഷ്‌കരമാക്കുന്നത്. പൊള്ളാച്ചിഉദുമൽപേട്ട റോഡിൽ ഗോമംഗലം ഗഡിമേഡ് പാലത്തിലായിരുന്നു അപകടം. കാർ ഓടിച്ചിരുന്ന ജാക്‌സൺ ഉറങ്ങിപ്പോയി എന്നാണ് സംശയം. 12 അടി താഴ്ചയുള്ള കനാലിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു. അതിനാൽ അപകട സ്ഥലത്തു നിന്നു കാർ അരക്കിലോമീറ്ററോളം ഒഴുകിപ്പോയി. ക്രെയിൻ ഉപയോഗിച്ച് ഉയർത്തി കാർ വെട്ടിപ്പൊളിച്ചാണു മൃതദേഹങ്ങൾ പുറത്തെടുത്തത്.

ശനിയാഴ്ചയാണു സംഘം മൂന്നാറിലേക്കു പോയത്. എംസിഎ പൂർത്തിയാക്കിയ ജിതിൻ അടുത്ത മാസം വിദേശത്തു ജോലിക്കു പോകാനിരിക്കുകയായിരുന്നു. മാതാവ്: മേരി. സഹോദരി: ജിത. ചാലക്കുടി നിർമല കോളജിലെ അവസാന വർഷ ബികോം വിദ്യാർത്ഥിയായിരുന്നു അമൽ പോൾ. മാതാവ്: ചുള്ളി തോട്ടക്കര മിനി. സഹോദരി: അനില.

കൊച്ചിയിലെ ഹോട്ടലിൽ ഉദ്യോഗസ്ഥനായിരുന്നു ജാക്‌സൺ. മാതാവ്: ത്രേസ്യ. സഹോദരങ്ങൾ: ജോസ്മി, ജിസ്മി, ജാസ്മി. കാണാതായ റിജോ ദുബായിൽ നിന്നെത്തിയിട്ട് ഏതാനും ദിവസമേ ആയിട്ടുള്ളു. മാതാവ്: റോസിലി. സഹോദരി: സുനൈന.