മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ചെന്നൈയുടെ തകർച്ച തുടങ്ങിയത് ആദ്യ ഓവറിലെ രണ്ടാം പന്തിലായിരുന്നു. കഴിഞ്ഞ മത്സരത്തിൽ 88 റൺസുമായി ചെന്നൈയുടെ ടോപ് സ്‌കോററായ ഡെവോൺ കോൺവെയെ ഡാനിയേൽ സാംസ് രണ്ടാം പന്തിൽ വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ ചെന്നൈ ഞെട്ടി. പവർ കട്ട് മൂലം വാംഖഡെ സ്റ്റേഡിയത്തിൽ കറന്റ് ഇല്ലാതിരുന്നതിനാൽ ഡിആർഎസ് സംവിധാനം തുടക്കത്തിൽ പ്രവർത്തിച്ചിരുന്നില്ല.

അതുകൊണ്ടുതന്നെ സാംസിന്റെ പന്തിൽ എൽബിഡബ്ല്യു ആയ കോൺവെക്ക് അമ്പയറുടെ തീരുമാനം റിവ്യു ചെയ്യാനും കഴിഞ്ഞില്ല. പിന്നീട് റീ പ്ലേകളിൽ പന്ത് ലെഗ് സ്റ്റംപ് ലൈനിലേക്ക് പോകുന്നുവെന്ന് വ്യക്തമായത് ചെന്നൈക്ക് ഇരുട്ടടിയാവുകയും ചെയ്തു. അതേ ഓവറിൽ മൊയീൻ അലിയെയും മടക്കി സാംസ് ചെന്നൈക്ക് ഇരട്ടപ്രഹരമേൽപ്പിച്ചതോടെ തുടക്കത്തിലെ ചെന്നൈ തകർന്നടിയുകയും ചെയ്തു.

 

ടി20 ക്രിക്കറ്റിൽ 3996 റൺസടിച്ചിട്ടുള്ള കോൻൺവെ 90 തവണ പുറത്തായിട്ടുണ്ടെങ്കിലും ടി20 കരിയറിൽ ഇത് രണ്ടാം തവണ മാത്രമാണ് കിവീസ് താരം വിക്കറ്റിന് മുന്നിൽ കുടുങ്ങി പുറത്താവുന്നത് എന്ന പ്രത്യേകതയുമുണ്ടായിരുന്നു. അതും ഡിആർഎസ് ഇല്ലാതിരുന്നതിന്റെ പേരിൽ മാത്രം. ഇന്നത്തെ മത്സരത്തിന് മുമ്പ് 2013ലാണ് കോൺവെ ടി20യിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി പുറത്തായത്.

മൂന്നാം ഓവറിൽ റോബിൻ ഉത്തപ്പയെ ജസ്പ്രീത് ബുമ്രയും വിക്കറ്റിന് മുന്നിൽ കുടുക്കി. ഡിആർഎസ് ഇല്ലാതിരുന്നതിനാൽ ഉത്തപ്പക്കും റിവ്യു എടുക്കാനായില്ല. ബുമ്രയുടെ പന്ത് ഓഫ് സ്റ്റംപിൽ തട്ടുമെന്നായിരുന്നു റീപ്ലേകളിൽ വ്യക്തമായത്. ഉത്തപ്പയെ കൂടി നഷ്ടമായതോടെ രണ്ടാം ഓവറിൽ തന്നെ ചെന്നൈ 5-3ലേക്ക് കൂപ്പുകുത്തി. ഐപിഎല്ലിൽ ആദ്യ അഞ്ചോവറിനുള്ളിൽ ചെന്നൈക്ക് മൂന്ന് വിക്കറ്റ് നഷ്ടമാവുന്നത് ഇത് മൂന്നാം തവണയാണ്. മൂന്ന് തവണയും മുംബൈ ഇന്ത്യൻസിനെതിരെ ആയിരുന്നു.

ആദ്യ നാലോവറിൽ ഡിആർഎസ് ഇല്ലാതിരുന്നതിനാൽ ചെന്നൈക്ക് രണ്ട് വിക്കറ്റ് നഷ്ടമായെങ്കിൽ ഡാനിയേൽ സാംസ് എറിഞ്ഞ അഞ്ചാം ഓവറിൽ സ്റ്റേഡിയത്തിൽ കറന്റെത്തി. ഡിആർഎസ് തിരിച്ചെത്തുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും പവർ പ്ലേ പിന്നിടുമ്പോൾ 32 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ ചെന്നൈക്ക് നഷ്ടമായിരുന്നു.