തിരുവനന്തപുരം: ശബരിമല വിഷയത്തിൽ തന്റെ ചിത്രംവെച്ച് അപകീർത്തികരമായ പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നതിനെതിരേ കോൺഗ്രസ് നേതാവ് വി എം. സുധീരൻ സംസ്ഥാന പൊലീസ് മേധാവിക്കും ചീഫ് ഇലക്ടറൽ ഓഫീസർക്കും പരാതി നൽകി. വാസ്തവവിരുദ്ധമായ ഈ പോസ്റ്റുകൾ നീക്കംചെയ്യണമെന്നും ഉത്തരവാദികൾക്കെതിരേ കർശനനടപടി സ്വീകരിക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു. പരാതി അന്വേഷിക്കാൻ ഡി.ജി.പി.ക്ക് നിർദ്ദേശം നൽകിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു.

എടതിരിഞ്ഞി വായനശാല ചർച്ചാവേദി, 'പോരാളി ഷാജി' എന്നീ ഫേസ്‌ബുക്ക് പേജുകളിലാണ് തന്റെപേരിൽ അപകീർത്തികരമായ പ്രസ്താവനകളുള്ളതെന്ന് സുധീരന്റെ പരാതിയിൽ പറയുന്നു. സുധീരന്റെ പ്രസ്താവനകൾ എന്നുപറഞ്ഞാണ് ഇവ പ്രചരിപ്പിക്കുന്നത്. ഇത് യഥാർഥമല്ലെന്നും ഇത്തരത്തിലൊരു പ്രസ്താവന താൻ നടത്തിയിട്ടില്ലെന്നും സുധീരന്റെ പരാതിയിൽ പറയുന്നു.

ഇത് വാർത്തയായി നൽകിയ ഓൺലൈൻ മാധ്യമത്തിനെതിരേയും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങൾ അടിയന്തിരമായി അന്വേഷിച്ച് ആവശ്യമായ നിയമ നടപടി സ്വീകരിക്കാനാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.